തിരുവനന്തപുരം
ഏഴര മാസത്തിന് ശേഷം ജിഎസ്ടി കൗൺസിൽ യോഗം വെള്ളിയാഴ്ച പകൽ 11ന് ഓൺലൈനിൽ ചേരും. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അധ്യക്ഷയാകും. സഹമന്ത്രി അനുരാഗ് ടാക്കൂറും സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും ധനമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കേരളത്തെ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതിനിധീകരിക്കും.
കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള സാധന സാമഗ്രികളുടെയും ജീവൻരക്ഷാ മരുന്നുകളുടെയും ജിഎസ്ടി കൗൺസിൽ പരിഗണിച്ചേക്കും. കോവിഡുമായി ബന്ധപ്പെട്ട അവശ്യ മരുന്നുകളുടെയും സാധന സാമഗ്രികളുടെയും ഉപകരണങ്ങളുടെയും ജിഎസ്ടി ഉപേക്ഷിക്കണമെന്ന് കേരളം ആവശ്യപ്പെടും. പൂജ്യം നികുതി നിർദേശം മുന്നോട്ടുവയ്ക്കും. ഓക്സിജനും, ചികിത്സാ ഉപകരണങ്ങൾക്കും മരുന്നിനുമുൾപ്പെടെ 12 ശതമാനം ജിഎസ്ടിയുണ്ട്. കോവിഡ് വാക്സിന് അഞ്ചു ശതമാനവും. നഷ്ടപരിഹാര കുടിശ്ശികയും പ്രധാന ചർച്ചയാകും. കുടിശ്ശികക്കാര്യത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾതന്നെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. കഴിഞ്ഞവർഷത്തെ കുടിശ്ശികയിൽ 63,000 കോടി രൂപ ഈ വർഷം നൽകാമെന്നാണ് കേന്ദ്രം ജിഎസ്ടി കൗൺസിലിനെ അറിയിച്ചിരുന്നത്. നിരന്തരം സമ്മർദ്ദത്തെതുടർന്ന്, കടമെടുത്ത് സംസ്ഥാനങ്ങൾക്ക് നൽകാമെന്ന് കേന്ദ്രം സമ്മതിച്ച 1.1 ലക്ഷം കോടി രൂപയ്ക്ക് പുറമെയുള്ളതാണിത്. ഇതിന്റെ ലഭ്യതയിൽ സംസ്ഥാനങ്ങൾ വ്യക്തത ആവശ്യപ്പെടാം.
കോവിഡ് രണ്ടാംവരവോടെ മിക്ക സംസ്ഥാനങ്ങളുടെയും സാമ്പത്തിക സ്ഥിതി ദയനീയമായി. അതിനാൽ കൂടുതൽ കേന്ദ്ര സഹായം സംസ്ഥാനങ്ങൾ ആവശ്യപ്പെടും. സാമ്പത്തിക വർഷാരംഭം പ്രതീക്ഷയോടെയായിരുന്നു. ജിഎസ്ടി വരുമാനം റെക്കോഡിലെത്തി. 1.41 ലക്ഷം കോടി. രണ്ടാംതരംഗം എല്ലാ പ്രതീക്ഷയും ഇല്ലതാക്കി. വരുമാനം വലിയതോതിൽ ഇടിയുമെന്ന് വിവിധ പഠനങ്ങൾ വിലയിരുത്തുന്നു. ഇനിയൊരു കരകയറ്റത്തിന് എത്രകാലമെടുക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ, കേന്ദ്രത്തിന്റെ സഹായം എല്ലാ സംസ്ഥാനങ്ങൾക്കും ഇപ്പോൾ ആവശ്യമാണ്.
സാമ്പത്തികവർഷത്തിന്റെ ഓരോ പാദത്തിലും ഒരു യോഗമെങ്കിലുമെന്നതാണ് കീഴ്വഴക്കം. അവസാനം യോഗം ഒക്ടോബർ ആദ്യവാരത്തിലായിരുന്നു. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരിഗണിച്ചാണ് കൗൺസിൽ വിളിക്കാൻ കേന്ദ്രം മടിച്ചത്. ബിജെപി സംസ്ഥാനങ്ങളടക്കം യോഗം വിളിക്കണമെന്ന ആവശ്യത്തിൽ കേന്ദ്രം ചെവികൊടുത്തിരുന്നില്ല.