ബീജിങ്
നാൽപ്പതോളം ആഫ്രിക്കൻ രാജ്യങ്ങൾക്ക് വാക്സിൻ നൽകുന്നതായി ചൈന. ചില രാജ്യങ്ങൾക്ക് സൗജന്യമായും ചിലർക്ക് മിതമായ നിരക്കിലുമാണ് വാക്സിൻ ലഭ്യമാക്കുന്നതെന്ന് വിദേശമന്ത്രാലയം പറഞ്ഞു. ചൈനക്കാർക്ക് വാക്സിൻ നൽകുന്നതിനൊപ്പംതന്നെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മറ്റ് രാജ്യങ്ങൾക്കും അവ എത്തിച്ചുനൽകാനാണ് ചൈന ശ്രമിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. തങ്ങളുടെ പൗരന്മാർക്ക് ലഭ്യമാക്കിയതിനുശേഷംമാത്രം മറ്റുള്ളവർക്ക് നൽകുമെന്ന ‘ചില രാജ്യങ്ങളുടെ’ നിലപാടല്ല തങ്ങൾക്കെന്നും അമേരിക്കൻ നിലപാടിനെ പരാമർശിച്ച് മന്ത്രാലയ പ്രതിനിധി വു പെങ് പറഞ്ഞു.
‘കോവാക്സ്’ സംരംഭവുമായി രാജ്യങ്ങൾ കൂടുതൽ സഹകരിക്കണമെന്ന് യുഎൻ രക്ഷാസമിതി ആഹ്വാനം ചെയ്തിരുന്നു. ആഗോളതലത്തിൽ ലഭ്യമായതിൽ രണ്ട് ശതമാനം വാക്സിൻമാത്രമാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിന് ലഭിച്ചത്. ഈ വർഷം 260 കോടി ഡോസ് വാക്സിൻ ഉൽപാദിപ്പിക്കുമെന്നാണ് ചൈനയുടെ നാല് വാക്സിൻ നിർമാതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ ലോകജനതയിൽ വലിയൊരു പങ്കിനും പ്രതിരോധ കുത്തിവയ്പ് നൽകാനാകുമെന്നാണ് യുഎൻ കണക്കാക്കുന്നത്. ഈജിപ്ത് ചൈനയുടെ കോവാക്സിൻ ആഭ്യന്തരമായി ഉൽപാദിപ്പിക്കാൻ ഒരുങ്ങുകയാണ്.
അതേസമയം, മുൻ വിദേശമന്ത്രി ഏണസ്റ്റോ അരൗജോയുടെ ചൈനാ വിരുദ്ധ പരാമർശങ്ങൾ രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തെ പ്രതികൂലമായി ബാധിച്ചെന്ന് ബ്രസീലിലെ സെനറ്റർമാർ കുറ്റപ്പെടുത്തി. കോവിഡ് പ്രതിരോധ ത്തിൽ പ്രസിഡന്റ് ജെയ്ർ ബോൾസനാരോയുടെ വീഴ്ചകളെക്കുറിച്ചുള്ള പാർലമെന്റ് അന്വേഷണത്തിലാണ് പ്രതികരണം. ഡോണൾഡ് ട്രംപിന്റെ കൂട്ടാളിയായ ബോൾസനാരോ, സംസ്ഥാനങ്ങൾ ചൈനയിൽനിന്ന് വാക്സിൻ വാങ്ങുന്നതിനെ എതിർത്തിരുന്നു.