ബീജിങ്
ചെെനയുടെ ഔദ്യാഗിക ചാനലായ സിസിടിവിയിലെ പരിപാടിക്കെതിരെ ഇസ്രയേൽ. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം ചർച്ച ചെയ്ത പരിപാടിക്കെതിരെയാണ് ആരോപണം. അമേരിക്കൻ നയരൂപീകരണങ്ങളിലെ ജൂതലോബിയുടെ സ്വാധീനത്തെക്കുറിച്ച് ചാനൽ അവതാരകൻ പരാമർശിച്ചതാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്.
ചൊവ്വാഴ്ച സംപ്രേഷണം ചെയ്ത പരിപാടിക്കിടെ അവതാരകൻ ഷെങ് ജുൻഫെങ് ഇസ്രയേലിന് അമേരിക്ക പിന്തുണ നൽകുന്നതിന്റെ അജൻഡയെ ചോദ്യം ചെയ്തു. പങ്കിടുന്ന ‘ജനാധിപത്യ മൂല്യങ്ങളുടെ’ അടിസ്ഥാനത്തിലുള്ളതാണോ പിന്തുണ, അതോ യുഎസിലെ സമ്പന്ന ജൂതരുടെ സ്വാധീനവും യുഎസ് വിദേശനയ രുപീകരണത്തിന്റെ ഭാഗമായ ജൂത ലോബിയുമാണോ എന്നായിരുന്നു ചോദ്യം. സാമ്പത്തിക, ഇന്റർനെറ്റ് മേഖലകൾ നിയന്ത്രിക്കുന്നത് ജൂതരാണെന്നും ഷെങ് പറഞ്ഞു.
അമേരിക്ക ഇസ്രയേലിനെ മധ്യപൗരസ്ത്യദേശത്തെ പ്രതിരോധനിര ആയും വിശാല അറബ് ഐക്യത്തെ പരാജയപ്പെടുത്താനുള്ള പ്രചാരണത്തിൽ മറയായും ഉപയോഗിക്കുകയാണെന്ന് ഷെങ് ആരോപിച്ചു. അറബ് രാജ്യങ്ങൾക്കെതിരെയുള്ള നീക്കങ്ങൾ അമേരിക്ക ഇസ്രയേലിനെ മുൻനിർത്തിയാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ലോകത്തെ ജൂതർ നിയന്ത്രിക്കുന്നുവെന്ന ഗൂഢാലോചന സിദ്ധാന്തത്തിന്റെ കാലം അവസാനിച്ചുവെന്നാണ് തങ്ങൾ കരുതിയതെന്ന് ബീജിങ്ങിലെ ഇസ്രയേൽ എംബസി വക്താവ് പ്രതികരിച്ചു. നിർഭാഗ്യവശാൽ ജൂതവിരുദ്ധത അതിന്റെ വൃത്തികെട്ട മുഖം വീണ്ടും കാണിച്ചുവെന്ന് എംബസി ട്വീറ്റ് ചെയ്തു. ചെെനയുടെ ഔദ്യോഗിക മാധ്യമം നഗ്നമായ ജൂതവിരുദ്ധത പ്രകടിപ്പിച്ചതിൽ അമ്പരന്നുവെന്നും ഇസ്രയേൽ പറയുന്നു.