പാരീസ് ഒളിമ്പിക്സ് ഫൈനലിൽനിന്നും അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് സമർപ്പിച്ച അപ്പീലിൽ ശനിയാഴ്ച രാത്രി വിധിയുണ്ടായേക്കും. ഇന്ത്യന്‍ സമയം രാത്രി ഒൻപതരക്ക് മുമ്പായി ലോക കായിക തര്‍ക്കപരിഹാര കോടതി വിധി പറയുമെന്നാണ് റിപ്പോര്‍ട്ട്. വെള്ളി മെഡൽ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് താരം കായിക കോടതിയിൽ നൽകിയ അപ്പീലിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയാക്കിയിരുന്നു.
വിനേഷ് ഫോഗട്ടിനുവേണ്ടി, മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെയും വിദുഷ്പത് സിംഘാനിയയുമാണ് ഹാജരായത്. മൂന്നു മണിക്കൂറോളം കോടതി വാദംകേട്ടു. വിധി താരത്തിന് അനുകൂലമായാൽ വെള്ളി മെഡൽ പങ്കിടും. ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായാണ് ഫോഗട്ട് ഏറ്റുമുട്ടേണ്ടിയിരുന്നത്.
ഒളിമ്പിക്സിൽ ഗുസ്തിയിൽ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ എത്തിയെങ്കിലും ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ താരം അയോഗ്യയാക്കപ്പെടുകയായിരുന്നു. സെമിയിൽ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട് ഫൈനൽ പ്രവേശനം നേടിയത്. ഇതോടെ ഒളിംപിക്സ് വനിതാ ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും വിനേഷിന്റെ പേരിലായിരുന്നു.
ഫൈനലിൽ മെഡൽ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്ന ഫോഗട്ടിനും ഇന്ത്യയ്ക്കും കത്ത ആഘാതമായിരുന്നു താരത്തെ അയോഗ്യയാക്കി കൊണ്ടുള്ള ഒളിമ്പിക്സ് അസോസിയേഷന്റെ നടപടി. ഒളിമ്പിക്സ് അവസാനിക്കും മുൻമ്പ് വിഷയത്തിൽ വിധിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, വിനേഷ് ഫോഗട്ടിന് പിന്തുണയുമായി ഒളിംപിക്സ് സ്വർണ മെഡൽ ജേതാവായ റെയ് ഹിഗുച്ചി രംഗത്തെത്തി. വിനേഷ് വിരമിക്കലിൽ പ്രഖ്യാപനം ഉപേക്ഷിക്കണമെന്നും, വിനേഷിന്‍റെ വേദന തനിക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. 50 ഗ്രാം കൂടുതലാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു തന്നെ അയോഗ്യനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചുവരവിനേക്കാൾ ഭംഗിയുള്ളതായിട്ട് ഒന്നുമില്ലെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ റെയ് ഹിഗുച്ചി പറഞ്ഞു.
Read More
- പാരീസ് ഒളിംപിക്സ്; ക്വാർട്ടറിൽ പൊരുതിവീണ് ഗുസ്തി താരം റീതിക ഹൂഡ
- ഒളിമ്പിക്സ്; ഇനിയും കുതിക്കണം ഇന്ത്യ
- പാരിസ് ഒളിമ്പിക്സ്; വെള്ളി തിളക്കത്തിൽ നീരജ്
- അഭിമാനം വാനോളം; ഹോക്കിയിൽ ഇന്ത്യക്ക് പൊന്നുപോലൊരു വെങ്കലം
- സ്വർണ്ണം എറിഞ്ഞിടാൻ നീരജ് ഇന്ന് കളത്തിലിറങ്ങും
- വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. വെള്ളി മെഡൽ കിട്ടുമോയെന്ന് ഇന്നറിയാം
- ഒപ്പമുണ്ട്, ശക്തമായി തിരിച്ചു വരൂ; വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി