തൃശൂർ
വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവുമായ പി ആർ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ ബാങ്ക് അക്കൗണ്ടിൽ 63 ലക്ഷം രൂപയുടെ ഇടപാട് നടന്നതായി കോടതിയിൽ ഇഡി നൽകിയ റിപ്പോർട്ട് കളവാണെന്ന് സമ്മതിച്ച് മലയാള മനോരമയും.
അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരിൽ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിലുള്ള അക്കൗണ്ടിൽ 63 ലക്ഷം രൂപയുടെ ഇടപാട് നടന്നതായി എറണാകുളം കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിൽ ഇഡി പറഞ്ഞിരുന്നു. എന്നാൽ, പാലായിൽ വീട്ടിൽ രാഘവന്റെ ഭാര്യ ചന്ദ്രമതിയുടെ അക്കൗണ്ട് വിവരങ്ങളാണ് അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരിലാക്കി ഇഡി കോടതിയെ കബളിപ്പിച്ചതെന്ന വിവരം പുറത്തുവന്നു. അത് സമ്മതിച്ച് ഇഡി കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടും മനോരമ അക്കാര്യം വർത്തയാക്കിയില്ല.
അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതി 63 ലക്ഷം ഇടപാട് നടത്തിയത് ഒന്നാം പേജിൽ നൽകിയ മനോരമ അത് തെറ്റാണെന്ന് അറിഞ്ഞിട്ടും തിരുത്താൻ തയ്യാറായില്ല. പല കോണുകളിൽനിന്നും വിമർശനം ഉയർന്നതോടെ ഗത്യന്തരമില്ലാതെയാണ് മനോരമ വാർത്ത നൽകിയത്.
ഇഡി കോടതിയിൽ നൽകിയ റിപ്പോർട്ട് മറ്റൊരു ചന്ദ്രമതിയുടേതാണെന്ന വിവരം പരിശോധിക്കുമെന്നായിരുന്നു വാർത്ത. കോടതിയെ തെറ്റിധരിപ്പിച്ചതിന് ഇഡിക്ക് തിരിച്ചടി നേരിടുമെന്ന് ഉറപ്പായപ്പോൾ പ്രതിഭാഗം കോടതിയിൽ പറഞ്ഞ വിവരം എന്ന രീതിയിലാണ് മനോരമയുടെ കുമ്പസാരം.