കോട്ടയം> കർണാടക ബാങ്കിലെ ജീവനക്കാരന്റെ ഭീഷണിയെത്തുടർന്ന് കോട്ടയം അയ്മനത്തെ വ്യവസായി ബിനു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ബന്ധുക്കൾ. ഭീഷണിപ്പെടുത്തിയ ബാങ്ക് മാനേജർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിനുവിന്റെ മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധിക്കുകയാണ് ബന്ധുക്കൾ.
കുടുംബാംഗങ്ങളും നാട്ടുകാരുമാണ് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബിനുവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കർണാടക ബാങ്കിലെ ജീവനക്കാർ നിരന്തരം കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ബിനുവിന്റെ കുടുംബം ആരോപിച്ചിരുന്നു. ലോൺ തിരിച്ചടവിന് സാവകാശം ചോദിച്ചെങ്കിലും ബാങ്ക് നൽകിയില്ലെന്നും, വീട്ടിൽ വന്ന് അപമാനിക്കരുതെന്ന് അഭ്യർഥിച്ചെങ്കിലും കേട്ടില്ലെന്നും ബിനുവിന്റെ ഭാര്യ പറഞ്ഞു.
അതേസമയം ബാങ്ക് മാനേജർ പ്രദീപ് എന്നയാൾ കൂടുതൽ സമ്മർദം ചെലുത്തിയെന്ന് ബിനുവിന്റെ മകൾ നന്ദന പറഞ്ഞു. പ്രദീപ് ഫോൺ ചെയ്യുന്നതുപോലും അച്ഛന് ഭയമായിരുന്നെന്നും നന്ദന പറഞ്ഞു.മുമ്പ് എടുത്ത ലോൺ പൂർണമായും അടച്ചശേഷം രണ്ടാമത് 5 ലക്ഷം രൂപ വായ്പയെടുത്തു. ഇതിൽ രണ്ട് തവണ കുടിശിക വന്നു. ഇതിൻ്റെ പേരിൽ തന്റെ അച്ഛനെ മാനസീകമായി പീഡിപ്പിച്ചുവെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നന്ദന പറഞ്ഞു.