തൃശൂർ >കരുവന്നൂർ ബാങ്കിന്റെ പേരിൽ ബിജെപി അജൻഡക്കനുസരിച്ച് സിപിഐ എം നേതാക്കളെ വേട്ടയാടാനുള്ള ഇഡിയുടെ ഭീഷണിക്കു മുന്നിൽ വഴങ്ങില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഇഡിയെ ഉപയോഗിച്ച് തൃശൂരിലെ പാർടിയെ തകർക്കാനാണ് ലക്ഷ്യമെങ്കിൽ അതിനു വഴങ്ങാൻ മനസ്സില്ല. കമ്യൂണിസ്റ്റ് പാർടി നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കം തൃശൂരിലെ ജനത പ്രതിരോധിക്കും. തൃശൂരിൽ അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പ് സിപിഐ എം ഒരു തരത്തിലും അംഗീകരിക്കുന്നില്ല. തെറ്റായ പ്രവണത മറച്ചുപിടിക്കാനോ ഏതെങ്കിലും രീതിയിൽ ന്യായീകരിക്കാനോ സിപിഐ എം തയ്യാറല്ല. തെറ്റുപറ്റിയാൽ തിരുത്തണം. അതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
തൃശൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായി സുരേഷ് ഗോപിയെ പ്രഖ്യാപിച്ച്, വീടെടുത്ത് താമസിച്ച ശേഷമാണ് ഇഡിയെ ഇറക്കുന്നത്. കരുവന്നൂരിൽ നിന്ന് ജാഥ തുടങ്ങുന്നത് ഇഡിയുമായി ചേർന്നുള്ള പദ്ധതിയാണ്. ഒരു ഭാഗത്ത് ബിജെപിയും മറുഭാഗത്ത് കോൺഗ്രസും മാധ്യമങ്ങളും ചേർന്നാണ് സിപിഐ എമ്മിനെതിരെ ഗൂഢപദ്ധതി തയ്യാറാക്കുന്നത്. എ സി മൊയ്തീൻ, പി കെ ബിജു തുടങ്ങിയ സിപിഐ എം നേതാക്കളിലേക്ക് അന്വേഷണം എത്തിച്ച് പാർടിയെ തകർക്കാനാണ് നീക്കം.
ഉത്തരേന്ത്യയിൽനിന്ന് വന്ന ചിലരാണ് ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്. അവർ ബലപ്രയോഗം നടത്തുന്നു. ഇഡിക്ക് ബലപ്രയോഗത്തിന് അവകാശമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് എല്ലാ കേന്ദ്ര ഏജൻസികളേയും ഉപയോഗിച്ചു. ഇ ഡി, സിബിഐ ഏജൻസികളെ കോൺഗ്രസും ബിജെപിയും ചേർന്ന് ഇറക്കി. എന്നിട്ടും എൽഡിഎഫ് തുർച്ചയായി രണ്ടാമതും അധികാരത്തിലെത്തി. വികസനത്തിന് വോട്ടുണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ കേരളത്തിലെ എല്ലാ പദ്ധതികളേയും തകർക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ് ഇഡിക്കെതിരാണ്.
കേന്ദ്രസർക്കാർ നയങ്ങൾക്കും ആർഎസ്എസ് നയങ്ങൾക്കും ബദലാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. ആർഎസ്എസിന്റെ മുഖ്യശത്രുക്കളായ മുസ്ലീങ്ങളും മിഷണറിമാരും കമ്യൂണിസ്റ്റുകാരും ഒന്നിച്ച് സൗഹാർദപരമായി കഴിയുന്ന നാടാണ് കേരളം. അതുകൊണ്ടാണ് കേരളം ആർഎസ്എസ് ലക്ഷ്യമിടുന്നത്. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ കഴിയണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് അധ്യക്ഷനായി.