തിരുവനന്തപുരം
അഴീക്കോടൻ രാഘവന്റെ അമ്പത്തൊന്നാം രക്തസാക്ഷിത്വ ദിനം ശനിയാഴ്ച സമുചിതം ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു. 1972 സെപ്തംബർ 23നാണ് കോൺഗ്രസിന്റെ പിന്തുണയോടെ തീവ്രവാദത്തിന്റെ പൊയ്മുഖമണിഞ്ഞ സംഘം സഖാവിനെ അരുംകൊല ചെയ്തത്. കമ്യൂണിസ്റ്റ് പാർടിയും വർഗബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കാനും നയിക്കാനും സുപ്രധാന പങ്കാണ് അഴീക്കോടൻ രാഘവൻ വഹിച്ചത്.
കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ കൊലചെയ്യപ്പെട്ട ഏറ്റവും സമുന്നതനായ രാഷ്ട്രീയ നേതാവാണ് അദ്ദേഹം. സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും ഇടതുമുന്നണി കൺവീനറായും പ്രവർത്തിച്ചു. പാർടിയിൽ ഉയർന്നുവന്ന ഇടത് തീവ്രവാദ നിലപാടുകൾക്കെതിരെയും വലതു പരിഷ്കരണവാദത്തിനെതിരെയും പൊരുതി. ശരിയായ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച് പാർടിയെയും പ്രസ്ഥാനത്തെയും മുന്നോട്ടുനയിച്ചു.
ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തെ ഇല്ലാതാക്കി പകരം ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ് സംഘപരിവാർ നിയന്ത്രിക്കുന്ന മോദി ഭരണം ശ്രമിക്കുന്നത്. ജനതയെ വർഗീയമായി വേർതിരിച്ചും തമ്മിലടിപ്പിച്ചും സംഘർഷഭരിതമാക്കി നേട്ടം കൊയ്യുകയാണ് കേന്ദ്രഭരണകക്ഷി.
പ്രതിപക്ഷ പാർടികളെ അടിച്ചമർത്തിയും പ്രതിഷേധസ്വരങ്ങൾ ഇല്ലാതാക്കിയും ഏകാധിപത്യത്തിലേക്കാണ് ബിജെപി കൊണ്ടുപോകുന്നത്. ജനാധിപത്യവും മനുഷ്യാവകാശവും നിഷേധിച്ചും മതരാഷ്ട്രം സ്ഥാപിക്കുകയാണ് സംഘപരിവാർ അജൻഡ. വിലക്കയറ്റവും തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയുംകൊണ്ട് ജനജീവിതം ദുസ്സഹമായിട്ടും കോർപറേറ്റുകൾക്കായി ഭരണം നടത്തുന്ന എൻഡിഎ ഭരണം അവസാനിപ്പിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കാൻ യോജിച്ച പോരാട്ടം അനിവാര്യമാണ്.
ബദൽ ഭരണം നടത്തുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുകയാണ് കേന്ദ്രം. ഇത്തരം നിലപാടുകൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്താൻ അഴീക്കോടന്റെ സ്മരണ കരുത്തേകും.പാർടി പതാക ഉയർത്തിയും ഓഫീസുകൾ അലങ്കരിച്ചും അനുസ്മരണ സമ്മേളനങ്ങൾ ചേർന്നും അഴീക്കോടൻ ദിനം ആചരിക്കാൻ മുഴുവൻ പാർടി ഘടകങ്ങളോടും സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.















