കൊച്ചി
ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ ബയോമൈനിങ്ങിനുള്ള കരാർ പുണെയിലെ ‘ഭൂമി ഗ്രീൻ എനർജി’ കമ്പനിക്ക് നൽകാൻ കൊച്ചി കോർപറേഷൻ കൗൺസിലിന്റെ തീരുമാനം. വിയോജിപ്പ് വ്യക്തമാക്കിയ യുഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. 25 യുഡിഎഫ് അംഗങ്ങൾ എതിർത്തു. ശേഷിക്കുന്ന മുഴുവൻ അംഗങ്ങളുടെയും പിന്തുണയോടെ അജൻഡ പാസായി. 70 കൗൺസിലർമാർ പങ്കെടുത്തു
ഭൂമി ഗ്രീൻ എനർജി പ്ലാന്റ് സന്ദർശിച്ച ഹെൻട്രി ഓസ്റ്റിൻ (യുഡിഎഫ്), രഘുറാം പൈ (ബിജെപി), ആർ രതീഷ് (എൽഡിഎഫ്) കൗൺസിലർമാർ പ്ലാന്റിന്റെ പ്രവർത്തനം മികച്ചതെന്ന് വ്യക്തമാക്കിയിരുന്നു.
പ്ലാന്റ് പ്രവർത്തനം മികച്ചതെന്ന് അഭിപ്രായപ്പെട്ട യുഡിഎഫ്, കരാർ അവർക്ക് നൽകുന്നതിനെ കൗൺസിലിൽ എതിർത്തു. മാലിന്യം എത്രയും വേഗം നീക്കണമെന്നും ബയോമൈനിങ്ങിന് 16 മാസത്തിനപ്പുറം സമയം കമ്പനിക്ക് നൽകാനാകില്ലെന്നും മേയർ എം അനിൽകുമാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ കർശന നിർദേശമുണ്ട്. പ്ലാന്റ് സന്ദർശിച്ച യുഡിഎഫ്, ബിജെപി പ്രതിനിധികൾക്കും അവരുടെ കാര്യക്ഷമതയെക്കുറിച്ച് തർക്കമില്ലെന്നും മേയർ ചൂണ്ടിക്കാട്ടി. ബയോമൈനിങ്ങിന്റെ അവശിഷ്ടം ഉത്തരേന്ത്യയിലേക്ക് ഉൾപ്പെടെ എത്തിക്കണം. ഇതുകൂടി കണക്കിലെടുത്താണ് കമ്പനി നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്നും മേയർ പറഞ്ഞു.
അളവ് തിട്ടപ്പെടുത്തും; നിരീക്ഷിക്കും
|ബയോമൈനിങ് ആരംഭിക്കുംമുമ്പ് അവിടെയുള്ള മാലിന്യത്തിന്റെ കൃത്യമായ അളവെടുക്കുമെന്ന് മേയർ എം അനിൽകുമാർ. ഇതിന് വിദഗ്ധ ഏജൻസിയെ നിയോഗിക്കും. കമ്പനിക്ക് മൊബിലൈസേഷൻ അഡ്വാൻസ് നൽകില്ല. ചെയ്യുന്ന ജോലിക്കുള്ള തുക നൽകും. ബയോമൈനിങ്ങുമായി ബന്ധപ്പെട്ട ഫയലുകൾ ധനകാര്യസമിതിക്ക് പരിശോധിക്കാം. മേൽനോട്ട ചുമതല കേന്ദ്രസർക്കാരിന് കീഴിലുള്ള നാഷണൽ എൻവയോൺമെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് നൽകും. കേന്ദ്രസർക്കാരിൽനിന്ന് ഗ്രാന്റായി ലഭിച്ച 38.7 കോടി രൂപ ബയോമൈനിങ്ങിന് ചെലവാക്കും. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഫണ്ടും ഉടൻ ലഭിക്കും. പ്രവൃത്തി തൃപ്തികരമാണെങ്കിൽ കൂടുതൽ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്ര നഗരാസൂത്രണ വിഭാഗം മേധാവി അറിയിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു.















