കളമശേരി > ഏലൂരിൽ മറ്റു നഗരസഭകൾക്ക് മാതൃകയാക്കാൻ ഏറെയുണ്ടെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ്. കളമശേരി കാർഷികോത്സവ നഗറിൽ വ്യവസായമന്ത്രി പി രാജീവുമായി ചേർന്ന് ഹരിതകർമസേനാംഗങ്ങൾക്ക് ഓഹരിവിഹിതമായി 8,96,000 രൂപ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
നഗരസഭയിലെ മാലിന്യസംസ്കരണ സംവിധാനം സംസ്ഥാനതലത്തിൽ ശ്രദ്ധേയമാണ്. ഇപ്പോൾ നഗരസഭയിലെ 26 ഹരിതകർമസേനാംഗങ്ങൾക്ക് 50,000 മുതൽ 30,000 രൂപവരെ അധികവരുമാനം ലഭിക്കുന്നതിന് നടത്തിയ പ്രവർത്തനവും ശ്രദ്ധേയമാണ്. ഇതോടൊപ്പം നഗരസഭ 7000 രൂപ ബോണസായും ഓരോ തൊഴിലാളിക്കും നൽകുന്നുണ്ട്. തൊഴിലാളിക്ക് ഈ ഓണക്കാലത്ത് ലഭിക്കാവുന്ന മികച്ച വരുമാനം ലഭ്യമാക്കിയ ചെയർമാനെയും നഗരസഭാ കൗൺസിലർമാരെയും മന്ത്രി അഭിനന്ദിച്ചു.
നഗരസഭയിൽ 2018ൽ നിലവിൽവന്ന ഹരിതകർമസേന 2020 ആഗസ്തുമുതൽ 2023 ജൂലൈ 31 വരെ വിവിധ പ്രവർത്തനങ്ങളിൽനിന്നുണ്ടായ വരുമാനത്തിൽനിന്ന് മിച്ചംപിടിച്ച തുകയുടെ 70 ശതമാനമാണ് ഓഹരിയായി നൽകിയത്. യമുന, ഗംഗ, കാവേരി എന്നീ മൂന്നു ഗ്രൂപ്പുകളിലായി 26 തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിച്ചത്. ഇതിൽ ഓരോ ഗ്രൂപ്പിനും ലഭ്യമായ തുകയുടെ അടിസ്ഥാനത്തിലാണ് ആ ഗ്രൂപ്പിലെ അംഗങ്ങൾക്ക് വിഹിതം നിശ്ചയിച്ചത്. അടുത്തിടെ നഗരസഭാ തൊഴിലാളികൾക്ക് ശമ്പളവർധനയും നടപ്പാക്കി. നഗരസഭാ ചെയർമാൻ എ ഡി സുജിലിനെയും ഭരണസമിതിയേയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
ഈ ഓണക്കാലത്ത് എല്ലാ ഹരിത കർമ്മ സേനാംഗത്തിനും ആയിരം രൂപ ഉത്സവബത്ത നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. തനതുവരുമാനത്തിൽ നിന്ന് ഈ തുക നൽകാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആർ ആർ എഫുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ചരിത്രത്തിൽ ആദ്യമായി ഇക്കുറി ഉത്സവബത്ത അനുവദിച്ചിട്ടുണ്ട്. ആയിരം രൂപയാണ് ഈ തൊഴിലാളികൾക്ക് ക്ലീൻ കേരളാ കമ്പനി നൽകുന്നത്. കേരളത്തിന്റെ ശുചിത്വ സൈന്യമാണ് ഹരിത കർമ്മ സേന, അവരെ ചേർത്തുപിടിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ടുപോവുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ നഗരസഭാ ചെയർമാൻ എ ഡി സുജിലും സംസാരിച്ചു.















