കൊച്ചി > യുവജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാൻ ക്യാമ്പയിന് തുടക്കമിട്ട് സംസ്ഥാന യുവജന കമീഷൻ. പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ട സഹായങ്ങൾ നൽകുമെന്നും യുവജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാൻ യുവജന സംഘടനകളുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ക്യാമ്പയിൻ ആരംഭിക്കുമെന്നും യുവജന കമീഷൻ ചെയർമാൻ എം ഷാജർ പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസിൽ നടത്തിയ യുവജന കമീഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജനങ്ങൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾ, തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉൾപ്പെടെ നേരിടുന്ന നീതി നിഷേധം എന്നീ പരാതികളാണ് യുവജന കമീഷൻ പരിഹരിച്ച് വരുന്നത്. താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്ന യുവാവിന് തൊഴിൽ നഷ്ടപ്പെട്ട സാഹചര്യത്തിൽ വീണ്ടും അതേ സ്ഥാപനത്തിൽ ജോലി ലഭിക്കാൻ യുവജന കമീഷന് ഇടപെടാൻ കഴിഞ്ഞുവെന്ന് ചെയർമാൻ പറഞ്ഞു.
ജീവിതത്തിലെ ചെറിയ പ്രശ്നങ്ങളിൽ പോലും തളർന്ന് പോകുയും ആത്മഹത്യയിലേക്ക് കടക്കുന്നതുമെല്ലാം ഇന്നത്തെ യൗവനം നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ്. യുവജനങ്ങളുടെ മാനസികാരോഗ്യത്തിനായി വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകും. പ്രതിസന്ധികളിലൂടെ കടന്ന് പോകുന്നുവെങ്കിലും പ്രചോദനാത്മകമായി ജീവിക്കുന്ന വ്യക്തികളെ യൂത്ത് ഐക്കണായി യുവജനങ്ങൾക്ക് മുന്നിലെത്തിക്കുമെന്നും ചെയർമാൻ പറഞ്ഞു.
കമ്മീഷൻ അംഗങ്ങളായ ഡോ. പ്രിൻസി കുര്യാക്കോസ്, കെ പി പ്രമോഷ്, വി വിനിൽ, റെനീഷ് മാത്യു, കമീഷൻ സെക്രട്ടറി ഡാർളി ജോസഫ്, ലീഗൽ അഡ്വൈസർ വിനിത വിൻസെന്റ് എന്നിവർ അദാലത്തിന് നേതൃത്വം കൊടുത്തു.















