ഗ്വാട്ടിമാല സിറ്റി> ഗ്വാട്ടിമാലയിൽ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മധ്യ ഇടതുപക്ഷ പാർടിയായ സീഡ് മൂവ്മെന്റിന് ജയം. 99 ശതമാനം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ അഴിമതിവിരുദ്ധ പോരാളിയായ സ്ഥാനാർഥി ബെർണാഡോ അരേവാലോയ്ക്ക് 58 ശതമാനം വോട്ട് ലഭിച്ചു. മുൻ പ്രസിഡന്റുകൂടിയായ എതിർസ്ഥാനാർഥി സാന്ദ്ര ടോർസിന് 37 ശതമാനം വോട്ടാണ് ലഭിച്ചത്. നാഷണൽ യൂണിറ്റി ഓഫ് ഹോപ് പാർടി സ്ഥാനാർഥിയായ സാന്ദ്ര മൂന്നാംവട്ടമാണ് മത്സരിക്കുന്നത്. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതായി അരേവാലോ പറഞ്ഞു. ജൂണിൽ നടന്ന ഒന്നാംവട്ട തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് ഒരു മണിക്കൂർമുമ്പ് അറ്റോർണി ജനറലിന്റെ ഓഫീസിൽനിന്ന് ഇടപെടൽ ഉണ്ടായിരുന്നു. അരേവാലോയുടെ പാർടി രജിസ്റ്റർ ചെയ്യാൻ സ്വരൂപിച്ച ഒപ്പുകളിൽ സംശയമുണ്ടെന്നും അന്വേഷണം നടക്കുന്നതായും പ്രഖ്യാപിക്കുകയായിരുന്നു. പാർടിയുടെ രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു. ഹൈക്കോടതിയിൽനിന്ന് പിന്നീട് സീഡ് പാർടിക്ക് അനുകൂലമായ വിധിയുണ്ടായതോടെയാണ് മത്സരിക്കാനായത്.
ഒക്ടോബർ 31നാണ് തെരഞ്ഞെടുപ്പ് നടപടികൾ ഔദ്യോഗികമായി അവസാനിക്കുക. 2024 ജനുവരി 14ന് നിലവിലെ പ്രസിഡന്റിന്റെ കാലാവധി അവസാനിക്കും. അതിനുള്ളിൽ രാഷ്ട്രീയ ഇടപെടലുകളിലൂടെ സീഡ് പാർടിയുടെ അംഗീകാരം റദ്ദാക്കുമോ എന്ന ആശങ്കയും ശക്തമാണ്.















