ബാങ്കോക്
മലയാളിചാട്ടക്കാരൻ എം ശ്രീശങ്കർ അടുത്തവർഷം പാരിസിൽ നടക്കുന്ന ഒളിമ്പിക്സിനുള്ള ടിക്കറ്റ് ചാടിയെടുത്തു. ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ലോങ്ജമ്പിൽ 8.37 മീറ്റർ ചാടിയാണ് യോഗ്യത നേടിയത്. പക്ഷേ, വെള്ളിയിൽ ഒതുങ്ങി. ഒളിമ്പിക്സിനുള്ള യോഗ്യതാദൂരം 8.27 മീറ്ററായിരുന്നു. ചൈനീസ് തായ്പേയ്യുടെ ലിൻ യു താങ് 8.40 മീറ്ററോടെ സ്വർണം സ്വന്തമാക്കി. നാലാംദിനം ഇന്ത്യക്ക് മിക്സഡ് റിലേയിൽ സ്വർണമടക്കം അഞ്ച് മെഡൽ കിട്ടി. മൂന്ന് വെള്ളിയും ഒരു വെങ്കലവും.
ലോങ്ജമ്പ് മത്സരത്തിൽ ആദ്യചാട്ടം ഇരുവരും 8.10 മീറ്ററാണ് താണ്ടിയത്. ശ്രീശങ്കറിന്റെ രണ്ടാമത്തെ ചാട്ടം ഫൗളായി. ലിൻ 7.93 മീറ്റർ. മൂന്നാമത്തേത് 8.12 മീറ്ററുമായി ഇരുപത്തിനാലുകാരൻ മുന്നിൽ കയറി. ലിൻ 8.09 മീറ്ററിൽ ഒതുങ്ങി. എന്നാൽ, അടുത്ത ചാട്ടത്തിൽ ലിൻ സ്വർണമുറപ്പിച്ചു. ശ്രീശങ്കർ പിന്നീട് 8.11, 8.13 മീറ്ററായി ഉയർത്തി. അവസാനത്തെ ചാട്ടം 8.50 മീറ്ററിനപ്പുറം പോയെന്ന് തോന്നിച്ചെങ്കിലും 8.37 മീറ്ററിൽ അവസാനിച്ചു. മൂന്നു സെന്റീമീറ്റർ വ്യത്യാസത്തിൽ സ്വർണം നഷ്ടമായി. പക്ഷേ, പാരിസിലേക്ക് പറക്കാൻ യോഗ്യതയായി. മിക്സഡ് റിലേയിൽ (4×400 മീറ്റർ) ഇന്ത്യ സ്വർണമണിഞ്ഞു. അവസാനം ഓടിയ ശുഭ വെങ്കിടേശന്റെ കുതിപ്പാണ് ഒന്നാമതെത്തിച്ചത്. രാജേഷ് രമേഷ്, ഐശ്വര്യ കൈലാഷ് മിശ്ര, അമോജ് ജേക്കബ് എന്നിവരാണ് മറ്റു ടീം അംഗങ്ങൾ.
പുരുഷന്മാരുടെ ഹൈജമ്പിൽ സർവേഷ് അനിൽ കുഷാരെ വെള്ളി നേടി. ചാടിയ ഉയരം 2.26 മീറ്റർ. കൊറിയക്കാരൻ വു സംഘ്യോക് 2.28 മീറ്ററോടെ സ്വർണം പിടിച്ചു. തേജസ്വിൻ ശങ്കർ ഏഴാംസ്ഥാനത്തായി. വനിതകളുടെ ഹെപ്റ്റാത്ത്ലണിൽ സ്വപ്ന ബർമന് (5840 പോയിന്റ്) വെള്ളിയുണ്ട്. ഉസ്ബക്കിസ്ഥാന്റെ എകതറീന വറോണിക (6098) സ്വർണം കരസ്ഥമാക്കി. പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ്കുമാർ തമിഴരശൻ വെങ്കലം നേടി. ഖത്തറിന്റെ ബസിം മുഹമ്മദ് സ്വർണവും ജപ്പാന്റെ യസാകു കൊദാമ വെള്ളിയും നേടി.
മെഡൽപ്പട്ടികയിൽ ജപ്പാൻ മുന്നേറ്റം തുടരുന്നു. 11 സ്വർണമടക്കം 29 മെഡലുണ്ട്. ചൈനയ്ക്ക് ആറ് സ്വർണത്തോടെ 17 മെഡൽ. ഇന്ത്യക്ക് ആറ് സ്വർണവും നാലുവീതം വെള്ളിയും വെങ്കലവുമാണുള്ളത്. അവസാനദിവസമായ ഇന്ന് 13 ഇനങ്ങളിലാണ് ഫൈനൽ. പുരുഷ, വനിതാ 4×400 റിലേ ടീം മെഡലിനായി ഇറങ്ങും. 800 മീറ്ററിൽ പി മുഹമ്മദ് അഫ്സൽ, കൃഷൻ കുമാർ, ചന്ദ, ലവിക ശർമ എന്നിവർ ഫൈനലിനുണ്ട്. ഹർഡിൽസിൽ സ്വർണം നേടിയ ജ്യോതി യാരാജി ഡബിൾ ലക്ഷ്യമിട്ട് 200 മീറ്ററിൽ മത്സരിക്കും.
വീണ്ടും
ഒളിമ്പിക്സ് സ്വപ്നം
പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടാനായതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് എം ശ്രീശങ്കർ പറഞ്ഞു. ഈ വെള്ളിക്ക് സ്വർണംപോലെ തിളക്കമുണ്ട്. അവസാനചാട്ടം മികച്ചതായിരുന്നു. ഇനി ലോക ചാമ്പ്യൻഷിപ്, സുറിച്ച് ഡയമണ്ട് ലീഗ്, ഏഷ്യൻ ഗെയിംസ് എന്നിവയാണ് ഈവർഷം മുന്നിലുള്ളത്.
മെഡൽപ്പട്ടിക
(സ്വർണം, വെള്ളി, വെങ്കലം, ആകെ)
ജപ്പാൻ 11 10 8 29
ചൈന 6 7 4 17
ഇന്ത്യ 6 4 4 14