ഇടുക്കി> മകളുടെ മുസ്ലിംവിരുദ്ധ പ്രസംഗം സമൂഹമാധ്യമത്തിൽ പങ്കുവച്ച് പുലിവാലുപിടിച്ച് ഇടുക്കി ഡിസിസി സെക്രട്ടറി ബെന്നി പെരുവന്താനം. കാഞ്ഞിരപ്പള്ളി രൂപതയിലെ ക്രിസ്ത്യൻ യുവജനങ്ങൾക്കിടയിൽ ലൗജിഹാദ് നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് ബെന്നിയുടെ മകൾ അലോഖ പറഞ്ഞത്. അലോഖ യൂട്യൂബ് ചാനലിൽ സംസാരിക്കുന്ന വീഡിയോയാണിത്. മകൾ പറഞ്ഞ കാര്യങ്ങൾ ബെന്നിതന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. സമൂഹത്തിൽ പേരും പെരുമയുമുള്ള കുടുംബങ്ങളിലെ കുട്ടികളെത്തന്നെ നോട്ടമിട്ട് തട്ടിക്കൊണ്ട് പോകാനാണ് ശ്രമം.
അല്ലെങ്കിൽ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോകും. കഴിഞ്ഞ രണ്ടുവർഷമായി കാഞ്ഞിരപ്പള്ളിയിലെ യുവജനങ്ങൾക്കിടയിൽ ഇത് തുടരുന്നു. തട്ടിക്കൊണ്ടുപോയ ഒരു കുട്ടിയെ അധികൃതർ ചേർന്ന് കൗൺസിലിങ്ങിലൂടെയും മറ്റും കഴിഞ്ഞവർഷം തിരികെയത്തിച്ചു. അഞ്ചുവർഷമായി കാണാതായ കാഞ്ഞിരപ്പള്ളി രൂപതയിലെ അംഗമായിരുന്ന ജസ്നയും ഐഎസ് ഭീകരരുടെ കൈകളിലാണോയെന്ന് സംശയമുണ്ട്. അലോഖയുടെ മുസ്ലിംവിരുദ്ധത ഫേസ്ബുക്കിൽ ചർച്ചയായതോടെ ബെന്നി പെരുവന്താനം പോസ്റ്റും പിൻവലിച്ചു. പാർടിക്കുള്ളിൽനിന്നടക്കം വിവിധ മേഖലകളിൽനിന്ന് പ്രതിഷേധമുയർന്നു.
അമൽജ്യോതി കോളേജിലെ വിഷയവുമായി ബന്ധപ്പെട്ട് മുസ്ലിം വിരുദ്ധവും വർഗീയവുമായ പ്രസംഗം നടത്തിയതും അലോഖയായിരുന്നു. പ്ലസ്ടു വിജയിച്ചുനിൽക്കുന്ന അലോഖ കെഎസ്യുക്കാരിയും രാഹുൽഗാന്ധി ഭക്തയായ കോൺഗ്രസ് അനുഭാവിയുമാണെന്ന് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ കുറിച്ചിട്ടുണ്ട്. കത്തോലിക്ക യൂത്ത്വിങ് വനിതാവിഭാഗം പെരുവന്താനം മേഖല പ്രസിഡന്റുകൂടിയാണ്.















