തിരുവനന്തപുരം > വിനോദസഞ്ചാരികളെ വരവേൽക്കാൻ “സുന്ദരി’ഓട്ടോകൾ അണിഞ്ഞൊരുങ്ങി ഇനി സംസ്ഥാന നിരത്തിലുണ്ടാകും. സഞ്ചാരികളെ ആകർഷിക്കാൻ ആധുനികരീതിയിൽ രൂപകൽപ്പന ചെയ്ത ഈ സുന്ദരികൾ ടൂറിസം കേന്ദ്രങ്ങളിലേക്ക് വഴികാട്ടും. തൊഴിൽ, ഗതാഗത വകുപ്പുകളുടെ സഹകരണത്തോടെ വിനോദസഞ്ചാര വകുപ്പ് നേതൃത്വത്തിലാണ് ഓട്ടോ തൊഴിലാളികളെ ടൂറിസം അംബാസഡർമാരാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ഇതിന് അടുത്തയാഴ്ച മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേരും.
ടൂറിസം വകുപ്പ് ജില്ലാ അടിസ്ഥാനത്തിൽ ഓട്ടോ തൊഴിലാളികളെ തെരഞ്ഞെടുത്ത് പ്രത്യേകം പരിശീലിപ്പിക്കും. പരിശീലനം വിജയകരമാക്കുന്നവരെ വിവിധ ടൂറിസം കേന്ദ്രങ്ങളിലും നഗരങ്ങളിലും നിയോഗിക്കും. വൈഫൈ, ടൂറിസം കേന്ദ്രങ്ങളിലെ വിവരങ്ങൾ, ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ എന്നിവ ഓട്ടോയിലുണ്ടാകും. നൂറുകണക്കിന് തൊഴിലാളികൾക്ക് പദ്ധതിയിലൂടെ ഉയർന്ന വരുമാനം ലഭിക്കും.
വയനാട്ടിൽ ടുക്ക് ടുക്ക് ടൂർ എന്നപേരിൽ പദ്ധതി കഴിഞ്ഞവർഷം നടപ്പാക്കിയിരുന്നു. ഇതിനിടെ, ചെന്നൈയിലെ ‘റിക്ഷാ ചാലഞ്ച്’ സംഘടനയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ, ജർമനി എന്നിവിടങ്ങളിൽനിന്നുള്ള 22 സഞ്ചാരികൾ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തുനിന്ന് ഗോവയിലേക്ക് യാത്ര തിരിച്ചിരുന്നു. ‘മലബാർ റാം പേജ്’ എന്നുപേരിട്ട യാത്രയ്ക്ക് പ്രത്യേകം ഡിസൈൻ ചെയ്ത പല വർണത്തിലുള്ള ഓട്ടോകളാണ് ഒരുക്കിയിരുന്നത്.