ഗുവാഹത്തി> ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനു മുന്നിൽ ഡൽഹി ക്യാപിറ്റൽസിന് അടപതറി. രാജസ്ഥാൻ ഉയർത്തിയ 200 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡൽഹിയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനെ ആയുള്ളു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. ഓപ്പണർമാരായ ജോസ് ബട്ലറിന്റെയും യശസ്വി ജയ്സ്വാളിന്റെയും അർധ സെഞ്ചറിക്കരുത്തിലാണു രാജസ്ഥാന്റെ കുതിപ്പ്. ക്യാപ്റ്റൻ സഞ്ജു സാംസൺ പൂജ്യത്തിനു പുറത്തായി. 51 പന്തുകൾ നേരിട്ട ജോസ് ബട്ലർ 79 റൺസെടുത്തു. ജയ്സ്വാൾ 31 പന്തിൽ 60 റൺസും നേടി.
അർദ്ധ സെഞ്ച്വറി നേടിയ നായകൻ ഡേവിഡ് വാർണറാണ് ഡൽഹിയുടെ ടോപ് സ്കോറർ. 55 ബോൾ നേരിട്ട വാർണർ 7 ഫോർ സഹിതം 65 റൺസെടുത്തു. രാജസ്ഥാനായി യുസ്വേന്ദ്ര ചഹലും ട്രെന്റ് ബോൾട്ടും മൂന്ന് വിക്കറ്റ് വീഴ്ത്തി. ആർ അശ്വിൻ രണ്ട് വിക്കറ്റു വീഴ്ത്തിയപ്പോൾ സന്ദീപ് ശർമ്മ ഒരു വിക്കറ്റ് വീഴ്ത്തി.