തിരുവനന്തപുരം
സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങളും ലഹരി ഉപയോഗവും തടയാൻ പൊലീസ് സ്റ്റേഷനുകളിൽ ആന്റി ഓർഗനൈസ്ഡ് ക്രൈംസ് സെൽ (എഒസിസി). ഗുണ്ടകളെ നിരീക്ഷിക്കാനും അമർച്ച ചെയ്യാനുമായി സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ രണ്ട് പൊലീസുദ്യോഗസ്ഥർ ഉൾപ്പെടുന്ന എഒസിസി ഓരോ സ്റ്റേഷനിലും രൂപീകരിക്കും. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗയിൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈംസി (എസ്എജിഒസി)നും രൂപം നൽകി.
ജില്ലാ പൊലീസ് മേധാവിമാരുടെ മേൽനോട്ടത്തിൽ ജില്ലാ നർകോട്ടിക്സ് സെൽ ഡിവൈഎസ്പി, അസി. കമീഷണർ നേതൃത്വത്തിൽ രണ്ട് എസ്ഐമാരും കുറഞ്ഞത് പത്ത് പൊലീസുദ്യോഗസ്ഥരും എസ്എജിഒസി അംഗങ്ങളാണ്. അതതു ജില്ലകളിലെ സ്ഥിരം കുറ്റവാളികളെയും അവരുടെ പണമിടപാടുകളും മറ്റ് പ്രവർത്തനങ്ങളും നിരീക്ഷിക്കുകയും വേണ്ട സമയത്ത് കൃത്യമായ ഇടപെടൽ നടത്തുകയുമാണ് ലക്ഷ്യം.
സംസ്ഥാനത്ത് ഗുണ്ടകളെയും സമൂഹവിരുദ്ധരെയും അമർച്ച ചെയ്യാനും കാര്യക്ഷമമായ നടപടി സ്വീകരിക്കാനുമായി ഓപ്പറേഷൻ കാവൽ പദ്ധതി നിലവിലുണ്ട്. ഗുണ്ടാ സമൂഹവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തി കാപ്പ നിയമം ഉൾപ്പെടെയുള്ള കരുതൽ നടപടിയും സ്വീകരിക്കുന്നുണ്ട്.
പൊലീസിന് ആദ്യ
റിപ്പോർട്ടർ ബാച്ച് ; ഓത്ത് ടേക്കിങ് സെറിമണി 23ന്
മാധ്യമമേഖലയിൽ മാത്രമല്ല, കേരള പൊലീസ് സേനയിലും ഇനി റിപ്പോർട്ടമാർ. പരിശീലനം പൂർത്തിയാക്കിയ പൊലീസ് റിപ്പോർട്ടർമാരുടെ ആദ്യ ബാച്ച് 23ന് പുറത്തിറങ്ങും. ഇവരിൽ വനിതകളാണ് കൂടുതൽ. ആദ്യമായാണ് വനിതകളെ ഈ പരിശീലനത്തിന് തെരഞ്ഞെടുത്തത്. പിഎസ്സി വഴി അപേക്ഷ സ്വീകരിച്ച് റിപ്പോർട്ടർമാർ ഒന്നിച്ച് ബാച്ചായി പുറത്തിറങ്ങുന്നത് ആദ്യമാണ്. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് സിഐഡി വിഭാഗത്തിലാണ് നിയമനം. ആദ്യ ബാച്ചിൽ പുറത്തിറങ്ങുന്ന എട്ടുപേരിൽ ആറും വനിതകളാണ്. റിപ്പോർട്ടേഴ്സ് ( ഗ്രേഡ് 2–- മലയാളം) എന്ന തസ്തികയിലാണ് നിയമനം. ഹെഡ്കോൺസ്റ്റബിൾ റാങ്കാണിത്.
പൊലീസ് കായിക പരിശീലനവും മാധ്യമ മേഖലയിലെ പരിശീലനവും ഷോർട്ട്ഹാൻഡിൽ എഴുതാനുള്ള പ്രത്യേക പരിശീലനവും നൽകി. തൃശൂർ രാമവർമപുരം പൊലീസ് അക്കാദമിയിൽ ഒമ്പതുമാസമായിരുന്നു പരിശീലനം. പുറത്തിറങ്ങിയാൽ പൊലീസ് വേഷം അണിയേണ്ടതില്ല. രാഷ്ട്രീയ വേദികളിലും അല്ലാതെയുമുള്ള പ്രസംഗങ്ങൾ പൊലീസിനുവേണ്ടി റിപ്പോർട്ട് ചെയ്യും. വീഡിയോകൾ പകർത്തും. പ്രസംഗങ്ങൾ റെക്കോഡ് ചെയ്യും. ഇത് സർക്കാരിന് റിപ്പോർട്ട് ചെയ്യും. അക്രമസാധ്യതകളും മുൻകൂട്ടി റിപ്പോർട്ട് ചെയ്യും.
മുൻകാലങ്ങളിൽ കോൺസ്റ്റബിൾമാരുടെ ബാച്ചിനൊപ്പമായിരുന്നു റിപ്പോർട്ടർമാരുടേയും പരിശീലനം. അക്കാദമിയിൽ വരുന്നതിനു മുമ്പ്ഒ രു മാസത്തോളം സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്ത് പരിശീലനം നൽകി. ട്രെയിനിങ്ങിനുശേഷം വീണ്ടും ഫീൽഡ് പരിശീലനം നൽകും. അതിനുശേഷം ഓരോ ജില്ലയിലേയും സ്പെഷ്യൽ ബ്രാഞ്ച് സിഐഡി ഡിറ്റാച്ച്മെന്റുകളിൽ നിയമിക്കും. 23ന് രാവിലെ 8.30ന് രാമവർമപുരം പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ഓത്ത് ടേക്കിങ് സെറിമണിയിൽ കേരള പൊലീസ് അക്കാദമി ഡയറക്ടർ ഗോപേഷ് അഗർവാൾ മുഖ്യാതിഥിയാവും.















