കൊച്ചി> ബിജെപി ഇതര സർക്കാരുകൾക്കെതിരെ പ്രവർത്തിക്കാൻ കേന്ദ്രം ഗവർണറെ ഉപകരണമാക്കുകയാണെന്ന് ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി എംപി. കേരളവും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇതാണ് സ്ഥിതി. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ (എഐഎൽയു) ഹൈക്കോടതി കമ്മിറ്റി സമ്മേളനത്തിനുമുന്നോടിയായി ‘കേന്ദ്ര–-സംസ്ഥാന ബന്ധങ്ങൾ’ വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജനാധിപത്യപരമായി പാലിക്കേണ്ട നടപടികളൊക്കെ ഗവർണർമാർ അട്ടിമറിക്കുന്നതാണ് കാണുന്നത്. യജമാനൻമാരുടെ ഉപകരണങ്ങളാകാൻ അവർ മത്സരിക്കുകയാണ്. കേന്ദ്രസർക്കാർ ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല. തെരഞ്ഞെടുത്ത സർക്കാരുകളെ അട്ടിമറിച്ച് വളഞ്ഞവഴിയിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഗവർണർമാരെപ്പറ്റി തമിഴകത്തെ നേതാവ് അണ്ണ പറഞ്ഞത് ‘ആടിന് താടിയെന്നതുപോലെയാണ് നാടിന് ഗവർണർ’ എന്നാണ്. രാജ്യത്തിന്റെ ബഹുസ്വരതയെ ബിജെപി സർക്കാർ മാനിക്കുന്നില്ല. ബഹുസ്വരതയ്ക്കുവേണ്ടി വാദിക്കുന്നവരെ രാജ്യവിരുദ്ധരായി മുദ്രകുത്തുന്നു. ഏകഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ജനങ്ങളുടെ ഐക്യത്തിനുവേണ്ടിയല്ല. അധികാരം ലക്ഷ്യമിട്ടുമാത്രമാണ്. ഓരോ ബില്ലും കൊണ്ടുവരുന്നത് സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാനാണെന്ന് കനിമൊഴി പറഞ്ഞു.
എറണാകുളം ടൗൺഹാളിൽ നടന്ന സെമിനാറിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷനായി. വിദ്യാഭ്യാസ ബില്ലും കാർഷികനിയമവും കൊണ്ടുവന്നതിനാണ് ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ടതെന്നും അതിനുകാരണമായ ശക്തികൾ ഇപ്പോഴും സജീവമാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് അതാണ് കണ്ടത്. കനിമൊഴിക്ക് ഉപഹാരമായി ഇ വി രാമസ്വാമി നായ്ക്കരുടെ ചിത്രം സി എൻ മോഹനൻ കൈമാറി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി എസ് സുനിൽകുമാർ, എഐഎൽയു സംസ്ഥാന സെക്രട്ടറി സി പി പ്രമോദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ഇ ഉണ്ണിക്കൃഷ്ണൻ, മുഹമ്മദ് ഹാഷിം എന്നിവർ സംസാരിച്ചു.















