കൊച്ചി
ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചതായി സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഹൈക്കോടതിയെ അറിയിച്ചു. തീർഥാടകരുടെ പ്രതിദിനഎണ്ണം 90,000 ആക്കി പരിമിതപ്പെടുത്തി.മരക്കൂട്ടംമുതൽ സന്നിധാനംവരെ 420 പൊലീസുകാരെ അധികമായി നിയോഗിച്ചു. 18–-ാംപടിയിൽ പുതുതായി 100 റിസർവ് ബറ്റാലിയൻകാരെ വിന്യസിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചന്ദ്രാനന്ദൻ റോഡ് വഴി തീർഥാടകരെ വിടില്ല.
ശബരിമലയിലെ തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് അനിൽ കെ നരേന്ദ്രൻ, പി ജി അജിത്കുമാർ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വമേധയാ എടുത്ത കേസിലാണ് സർക്കാർ നിർദ്ദേശങ്ങൾ സമർപ്പിച്ചത്.നിലയ്ക്കലിലെ പാർക്കിങ്ങിന് ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാൻ കരാറുകാരന് നോട്ടീസ് നൽകിയതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. പാർക്കിങ് സൗകര്യം കാര്യക്ഷമമാക്കിയില്ലെങ്കിൽ കരാറുകാരെ പുറത്താക്കാൻ കോടതി നിർദേശിച്ചു. കഴിഞ്ഞദിവസം മരക്കൂട്ടത്തുണ്ടായ സംഭവത്തെക്കുറിച്ച് ദേവസ്വം സ്പെഷ്യൽ കമീഷണർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
ഗതാഗതത്തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കലിൽ പാർക്കിങ് സൗകര്യം കാര്യക്ഷമമാക്കിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പാർക്കിങ് പരിധി കഴിഞ്ഞാൽ എരുമേലി, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലെ ഇടത്താവളങ്ങളിൽ ജില്ലാ കലക്ടർമാരുടെ അറിവോടെ തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണം ഒരുക്കും. ഇവിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞ് തിരക്ക് നിയന്ത്രിക്കും. ദർശനത്തിന് ക്യൂനിൽക്കുന്ന തീർഥാടകർക്ക് ചുക്കുവെള്ളവും ബിസ്കറ്റും വിതരണം ചെയ്യാൻ കൂടുതൽ വളന്റിയർമാരെ നിയോഗിക്കുമെന്നും സർക്കാർ അറിയിച്ചു. സിറ്റിങ് ചൊവ്വാഴ്ചയും തുടരും.















