ഇരുപത്തൊമ്പത് വർഷം മുമ്പാണ്. പട്ടിണിയിൽ മനംമടുത്ത് ഫെലിക്സ് വില്യംസും മരിയ ആർതറും ജന്മനാട് വിടാൻ തീരുമാനിച്ചു. ആഫ്രിക്കൻ രാജ്യമായ ഘാനയിൽനിന്ന് മെച്ചപ്പെട്ട ജീവിതം തേടി യൂറോപ്പിൽ എത്തുക. ഇതായിരുന്നു ദമ്പതികളുടെ ലക്ഷ്യം. മരിയയാകട്ടെ ഗർഭിണിയും. കൈയിൽ തുച്ഛമായ പണം മാത്രം.
ട്രക്കുകളിലായിരുന്നു യാത്ര. ചുട്ടുപൊള്ളുന്ന വെയിലിൽ സഹാറ മരുഭൂമി താണ്ടിയത് നഗ്നപാദരായി. മെഡിറ്ററേനിയൻ കടലും കടന്ന് സ്വപ്നഭൂമിയായ യൂറോപ്പിൽ അവരെത്തി. സ്പെയ്നിലേക്കായിരുന്നു കുടിയേറ്റം. അഭയാർഥികളായ കറുത്തവംശജർ തിങ്ങിപ്പാർക്കുന്ന ബാസ്കുവിൽ ആഗ്രഹിച്ച ജീവിതമായിരുന്നില്ല തുടക്കം. വിശപ്പുമാറ്റാനും കിടപ്പാടത്തിനുമായി എല്ലാ ജോലിയുമെടുത്തു. ഇതിനിടെ മൂത്ത മകൻ ഇനാകി വില്യംസ് ജനിച്ചിരുന്നു.
ദുരിതജീവിതത്തിന് അറുതിയിടാൻ കാൽപ്പന്തിനെയായിരുന്നു അവൻ ആശ്രയിച്ചത്. ചെറുപ്പത്തിലേ ബാസ്കുവിലെ തെരുവുകളിൽ ഇനാകി താരമായി. തന്നേക്കാൾ എട്ട് വയസ്സ് ഇളയതായ കുഞ്ഞനിയൻ നികോയെയും ഇനാകി ഒപ്പംകൂട്ടി. രണ്ടുപതിറ്റാണ്ടിനിപ്പുറം ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ അരങ്ങേറുമ്പോൾ ഇനാകിയും നികോയും കളത്തിലുണ്ട്. അതും രണ്ട് വ്യത്യസ്ത ദേശീയ കുപ്പായത്തിൽ.
പൂർവികരുടെ പാരമ്പര്യം പേറി ഘാനയ്ക്കായാണ് ഇനാകി വില്യംസ് പന്തുതട്ടുന്നത്. അത്ലറ്റിക് ബിൽബാവോയുടെ ഗോളടിക്കാരനാണ് ഇരുപത്തെട്ടുകാരൻ. സ്പാനിഷ് ജൂനിയർ ടീമിനായി പന്തുതട്ടി. 2016ൽ ഒരുതവണ സീനിയർ ടീമിനെയും പ്രതിനിധാനം ചെയ്തു. പിന്നീട് വിളിവന്നില്ല. ഇതോടെ കഴിഞ്ഞ ജൂണിലാണ് ഘാനയ്ക്കായി കളിക്കാൻ തീരുമാനിച്ചത്. സെപ്തംബറിൽ നിക്കരാഗ്വയ്ക്കായി അരങ്ങേറി. ലോകകപ്പിനുള്ള ഘാന ടീമിൽ ഇടംപിടിക്കുന്നതിനുമുമ്പ് രണ്ടുതവണ മാത്രമാണ് അവർക്കായി പന്തുതട്ടിയത്. സ്പാനിഷ് ലീഗിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇറങ്ങിയ താരമെന്ന റെക്കോഡ് ഇനാകിയുടെ പേരിലാണ്. 203 കളിയിൽ പരിക്കോ, സസ്പെൻഷനോ ഇല്ലാതെ കളിച്ചു.
ബിൽബാവോയുടെ വിങ്ങറാണ് നികോ. ലൂയിസ് എൻറിക്വെയുടെ ഇരുപത്താറംഗ സ്പാനിഷ് ടീമിൽ അപ്രതീക്ഷിതമായാണ് ഇരുപതുകാരൻ ഇടംപിടിച്ചത്. സ്പെയ്ൻ അണ്ടർ 18, 21 കുപ്പായമണിഞ്ഞിരുന്നു.
ലോകകപ്പിന്റെ ചരിത്രത്തിൽ ഇത് രണ്ടാംതവണയാണ് സഹോദരങ്ങൾ രണ്ടു ടീമിനായി ഇറങ്ങുന്നത്. ജർമനിയുടെ ജെറോം ബൊട്ടെങ്ങും, ഘാനയുടെ കെവിൻ പ്രിൻസ് ബൊട്ടെങ്ങും 2010ലും 2014ലും കളിച്ചു. രണ്ടുപ്രാവശ്യവും ഇരുവരും മുഖാമുഖം വരികയും ചെയ്തു. ഖത്തറിൽ സ്പെയ്നും ഘാനയും വ്യത്യസ്ത ഗ്രൂപ്പുകളിലാണ്. ക്വാർട്ടർ ഫൈനലിൽ കടന്നാൽമാത്രമാണ് ഇനാകിയും നികോയും നേരിട്ട് ഏറ്റുമുട്ടുക. ഒരു ടീമിനായി സഹോദരങ്ങൾ കളിച്ച ചരിത്രം ഒരുപാടുണ്ട്. ഇത്തവണ ഘാനയുടെ ആൻഡ്രെ അയു–-ജോർദാൻ അയു, ബൽജിയത്തിന്റെ ഏദെൻ ഹസാർഡ്–-തോർഗൻ ഹസാർഡ് സഹോദരൻമാർ ഖത്തറിലുണ്ട്.















