തിരുവനന്തപുരം> വിഷം നൽകി കൊല്ലുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ 14ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് ഗ്രീഷ്മയുടെ മൊഴി. ആദ്യവിവാഹത്തിലെ ഭർത്താവ് ജീവിച്ചിരിക്കില്ലെന്ന് ജോത്സ്യൻ പറഞ്ഞിരുന്നതായും ഇതാണ് ഷാരോണിനെ കൊല്ലാനുള്ള കാരണമെന്നും ഗ്രീഷ്മ മൊഴി നൽകി. അമ്മാവൻ കൃഷിയാവശ്യത്തിനായി ഉപയോഗിക്കുന്ന തുരിശാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. വീട്ടിലെത്തിയ ഷാരോൺ മുഖം കഴുകാൻ പോയ സമയത്താണ് കഷായത്തിൽ തുരിശ് കലർത്തിയത്.
ജാതകത്തിൽ പ്രശ്നമുണ്ടെന്നും ആദ്യ ഭർത്താവ് മരിക്കുമെന്നും ജോത്സ്യൻ പറഞ്ഞിരുന്നു. ജാതകദോഷം മാറ്റാൻ ഒരു വിവാഹം കഴിക്കണമെന്ന നിർദേശമുണ്ടായി. അതിനായി കണ്ടെത്തിയ ഇരയായിരുന്നു ഷാരോണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. നിശ്ചയിച്ചുറപ്പിച്ച മറ്റൊരാളുമായുള്ള വിവാഹ ജീവിതം നീണ്ടുനിൽക്കാൻ താൽക്കാലിക വിവാഹം ചെയ്യാൻ നിർദേശം നൽകിയ ജോത്സ്യൻ ആരെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടുകാർക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും താൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഇതെന്നുമാണ് ഗ്രീഷ്മയുടെ മൊഴി. ഇത് പൂർണമായി വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. മറ്റാരുടെയും സഹായമില്ലാതെ കൊലപാതകം നടത്താൻ സാധിക്കില്ലെന്നും വീട്ടുകാരെ രക്ഷിക്കാൻ ഗ്രീഷ്മ കള്ളം പറയുന്നതാകാമെന്നുമാണ് സംശയം.
ഷാരോണും സുഹൃത്തും വീട്ടിലെത്തുന്നതിന് അൽപ്പസമയം മുമ്പ് അച്ഛനമ്മമാർ പുറത്തേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് വഴിയൊരുക്കുകയെന്ന ലക്ഷ്യത്തോടെയാകാം ഇതെന്നാണ് കരുതുന്നത്.















