ബത്തേരി
വയനാട്ടിൽ ബത്തേരി, ചീരാൽ മേഖലയെ ഒരുമാസത്തിലേറെ ഭീതിയിലാക്കിയ കടുവ കൂട്ടിലായി. പത്തുവയസ്സുള്ള ആൺകടുവയാണ് വെള്ളി പുലർച്ചെ മൂന്നിന് പഴൂർ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് സമീപം സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടത്. പിന്നീട് ബത്തേരി കുപ്പാടിയിലെ വന്യമൃഗ സംരക്ഷണ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. ഒരു പല്ല് ഇല്ല. മറ്റുകടുവകളുമായുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് ജനവാസകേന്ദ്രത്തിൽ എത്തിയതെന്ന് കരുതുന്നതായി ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ അരുൺ സക്കറിയ പറഞ്ഞു. ഏറ്റുമുട്ടലിലാകാം ഒരു പല്ല് നഷ്ടമായത്. ദേഹത്ത് ചെറിയ പരിക്കളുണ്ടെങ്കിലും ഇരതേടുന്നതിന് ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
കടുവയ്ക്കുവേണ്ടി, മൂന്നിടത്ത് വനപാലകർ കൂടുകൾ സ്ഥാപിച്ചിരുന്നു. ആർആർടി ഉൾപ്പെടെ നൂറോളം വനപാലകർ തിരച്ചിൽ നടത്തി. മയക്കുവെടിവയ്ക്കാനും ഉത്തരവിട്ടിരുന്നെങ്കിലും കടുവ പുറത്തിറങ്ങുന്നത് രാത്രിയിലായതിനാൽ അതിനുമായില്ല. 38 ദിവസത്തിനിടെ 11 പശുക്കളെയും ഒരു കിടാരിയെയും കടുവ കൊന്നിരുന്നു. ഗുരുതര പരിക്കേറ്റ നാല് പശുക്കൾ ചികിത്സയിലാണ്. കൂട്ടിലകപ്പെടുന്നതിന് തൊട്ടുമുമ്പും ഒരു പശുവിനെ കൊന്നു.
കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച ജനപ്രതിനിധികളടങ്ങിയ സർവകക്ഷി സംഘം മുഖ്യമന്ത്രി പിണറായി വിജയനെയും വനം മന്ത്രി എ കെ ശശീന്ദ്രനെയും കണ്ടിരുന്നു. ചർച്ചയിൽ വനംമന്ത്രി പ്രദേശം സന്ദർശിക്കാനും കൂടുതൽ വനപാലകരെ എത്തിക്കാനും തീരുമാനവുമായി. പ്രത്യേക നോഡൽ ഓഫീസറെയും നിയമിച്ചു. ഇതിനിടെയാണ് കടുവ കൂട്ടിലായത്. ആഴ്ചകളായി പ്രദേശം ഭീതിയിലായതിനാൽ ആളുകൾക്കിടയിൽ പ്രതിഷേധം രൂക്ഷമായിരുന്നു.















