കൊച്ചി
കഴിഞ്ഞ ജന്മദിനത്തിൽ സാനുമാഷ് ശിഷ്യർക്കും നാട്ടുകാർക്കുമിടയിലേക്ക് എത്തിയിരുന്നില്ല. കോവിഡ് മുക്തനായി വിശ്രമത്തിലായിരുന്നു. വ്യാഴാഴ്ച സാനുമാഷിന്റെ 96–-ാംജന്മദിനത്തിൽ കൊച്ചി പൗരാവലി അദ്ദേഹത്തിന് ആദരമൊരുക്കുകയാണ്. കൊച്ചി കോർപറേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ടിഡിഎം ഹാളിലാണ് ആദരവും പിറന്നാൾ സദ്യയും ഒരുക്കുന്നത്.
എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമായി മലയാളത്തിന്റെ സാംസ്കാരികലോകത്ത് പ്രകാശഗോപുരമായി നിൽക്കുമ്പോഴും നാട്ടുകാർക്കൊപ്പമുള്ള സദസ്സുകളിലാണ് പ്രൊഫ. എം കെ സാനുവിന്റെ മനസ്സ്. കോവിഡ് കാലത്തെ ഇടവേളകളിൽ നഗരത്തിലിറങ്ങിയ അദ്ദേഹം പങ്കുവച്ചതും ഈ സന്തോഷംതന്നെ.
കോവിഡ് കാലത്തെ വിരസതയെ എഴുതി അതിജീവിച്ച സാനുമാഷ് ആ കാലത്തെഴുതിയ അഞ്ച് പുസ്തകങ്ങളിലൊന്ന് തന്റെ ആദ്യ നോവലായിരുന്നു–- കുന്തീദേവി. അതിന്റെ പ്രകാശിപ്പിക്കൽ ആഘോഷമാക്കാൻ കാത്തിരുന്നപ്പോഴാണ് കഴിഞ്ഞ പിറന്നാൾ കോവിഡ് കൊണ്ടുപോയത്. അന്ന് ചാവറ കൾച്ചറൽ സെന്ററിലെ ആഘോഷത്തിൽ മക്കൾ രഞ്ജിത്തും രേഖയും ഗീതയുമാണ് കേക്ക് മുറിച്ചത്.
കോവിഡ് വിട്ടകന്നതോടെ സാനുമാഷ് വീണ്ടും നഗരത്തിലെ സാഹിത്യസദസ്സുകളിലും സാമൂഹ്യ കൂട്ടായ്മകളിലും സജീവമായി. എറണാകുളം ടൗൺഹാളിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തതും മാഷാണ്.
പിറന്നാൾ ദിനം രാവിലെ ചാവറ കൾച്ചറൽ സെന്ററിലെ സൗഹൃദസദസ്സിലാണ് പ്രഭാതഭക്ഷണം. അവിടെയും ശിഷ്യർ ആദരിക്കും. തുടർന്ന് പകൽ 11.30ന് ടിഡിഎം ഹാളിൽ മേയർ എം അനിൽകുമാറിന്റെ നേതൃത്വത്തിൽ പൗരാവലിയുടെ ആദരവ്. തുടർന്ന് പിറന്നാൾ സദ്യയും ശിഷ്യർക്കൊപ്പംതന്നെ.















