ദുബായ്> ചാരത്തിൽനിന്നൊരു ഉയിർപ്പ്. അതും അവിശ്വസനീയമായി. ശ്രീലങ്കയുടെ ഏഷ്യാ കപ്പ് വിജയത്തിന് ഇതിൽപ്പരമൊരു വിശേഷണമില്ല. ക്രിക്കറ്റ് ടീമും രാജ്യവും തകർച്ചയുടെ നെല്ലിപ്പടികണ്ടു. അവിടെനിന്നാണ് ഈ മധുരവിജയം. അത് നോവും അപമാനവും അരക്ഷിതാവസ്ഥയും മറക്കാനൊരു ഔഷധംതന്നെ.
ഏഷ്യാ കപ്പ് ട്വന്റി–-20 ചാമ്പ്യൻമാരായി ലോകക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ദ്വീപുകാർ വിളംബരം ചെയ്തു. എട്ട് വർഷമായുള്ള കിരീടവരൾച്ചയ്ക്ക് അറുതി. ദുബായിൽ, പാകിസ്ഥാനെ 23 റണ്ണിന് കശക്കി ദാസുൺ ഷനകയും പടയാളികളും കപ്പുയർത്തി. ക്രിക്കറ്റിലും ഒറ്റപ്പെട്ട തുരുത്തായിരുന്നു ശ്രീലങ്ക. എട്ട് വർഷമായി രാജ്യാന്തരമത്സരങ്ങളിൽ പതറുകയായിരുന്നു. 2014ലെ ട്വന്റി–20 ലോകകപ്പായിരുന്നു അവസാന ശേഖരം. ഓർക്കുക ഏകദിന ലോകകപ്പ് നേടി ക്രിക്കറ്റിലെ തമ്പുരാക്കന്മാരെ ഒരുകാലത്ത് ഞെട്ടിച്ചവരാണ്.
അർജുന രണതുംഗ, റോഷൻ മഹാനാമ, അരവിന്ദ ഡിസിൽവ, ചാമിന്ദവാസ്, മഹേള ജയവർധന, കുമാർ സംഗക്കാര, മുത്തയ്യ മുരളീധരൻ, സനത് ജയസൂര്യ ഇവർക്കൊന്നും പകരക്കാർ പിറന്നതേയില്ല.
കളിക്കാരും ക്യാപ്റ്റൻമാരും മാറിമാറിവന്നു. സ്ഥിരത കാട്ടിയ ഒരു നിരയും ഉണ്ടായില്ല. മൂന്ന് വിഭാഗങ്ങളിലുമായി പത്തോളം ക്യാപ്റ്റൻമാരെയാണ് പരീക്ഷിച്ചത്. ഈ വർഷം കളിച്ച 11 ട്വന്റി–-20യിൽ ഒമ്പതിലും തോറ്റു. ഒക്ടോബറിൽ അരങ്ങേറുന്ന ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനാകാതെ തലകുനിച്ചു. ഇതിനിടയിൽ കൂനിന്മേൽകുരുവായി രാജ്യത്ത് സാമ്പത്തിക അരക്ഷിതാവസ്ഥയും, ആഭ്യന്തരകലഹവും. എല്ലാം ലങ്കൻ ക്രിക്കറ്റിനെയും പിടിച്ചുകുലുക്കി. ആഭ്യന്തര ലീഗുകൾ നടക്കാതായി.
ഏഷ്യാ കപ്പിന് എത്തുമ്പോൾ ലങ്ക ആർക്കും എതിരാളിയല്ലായിരുന്നു. ഗ്രൂപ്പുഘട്ടം കടക്കുമോ എന്ന സംശയമുയർന്നു. ആദ്യ കളിയിൽ അഫ്ഗാനിസ്ഥാനോട് തകർന്നടിഞ്ഞു. പിന്നീട് തുടർച്ചയായി അഞ്ച് കളി ജയിച്ചാണ് കിരീടം. ബംഗ്ലാദേശ് കഴിഞ്ഞാൽ ഈ വർഷം പവർപ്ലേയിൽ ഏറ്റവും മോശം പ്രകടനം ലങ്കൻ ഓപ്പണർമാരുടേതാണ്. ഓർക്കണം, ഏകദിന ലോകകപ്പ് നേടിയ കാലത്ത് ജയസൂര്യയും കലുവിതരണയും ഓപ്പണർമാരായി നടത്തിയ മിന്നലാക്രമണം. കുശാൽ മെൻഡിസ്–-പതും നിസങ്ക സഖ്യം മിന്നിയതാണ് ഇത്തവണ ഗുണകരമായ പ്രധാന കാര്യം. ഇരുവരും ചേർന്ന് 328 റണ്ണടിച്ചു. ബനുക രജപക്സയുടെ സാന്നിധ്യവും കരുത്തുകൂട്ടി. 150 പ്രഹരശേഷിയോടെ 191 റണ്ണാണ് മുപ്പതുകാരൻ അടിച്ചെടുത്തത്.
ക്യാപ്റ്റനായും ഓൾറൗണ്ടറായും ഷനകയും മിന്നി. ടൂർണമെന്റിന്റെ താരമായ വണിന്ദു ഹസരങ്കയാണ് ലങ്കയുടെ നട്ടെല്ല്. 66 റണ്ണും ഒമ്പത് വിക്കറ്റുമാണ് ഹസരങ്ക ടൂർണമെന്റിൽ നേടിയത്. പേസർമാരായ ചമിക കരുണരത്ന, പ്രമോദ് മധുഷൻ, ദിൽഷൻ മധുഷനക എന്നിവരും വേഷം മികച്ചതാക്കി. ഡത്ത് ഓവറുകളിൽ ഏറ്റവും കുറവ് റൺ നൽകി വിക്കറ്റ് കൊയ്താണ് ലങ്ക മുന്നേറിയത്. പരിശീലകൻ ക്രിസ് സിൽവർവുഡിന്റെ തന്ത്രങ്ങളും വിജയമായി. ഇനി ട്വന്റി–-20 ലോകകപ്പ് യോഗ്യതയാണ് ലങ്കയ്ക്ക് മുന്നിലുള്ള ലക്ഷ്യം. ഒക്ടോബർ 16ന് നമീബിയക്കെതിരെയാണ് യോഗ്യതാ റൗണ്ടിലെ ആദ്യ കളി. ഏഷ്യയിലെ ചാമ്പ്യൻമാർ കാത്തിരിക്കുകയാണ്, ലോകം കീഴടക്കാൻ.















