ആലപ്പുഴ> റിക്കവറി വാഹനത്തിൽ കൊണ്ടുവന്ന പിക്കപ്പ് വാനിൽനിന്ന് 55 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചു. വാൻ ഡ്രൈവറടക്കം മൂന്ന് യുവാക്കൾ അറസ്റ്റിലായി. പിക്കപ്പ് വാനിൽ വെളുത്തുള്ളിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചാണ് 90,000 കൂട് പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ശ്രമിച്ചത്. മലപ്പുറം നിലമ്പൂർ കാഞ്ഞിരമലയിൽ ഷാജു (22), അയൽവാസി കാത്തിരമലയിൽ ഫെബിൻ (22), ആലപ്പുഴ സീ വ്യു വാർഡ് ഇജാസ് മൻസിലിൽ ഇജാസ് ഇക്ബാൽ (27) എന്നിവരാണ് പിടിയിലായത്.
ബുധൻ വൈകിട്ട് 5.30 ഓടെ നഗരത്തിൽനിന്നാണ് എക്സൈസ് ഇവ പിടിച്ചെടുത്തത്. 35 ചാക്കുകളിലായാണ് പുകയില ഉൽപ്പന്നങ്ങൾ നിറച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു. ബംഗളൂരുവിൽനിന്ന് വാങ്ങി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നു. സേലത്ത് പിക്കപ്പ് വാൻ കേടായതിനാൽ റിക്കവറി വാഹനത്തിൽ കൊണ്ടുപോരുകയായിരുന്നു. പിടിയിലായവർ മാസത്തിൽ 10-–-15 തവണ ഇത്തരത്തിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൊണ്ടുവരാറുണ്ടെന്നുംഅധികൃതർ പറഞ്ഞു. ഇടയ്ക്ക് വലിയ ലോറിയിൽ കൊണ്ടുവന്നതായും വിവരം ലഭിച്ചിരുന്നു.
ഓണത്തിന് മുന്നോടിയായി മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ അനധികൃത വിപണനം തടയുന്നതിന്റെ ഭാഗമായാണ് ആലപ്പുഴ റേഞ്ച് ഇൻസ്പെക്ടർ എസ് സതീഷിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർ ഇ കെ അനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ എം ആർ റെനീഷ്, സാജൻ ജോസഫ്, ആർ ജയദേവ്, പി അനിലാൽ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.















