
രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാവിളയാട്ടവും പൊലീസ് അതിക്രമങ്ങളും സംസ്ഥാനത്ത് നിത്യസംഭവങ്ങളായി മാറിയിരിക്കുകയാണ്. ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചയാണ് ക്രമസമാധന തകർച്ചയ്ക്ക് കാരണം. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് ധർണ നടത്തുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിപക്ഷ നേതാവ് പറഞ്ഞു.
മാർച്ച് 10 മുതൽ ഏപ്രിൽ 4 വരെ സിൽവർ ലൈൻ കടന്നു പോകുന്ന ജില്ലകളിൽ നൂറ് ജനകീയ സദസുകൾ സംഘടിപ്പിക്കും. കെഎസ്ഇ ബിയിലെ നിയമവിരുദ്ധ ഭൂമി കൈമാറ്റത്തെയും അഴിമതിയെയും നിസാരവത്ക്കരിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെയും യു.ഡി.എഫ് ശക്തമായി പ്രതിരോധിക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കോവിഡിൻ്റെ മറവിൽ മെഡിക്കൽ സർവീസസ് കോർപറേഷനിൽ 1500 കോടി രൂപയുടെ അഴിമതിയാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ യു.ഡി.എഫ് നിയമ നടപടി സ്വീകരിക്കും. കൊവിഡ് അതിവ്യാപനത്തെ തുടർന്ന് മാറ്റിവച്ച സമരപരിപാടികൾ പുനരാരംഭിക്കാൻ ഇന്ന് യുഡിഎഫ് യോഗം തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















