
ഇതോടൊപ്പം സംസ്ഥാനത്ത് നിലവിൽ പലയിടത്തായി നടത്തുന്ന സമരങ്ങൾക്ക് ഏകീകൃത സ്വഭാവം കൊണ്ടുവരാനും ഉദ്ദേശമുണ്ട്. കെ റെയിൽ വിരുദ്ധരെ അണിനിരത്തി കൺവെൻഷൻ ഉൾപ്പെടെ നടത്താനും സമരം പൊതുവേദിയിലെത്തിക്കാനും പ്രതിഷേധക്കാര്‍ പദ്ധതിയിടുന്നുണ്ട്.
Also Read:
സാമൂഹികാഘാത പഠനത്തിനുള്ള മുന്നൊരുക്കങ്ങൾ ഇതിനോടകം വിവിധ ജില്ലകളിൽ പൂർത്തിയായിട്ടുണ്ട്. ഇനി കൊല്ലം ജില്ലയിൽ മാത്രമാണ് നടപടികൾ ബാക്കിയുള്ളത്. ബുധനാഴ്ചയോടെ ഇതും പൂർത്തിയാക്കി ഉടൻ തന്നെ സർവേ നടപടികളുമായി മുന്നോട്ടു പോകാനാണ് കെ റെയിൽ പദ്ധതിയിടുന്നത്. പദ്ധതി നടപ്പാക്കാനായി പഠനം നടത്തുന്ന ഭൂമിയുടെ സർവേ നമ്പർ അടക്കമുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.
പല ജില്ലകളിലും പഠനത്തിനു മുന്നോടിയായി ഭൂമി അളന്നു തിരിച്ചു കല്ലിടുന്ന നടപടികളും പുരോഗമിക്കുകയാണ്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധവും ശക്തമാണ്. എന്നാൽ നിലവിൽ സർവേ നടത്തുന്നത് സാമൂഹികാഘാത പഠനത്തിനു വേണ്ടിയാണെന്നും കല്ലിടാതെ നടപടികൾ പൂർത്തിയാക്കാൻ കഴിയില്ലെന്നുമാണ് കെ റെയിൽ അറിയിച്ചിട്ടുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ കല്ലിടൽ നടപടികൾക്ക് മികച്ച പുരോഗതിയുണ്ടായെങ്കിലും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും പലയിടത്തും തടസ്സം നേരിട്ടു.
Also Read:
സർവേ നടപടികൾ നിർത്തി വെക്കാൻ ആവശ്യപ്പെട്ടുള്ള ഹൈക്കോടതി സംഗിൾ ബെഞ്ചിൻ്റെ ഉത്തരവിനെതിരെ കേരള സർക്കാർ നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് അംഗീകരിച്ചത്. അതേസമയം, സർവേ സംബന്ധിച്ച് ഒരു കേസിൻ്റെ വിധി കൂടി വരാനുണ്ടെന്നിരിക്കേ ഹർജിക്കാരുടെ ഭൂമി ഒഴിവാക്കി സർവേ നടപടികൾ പൂർത്തിയാക്കാനാണ് കെ റെയിൽ പദ്ധതിയിടുന്നത്. ഈ കേസിൻ്റെ വിധി ഹർജിക്കാർക്ക് മാത്രമാണ് ബാധകമാകുക എന്നാണ് സർക്കാർ വിലയിരുത്തുന്നത്.
അതേസമയം, നിലവിൽ സിൽവർലൈൻ പദ്ധതിയ്ക്ക് തത്വത്തിലുള്ള അംഗീകാരം മാത്രമാണ് നൽകിയിരിക്കുന്നതെന്നും അന്തിമ അനുമതി ലഭിക്കാതെ ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്നുമാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൻ്റെ വിശദീകരണം. എന്നാൽ പദ്ധതിയുടെ ഡിപിആർ പൂർണമല്ലെന്നും കൂടുതൽ വിവരങ്ങൾ സമർപ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഡിപിആർ സംബന്ധിച്ച് കേന്ദ്ര റെയിൽവേ ബോർഡും റെയിൽവേ മന്ത്രാലയവും ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭൗമസര്‍വേയും ജലപഠനവും ഉൾപ്പെടെ പൂര്‍ത്തിയാക്കി ഒരു റിപ്പോര്‍ട്ട് കൂടി സമര്‍പ്പിക്കാനാണ് കെ റെയിൽ ഒരുങ്ങുന്നത്.















