
ലോകായുക്തയെ നിർവീര്യമാക്കുന്ന ജനവിരുദ്ധ തീരുമാനം നടപ്പാക്കാൻ പിണറായി സർക്കാർ തെരഞ്ഞെടുത്ത ജനാധിപത്യ വിരുദ്ധമായ മാർഗം കൂടി പരിശോധിച്ചാൽ ‘മുണ്ടുടുത്ത മോദിയാണ്’ എന്ന ശൈലി പരിഷ്കരിച്ച് നരേന്ദ്ര മോദി ‘പൈജാമായിട്ട പിണറായിയാണ് ‘ എന്നാക്കേണ്ട സമയമായി എന്നു വേണം കരുതാനെന്നും നജീബ് കാന്തപുരം പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ലോകായുക്തയെ നിർവീര്യമാക്കുന്ന ഓർഡിനൻസിൽ ഗവർണർ ഒപ്പ് വച്ചു. അല്ലെങ്കിലും അഴിമതിയുടെയും ലോകായുക്തയുടെയും (കേന്ദ്രത്തിൽ ലോക്പാൽ) കാര്യത്തിൽ ബിജെപി-യുടെ നിലപാടിന് ചേരുന്ന ഒരു ഓർഡിനൻസുമായി ചെന്നാൽ ബിജെപി അതിന് എങ്ങനെ എതിരു പറയും? കേന്ദ്ര നയത്തോടു താദാത്മ്യപ്പെടുന്ന സംസ്ഥാന സർക്കാരുകളാണല്ലോ ബിജെപിയുടെ ആവശ്യം?.
നിലവിലുള്ള ഒരു നിയമം അതിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെടുന്ന അല്ലെങ്കിൽ അപര്യാപ്തമാകുന്ന സാഹചര്യത്തിലാണ് അതിൽ ഭേദഗതി അവശ്യമായി വരിക. എന്നാൽ ഒരു നിയമം അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ കൃത്യമായി നടപ്പാക്കുന്നതിന്റെ പേരിൽ ഭേദഗതി ചെയ്യപ്പെടുന്നത് ചരിത്രത്തിൽ ആദ്യമായിരിക്കും. തടസ്സമില്ലാതെ അഴിമതി നടത്താൻ സാധിക്കുന്ന ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്നാ മഹത്തായ ലക്ഷ്യമാണ് ഈ ഭേദഗതിയിലൂടെ പിണറായി സർക്കാർ കൈവരിച്ചിരിക്കുന്നത്.
ലോകായുക്തയെ നിർവീര്യമാക്കുന്ന ജനവിരുദ്ധ തീരുമാനം നടപ്പാക്കാൻ പിണറായി സർക്കാർ തിരഞ്ഞെടുത്ത ജനാധിപത്യ വിരുദ്ധമായ മാർഗം കൂടി പരിശോധിച്ചാൽ പിണറായി വിജയൻ ‘മുണ്ടുടുത്ത മോദിയാണ്’ എന്ന ശൈലി പരിഷ്കരിച്ച് നരേന്ദ്ര മോദി ‘പൈജാമായിട്ട പിണറായിയാണ് ‘ എന്നാക്കേണ്ട സമയമായി എന്നു വേണം കരുതാൻ. – എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വിവാദമായ ലോകായുക്ത ഓര്‍ഡിനൻസിൽ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടതോടെ ലോകായുക്ത നിയമഭേദഗതി പ്രാബല്യത്തിൽ വന്നു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഗവര്‍ണര്‍ ഒപ്പിട്ടെന്ന വാര്‍ത്ത പുറത്തുവന്നത്. ഓര്‍ഡിനൻസിനെതിരെ പ്രതിപക്ഷം പ്രതിഷേധം തുടരുന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം. ലോകായുക്ത ചട്ടം 14 ഭേദഗതിയാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. ഈ നീക്കത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ലോകായുക്തയ്ക്ക് ഭരണഘടനയ്ക്ക് അതീതമായ അധികാരങ്ങള്‍ നല്‍കേണ്ടെന്നു തീരുമാനിച്ചതിനാലാണ് നിയമഭേദഗതിയെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ വിശദീകരിച്ചു.















