Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പേടിയോ, എന്തിന്? ശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്ന അഞ്ച് സ്ത്രീകൾ സംസാരിക്കുന്നു

by News Desk
February 5, 2022
in KERALA
0
പേടിയോ,-എന്തിന്?-ശാസ്ത്രീയമായി-പാമ്പിനെ-പിടിക്കുന്ന-അഞ്ച്-സ്ത്രീകൾ-സംസാരിക്കുന്നു
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

By Aneeb P.A

പാമ്പെന്നു കേട്ടാൽ പാമ്പ് വേലായുധനെ ഓർക്കുന്ന ഒരു കാലം മലയാളിക്കുണ്ടായിരുന്നു. സേവ്യർ എൽത്തുരുത്തിന്റെയും വാവാ സുരേഷിന്റെയും പ്രവർത്തനങ്ങൾ പിന്നീട് ശ്രദ്ധ പിടിച്ചുപറ്റി. ഒരുകാലത്ത് പുരുഷൻമാർക്ക് സ്വാധീനമുണ്ടായിരുന്ന പാമ്പ് സംരക്ഷണ മേഖലയിൽ ഇപ്പോൾ സ്ത്രീകളും സജീവമാണ്.

തിരുവനന്തപുരം പരുത്തിപ്പള്ളി ഫോറസ്റ്റ് റെയിഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറും റാപ്പിഡ് റെസ്‌പോൺസ് ടീം അംഗവുമായ ജി.എസ് രോഷ്‌നി മൂർഖൻ പാമ്പിനെ ശാസ്ത്രീയമായി പിടികൂടുന്ന വീഡിയോ ഇപ്പോൾ വൈറലാണ്. ഈ പശ്ചാത്തലത്തിൽ ജി.എസ് റോഷ്‌നി അടക്കം കേരളത്തിൽ പാമ്പ് സംരക്ഷണത്തിൽ ഏർപ്പെടുന്ന അഞ്ച് സ്ത്രീകളുമായി
സമയം മലയാളം പ്ലസ് സംസാരിക്കുന്നു.

പാമ്പ് സംരക്ഷണം ഞാൻ ആസ്വദിക്കുന്നു

സംസ്ഥാന വനംവകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായി വനിതകൾക്ക് നിയമനം നൽകിയ 2017ലാണ് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ജി.എസ്. രോഷ്നി സർവ്വീസിൽ എത്തിയത്. പരുത്തിപ്പള്ളി ഫോറസ്റ്റ് റെയിഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ രോഷ്‌നി റാപ്പിഡ് റെസ്‌പോൺസ് ടീം അംഗവുമാണ്. ജനവാസ മേഖലയിലെ പാമ്പ് പിടുത്തവും വിട്ടയക്കലും സംബന്ധിച്ച് വനംവകുപ്പ് 2019ൽ തയ്യാറാക്കിയ പ്രത്യേക മാർഗനിർദേശമാണ് പാമ്പ് സംരക്ഷണ മേഖലയിലേക്ക് തന്നെ കൊണ്ടുവന്നതെന്ന് ജി.എസ് രോഷ്‌നി
സമയം മലയാളം പ്ലസിനോട് പറഞ്ഞു.

”വനംവകുപ്പ് സംഘടിപ്പിച്ച പരിശീലനത്തിൽ 13 സെക്കൻഡിൽ മൂർഖൻ പാമ്പിനെ ശാസ്ത്രീയമായി പിടികൂടാൻ എനിക്ക് കഴിഞ്ഞിരുന്നു. തുടർന്ന് ലൈസൻസ് ലഭിച്ചു. കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെയാണ് പിന്നീട് പിടികൂടി വിട്ടയച്ചത്. പിന്നീട് ഏതാനും മൂർഖൻമാരെയും അണലികളെയും പിടികൂടി. ഇക്കോ ടൂറിസത്തിന്റെ ചുമതല ലഭിച്ചതിനാൽ മാറിപ്പോയെങ്കിലും റാപ്പിഡ് റെസ്‌പോൺസ് ടീമിലേക്ക് മാറ്റം ചോദിച്ചു തിരിച്ചു വരുകയായിരുന്നു. ഇപ്പോൾ അഞ്ച് മാസമായി ടീമിലെത്തിയിട്ട്.”

ഇക്കോടൂറിസം മേഖലയിൽ കുറച്ചുകാലം പ്രവർത്തിച്ച രോഷ്‌നി തിരിച്ചെത്തിയ ശേഷം ആദ്യമായി കൈകാര്യം ചെയ്തത് ഒരു മൂർഖൻ പാമ്പിനെയാണ്. പിന്നീട് അണലി അടക്കമുള്ള പാമ്പുകളെയും രക്ഷിച്ചു. അതിനിടെ വെള്ളനാട് പുനലാൽ ഐസക്കിന്റെ വീട്ടുവളപ്പിൽ എത്തിയ മൂർഖൻ പാമ്പിനെ ശാസ്ത്രീയമായി പിടികൂടുന്ന വീഡിയോ വൈറലായി.

വീഡിയോ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും പണി നിർത്താനാണ് അമ്മ ആവശ്യപ്പെട്ടതെന്ന് രോഷ്‌നി പറയുന്നു.

”സ്‌നേഹമുള്ളവരെല്ലാം ഈ ജോലി നിർത്താനാണ് പറയുന്നത്. വാവാ സുരേഷിനുണ്ടായ അപകടം എല്ലാവർക്കും അറിയാമല്ലോ. വെള്ളനാട് നിന്ന് ഞാൻ മൂർഖനെ പിടിക്കുന്ന വീഡിയോ ആരോ അമ്മക്ക് കാണിച്ചു കൊടുത്തു. അതിന് ശേഷം അമ്മ ഭക്ഷണം കഴിച്ചില്ല. എന്റെ വീടിന് അടുത്ത് പാമ്പിനെ പിടിക്കുന്ന ഒരു സ്ത്രീയുണ്ട്. അവർക്കും മുമ്പ് പാമ്പുകടിയേറ്റിട്ടുണ്ട്. ഇതെല്ലാം ആലോചിച്ചാണ് അമ്മക്ക് ഭയം. ശാസ്ത്രീയമായ രീതിയിലാണ് പാമ്പിനെ പിടിക്കുന്നതെന്ന് പറഞ്ഞാണ് അമ്മയെ ആശ്വസിപ്പിച്ചിരിക്കുന്നത്. സഹകരണ വകുപ്പിൽ സീനിയർ ഇൻസ്‌പെക്ടറായ ഭർത്താവ് സജിത്കുമാറിന് ഞാൻ ശാസ്ത്രീയമായാണ് പാമ്പുകളെ കൈകാര്യം ചെയ്യുന്നതെന്ന് അറിയാം. മക്കളായ ദേവ നാരായണനും സൂര്യ നാരായണനും പിന്തുണ നൽകുന്നു. അതിനാലൊക്കെ തന്നെ വളരെ ആസ്വദിച്ചാണ് ഞാൻ പാമ്പുകളെ കൈകാര്യം ചെയ്യുന്നത്.” — രോഷ്‌നി പറയുന്നു.

ഓരോ പാമ്പിനെ രക്ഷിക്കാൻ പോവുമ്പോളും ഇഷ്ടദൈവമായ പരമശിവനോട് രോഷ്‌നി പ്രാർത്ഥിക്കും. ”പാമ്പിനെ ഉപദ്രവിക്കാനല്ല, രക്ഷിക്കാനാണ് പോവുന്നത്. അതിനാൽ സഹായിക്കണമെന്നാണ് പ്രാർത്ഥിക്കാറ്. കൂടുതൽ സ്ത്രീകൾ പാമ്പ് സംരക്ഷണത്തിലേക്ക് കടന്നുവരണമെന്നാണ് രോഷ്‌നി അഭ്യർത്ഥിക്കുന്നത്. ”പക്ഷേ, മാനസികമായ ഇഷ്ടമില്ലാതെ ആരും ഈ മേഖലയിലേക്ക് വരരുത്. പാമ്പ് സംരക്ഷണം നമുക്ക് നല്ല ആത്മവിശ്വാസം നൽകും. പാമ്പുകൾ കൈയ്യിൽ നിന്ന് വഴുതിപ്പോവുമെന്നൊക്കെ പുറത്ത് നിൽക്കുമ്പോൾ തോന്നും. മൂർഖൻ പോലും വഴുക്കിപോവില്ലെന്നതാണ് വസ്തുത.”

വന്യജീവികളെയും പാമ്പുകളെയും തനിക്ക് ഇഷ്ടമാണെന്ന് രോഷ്‌നി പറയുന്നു. ”ഇത് ഒരു ജോലിയായി തോന്നിയിട്ടേയില്ല. ഇപ്പോൾ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചുവരുകയാണ്. കുരങ്ങും കാട്ടുപന്നിയും മയിലും മരപ്പട്ടിയും വെള്ളിമൂങ്ങയുമെല്ലാം ഇപ്പോൾ നഗരങ്ങളിലും എത്തിയിരിക്കുന്നു. തിരുവനന്തപുരം നഗരത്തിലെ ഫ്‌ളാറ്റുകളിൽ വരെ കുരങ്ങുകൾ എത്തിയെന്ന് പറഞ്ഞ് വിളികൾ വരുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന ജോലിയെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും.” — രോഷ്‌നി നിലപാട് വ്യക്തമാക്കി.

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ മൂർഖനെ പിടിച്ച ഉഷ

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ മൂർഖൻ പാമ്പിനെ പിടികൂടിയാണ് മലപ്പുറം തിരൂർ പുറത്തൂർ സ്വദേശിയായ ടി.പി ഉഷ പാമ്പ് സംരക്ഷണം ആരംഭിക്കുന്നത്.

”1999ൽ ആണ് ഈ സംഭവം നടക്കുന്നത്. അന്ന് ഒരു വെള്ളിയാഴ്ച്ചയായിരുന്നു. പ്രദേശത്തെ പുരുഷൻമാരെല്ലാം പള്ളിയിൽ പോയിരിക്കുകയാണ്. തൊട്ടടുത്ത വീട്ടിൽ നിന്ന് സ്ത്രീകളുടെ കരച്ചിൽ കേട്ടു. മതിൽ ചാടിയാണ് ഞാൻ അവിടെയെത്തിയത്. വീട്ടിലെ സ്ത്രീകളും നാട്ടിലെ സ്ത്രീകളും പുറത്ത് നിന്ന് തലയിൽ കൈവെച്ച് കരയുന്നു. വീട്ടിലെ അടുക്കളയിൽ ഒരു കൊച്ചുകുട്ടിയും അലമുറയിട്ട് കരയുന്നുണ്ട്. വാതിലിൽ പത്തി വിടർത്തി മൂർഖനും. ഉടൻ ഒരു വടി കൊണ്ട് തോട്ടിയുണ്ടാക്കി പാമ്പിനെ തോണ്ടിയെടുത്തു. അടുക്കളയിൽ കയറി കുട്ടിയെ എടുത്ത് വീട്ടുകാർക്ക് കൈമാറി.” — ഇപ്പോൾ തിരൂരിൽ ഡ്രൈവിങ് സ്‌കൂൾ അധ്യാപികയും പൊലീസ് വളണ്ടിയേഴ്‌സ് എന്ന സന്നദ്ധ സംഘടനയുടെ വളണ്ടിയറുമായ ഉഷ
സമയം മലയാളം പ്ലസിനോട് പറഞ്ഞു.

വീടിന് അടുത്തുള്ള തോടും പാടവുമാണ് ഉഷയെ പാമ്പുകളുമായി അടുപ്പിച്ചത്. കുട്ടിക്കാലത്ത് തന്നെ ചേര, നീർക്കോലി തുടങ്ങിയ പാമ്പുകളെ കൈകാര്യം ചെയ്യാൻ ഉഷക്ക് ഭയമുണ്ടായിരുന്നില്ല. മൂർഖൻ സംഭവത്തിന് ശേഷം നിരവധി പേർ പാമ്പുകളെ പിടിക്കണമെന്നാവശ്യപ്പെട്ട് ഉഷയെ സമീപിക്കാൻ തുടങ്ങി. വീട്ടുകാർ അറിയാതെയാണ് ഇത്തരം രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നത്. ” വടി, കയർ, പ്ലാസ്റ്റിക് പൈപ്പ്, കുപ്പി തുടങ്ങിയവയാണ് പാമ്പ് പിടിക്കാൻ അക്കാലത്ത് ഉപയോഗിച്ചിരുന്നത്. പാമ്പുകളാണ് മനസ് മുഴുവൻ. പാമ്പിനെ പിടിക്കാൻ പാമ്പിന്റെ പത്തിയോട് സാമ്യമുള്ള സ്‌നേക്ക് ഹുക്ക് പോലുള്ള ഒരു ഉപകരണം ഉപയോഗിക്കാമെന്ന് ഒരു ദിവസം സ്വപ്നം കണ്ടു. ഒരു സുഹൃത്തിന്റെ സഹായത്തോടെ ഉടൻ അത് നിർമിച്ചു. തൃകോണ ആകൃതിയിൽ ഉള്ള സ്‌നേക്ക് ബാഗും നിർമിച്ചു. അവ ഉപയോഗിച്ചാണ് പിന്നീട് പാമ്പുകളെ പിടിച്ചത്.”

പാമ്പ് പിടുത്തം ശാസ്ത്രീയമാക്കാൻ വനംവകുപ്പ് കൊണ്ട് വന്ന മാർഗനിർദേശങ്ങളുടെ ഭാഗമായി ഉഷയും ലൈസൻസ് നേടി.

”ഞാൻ മുമ്പേ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുമായി സാമ്യമുള്ള ഉപകരണങ്ങൾ തന്നെയാണ് വനം വകുപ്പ് ശുപാർശ ചെയ്യുന്നത്. അവർ പിന്നീട് എനിക്ക് ഒരു കിറ്റും തന്നു.”

ഡ്രൈവിങ് സ്‌കൂളിന് സമീപത്ത് നിന്ന് പിടിച്ച ഒരു മൂർഖൻ പാമ്പിന്റെ പത്തിക്ക് നല്ല വലിപ്പമുണ്ടായിരുന്നുവെന്ന് ഉഷ ഓർക്കുന്നു.

”നല്ല ഭംഗിയുള്ള ഒരു മൂർഖനായിരുന്നു അത്. എനിക്ക് അതിനെ വലിയ ഇഷ്ടമായി. ഓടുന്ന പാമ്പിനോട് നിൽക്കടാ അവിടെ, എന്നെ പറ്റിച്ച് നിനക്ക് രക്ഷപ്പെടാൻ കഴിയില്ല എന്നൊക്കെ ഞാൻ പറയാറുണ്ട്. പക്ഷെ, ആ മൂർഖൻ വലിയ വാശിക്കാരനായിരുന്നു, നല്ല ശക്തിയും. എന്തായാലും അവനെ പിടികൂടി.”–ഉഷ പറയുന്നു.

സ്ത്രീകൾ കൂടുതലായി പാമ്പ് സംരക്ഷണത്തിലേക്ക് കടന്നുവരണമെന്നാണ് ഉഷയുടെ ആഗ്രഹം. ”പാമ്പുണ്ടെന്ന് കേട്ടാൽ പൊതുവിൽ സ്ത്രീകൾ ആ വഴിക്ക് വരില്ല. ചില പുരുഷൻമാർക്കും വലിയ ഭയമാണ്. പാമ്പുകളെ കുറിച്ച് മനസിലാക്കിയാൽ ആർക്കും നിഷ്പ്രയാസം അവയെ പിടികൂടാൻ സാധിക്കും. പാമ്പിന് പരുക്കേറ്റിട്ടുണ്ടോ, അടയിരിക്കുന്ന സമയമാണോ തുടങ്ങിയ കാര്യങ്ങളാണ് ആദ്യം മനസിലാക്കേണ്ടത്. പാമ്പുകൾക്ക് എന്തായാലും മനുഷ്യരുടെ അത്രയും വിഷമൊന്നുമില്ല. സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി മാത്രമാണ് അവ പ്രത്യാക്രമണം നടത്തുന്നത്. അതിനാൽ പാമ്പുകളെ സ്ത്രീകൾ ഭയക്കേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം.” — ഉഷ പറയുന്നു.

ആത്മവിശ്വാസം വർധിച്ചു

തിരുവനന്തപുരം അരിപ്പ സംസ്ഥാന വനപരിശീലന കേന്ദ്രത്തിലെ റെയിഞ്ച് ഓഫീസറും സ്‌നേക്ക് റെസ്‌ക്യൂ ട്രെയിനറുമായ എസ്. രമ്യ ആദ്യമായി രക്ഷിക്കുന്നത് ഒരു അണലിയെയാണ്. പിന്നീട് മൂർഖൻ, മുഴമൂക്കൻ കുഴിമണ്ഡലി തുടങ്ങിയ വിഷമുള്ള മറ്റു പാമ്പുകളെയും സംരക്ഷിക്കാൻ കൊല്ലം ചവറ സ്വദേശിയായ രമ്യക്ക് കഴിഞ്ഞു.

”പാമ്പുകളെ സംരക്ഷിക്കണമെന്ന് പണ്ടുമുതലേ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. വനപരിശീലന കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടറായ വൈ.മുഹമ്മദ് അൻവറിന്റെ പ്രോൽസാഹനം കാര്യങ്ങൾ എളുപ്പമാക്കി. പുറമെ നിൽക്കുന്നവർക്ക് പാമ്പ് സംരക്ഷണം അതീവ അപകടകരമായ ഒരു പ്രവൃത്തിയായി തോന്നാം. ആദ്യം എനിക്കും അൽപ്പം ഭയമുണ്ടായിരുന്നു. ഒരെണ്ണത്തെ സുരക്ഷിതമായി പിടികൂടി കഴിഞ്ഞപ്പോൾ ആത്മവിശ്വാസം ഉയർന്നു. ശാസ്ത്രീയമായി പാമ്പുകളെ കൈകാര്യം ചെയ്യുന്നത് അപകടസാധ്യത ഇല്ലാതാക്കുമല്ലോ.” — എസ്.രമ്യ
സമയം മലയാളം പ്ലസിനോട് പറഞ്ഞു.

”പാമ്പ് സംരക്ഷണപ്രവർത്തനത്തിൽ കൂടുതലായുള്ളത് പുരുഷൻമാരാണ്. സ്ത്രീകൾ ഈ മേഖലയിലേക്ക് ഇറങ്ങുന്നത് കൂടുതൽ അപകടകരമാണെന്ന മനോഭാവം സമൂഹത്തിൽ ശക്തമാണ്. അത് മാറണം. കൂടുതൽ സ്ത്രീകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നത് സമൂഹത്തിനും അവർക്കും നല്ലതാണ്. പാമ്പുകളെ കൈകാര്യം ചെയ്യുന്നത് ആത്മവിശ്വാസം വർധിക്കാൻ സഹായിക്കും. ഞാൻ ഇപ്പോൾ സന്തോഷവതിയാണ്.” — എസ്. രമ്യ പറയുന്നു.

നിലവിൽ വനംവകുപ്പിലെ ഉദ്യോഗസ്ഥർക്ക് രമ്യ പാമ്പ് സംരക്ഷണത്തിൽ കുറിച്ച് ക്ലാസെടുക്കുന്നുണ്ട്. ശാസ്ത്രീയമായി പാമ്പുകളെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച തിയറി ക്ലാസും പ്രാക്ടിക്കൽ ക്ലാസുമാണ് എടുക്കുന്നത്.

ചേരയെ പിടിക്കലാണ് പ്രയാസം: ജി.രേവതി

മനുഷ്യരെ കാണുമ്പോൾ അതിവേഗം ഓടിപ്പോവുന്ന ചേരയെ പിടിക്കാനാണ് ഏറ്റവും പ്രയാസമെന്ന് തിരുവനന്തപുരം പാലോട് ഫോറസ്റ്റ് റെയിഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ജി. രേവതി പറയുന്നു. അരിപ്പ വനപരിശീലന കേന്ദ്രത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കുള്ള ആറുമാസത്തെ പരിശീലനത്തിൽ പങ്കെടുക്കുകയാണ് രേവതി.

”നാലു വർഷം മുമ്പാണ് ഞാൻ സർവ്വീസിൽ കയറിയത്. നെയ്യാർ വന്യജീവി സങ്കേതത്തിലായിരുന്നു ആദ്യ പോസ്റ്റിങ്. പിന്നീട് പാലോട് റെയിഞ്ചിലെത്തി. ആദ്യകാലത്ത് പാമ്പുകളെ എനിക്ക് പേടിയായിരുന്നു. പാമ്പുകളെ അൽപ്പം ഭയക്കണം. അവ എങ്ങനെയാണ് പ്രതികരിക്കുകയെന്ന് അറിയില്ലല്ലോ. വനംവകുപ്പ് നൽകിയ ക്ലാസുകളിൽ പങ്കെടുത്തപ്പോൾ പാമ്പ് സംരക്ഷണത്തിൽ താൽപര്യം തോന്നി. ” — ജി. രേവതി പറയുന്നു.

മൂർഖൻ പാമ്പുകളെയും അണലികളെയും പിടികൂടി സുരക്ഷിതമായി വിട്ടയക്കാൻ രേവതിക്ക് കഴിഞ്ഞിട്ടുണ്ട്.

”പാമ്പുകളെ അതീവജാഗ്രതയോടെ കൈകാര്യം ചെയ്യണം. അവയുടെ ശരീരം വളരെ ദുർബലമാണ്. പിടികൂടി വനത്തിൽ വിടുന്ന പാമ്പുകൾ സുരക്ഷിതമായിരിക്കണം. പാമ്പുകളെ നേരിട്ട് സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും അവയെ കുറിച്ച് കൂടുതൽ അറിയുന്നത് നല്ല കാര്യമാണ്. ഒരു ഉദാഹരണം നോക്കാം. ചുറ്റുവട്ടത്തെ ചലനങ്ങൾ നിരീക്ഷിച്ചാണ് സമീപത്ത് എന്തൊക്കെയുണ്ടെന്ന് ഒരു മൂർഖൻ പാമ്പ് മനസിലാക്കുക. എന്നാൽ, ചുറ്റുവട്ടത്തെ താപനില പരിശോധിച്ചാണ് എന്തൊക്കെ സമീപത്തുണ്ടെന്ന് അണലി മനസിലാക്കുക. അതിനാലാണ് അണലിയെ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടി വരുന്നത്.” — ജി. രേവതി വിശദീകരിച്ചു.

രേവതിയുടെ ഭർത്താവ് രജിത്തും ഭാര്യയുടെ പാമ്പ് സംരക്ഷണത്തിന് പൂർണ്ണപിന്തുണ നൽകുന്നു. അമ്മ പാമ്പിനെ പിടിച്ചു എന്നറിയുന്നതിൽ നാലു വയസുകാരനായ മകൻ ആരുഷിന് സന്തോഷമുണ്ടെന്ന് രേവതി പറയുന്നു.

നീർക്കോലിയിൽ നിന്ന് മൂർഖനിലേക്ക്

നീർക്കോലി പോലുള്ള വിഷമില്ലാത്ത പാമ്പുകളെ മാത്രം കണ്ടുപരിചയമുള്ള താൻ ഇപ്പോൾ മൂർഖനെയും അണലിയേയും സുരക്ഷിതമായി കൈകാര്യം ചെയ്യുമെന്നാണ് തിരുവനന്തപുരം പേപ്പാറ വന്യജീവി സങ്കേതത്തിലെ ഫോറസ്റ്റ് ബീറ്റ് ഓഫീസറായ കെ.എസ് സുമയ്യ പറയുന്നത്.

”ആലപ്പുഴ ജില്ലയിലെ തീരപ്രദേശത്താണ് എന്റെ വീട്. അവിടെ നീർക്കോലി പോലുള്ള പാമ്പുകളെയേ ഞാൻ കണ്ടിട്ടുള്ളൂ. കുട്ടിക്കാലത്ത് പാമ്പുകളോട് പ്രത്യേക താൽപര്യമൊന്നും തോന്നിയിട്ടില്ല. 2020ൽ സർവ്വീസിൽ കയറിയ ശേഷമാണ് വിഷമുള്ള പാമ്പുകളെ കാണാൻ തുടങ്ങിയത്. കഴിഞ്ഞ സെപ്റ്റംബർ മുതൽ അരിപ്പ സംസ്ഥാന വനപരിശീലന കേന്ദ്രത്തിൽ പാമ്പ് സംരക്ഷണത്തിൽ പരിശീലനം നേടുന്നു.” — കെ.എസ് സുമയ്യ പറയുന്നു.

ആദ്യകാലത്ത് പാമ്പുകളെ സുമയ്യക്ക് ഭയമായിരുന്നു. അവയെ പിടിച്ചു തുടങ്ങിയതോടെ ഭയം മാറി.

”പാമ്പുകളെ ആളുകൾ വെറുതെ ഉപദ്രവിക്കുകയാണ്. ഒന്നിനെയും തല്ലിക്കൊല്ലാൻ നമുക്ക് അവകാശമില്ല. അവരുടെ നിലനിൽപ്പിന് വേണ്ട കാര്യങ്ങൾ ചെയ്യലാണ് നമ്മുടെ കടമ. ഭൂമിയിലെ ഓരോ ജീവികളെയും സംരക്ഷിക്കൽ മനുഷ്യരുടെ ഉത്തരവാദിത്തമാണ്. അതിന്റെ ഭാഗമാണ് ഈ ജോലിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ” — സുമയ്യ തന്റെ കാഴ്ച്ചപാട് വ്യക്തമാക്കി.

മൂർഖൻ പാമ്പിനെ പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സുമയ്യ വീട്ടുകാർക്ക് അയച്ചു നൽകിയിരുന്നു.

”ആദ്യം അവർ ഭയന്നു. സൂക്ഷിച്ചു വേണം അവയെ തൊടാൻ, ശ്രദ്ധിക്കണം എന്നൊക്കെയാണ് ഇപ്പോൾ പറയുന്നത്. അവർക്കും ഇപ്പോൾ കാര്യങ്ങളറിയാം.” — സുമയ്യ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു.

****

Previous Post

പ്രതികരിക്കാനില്ല, ഇനി പറയാനുണ്ടെങ്കില്‍ മറ്റൊരു പുസ്തകം ഇറക്കും- എം ശിവശങ്കര്‍

Next Post

രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
രാജ്യത്ത്-പ്രതിദിന-കോവിഡ്-രോഗബാധിതരുടെ-എണ്ണത്തില്‍-കുറവ്

രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.