തിരുവനന്തപുരം: കെ.റെയിലിന് പണം കിട്ടാത്തതിൽ സംസ്ഥാന ധനമന്ത്രി കെ. എൻ.ബാലഗോപാലിന്നിരാശയുണ്ടാകേണ്ടകാര്യമില്ലെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. വന്ദേ ഭാരതിന്റെ ഭാഗമായി സ്പീഡ്, സെമി സ്പീഡ് ട്രൈയിനുകൾ 400 എണ്ണം വന്ദേ ഭാരതിൽ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിന് ശേഷമുള്ള കേരളാ ധനമന്ത്രിയുടെ പത്രസമ്മേളനത്തിൽ ഈ നിരാശ പ്രകടമാക്കി കൊണ്ട് തന്നെ അദ്ദേഹം പറഞ്ഞത് കോവിഡ് ദുരന്തത്തിൽ ഇന്ത്യ തകർന്നുവെന്നാണെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
മാരുതി ,ടാറ്റ അടക്കമുള്ള സമ്പന്നരുടെ ആസ്തി വർദ്ധിക്കുന്നത് അപകടകരമാണെന്നാണ് ധനമന്ത്രി പറഞ്ഞത്. ഇത് ശരിയായ അവലോകനമാണോ എന്നും അദ്ദേഹം ചോദിച്ചു. കോവിഡിൽ തകരുന്ന ഇന്ത്യയിൽ വാഹനങ്ങളുടെ കച്ചവടം എങ്ങനെ ഉയർന്നു. ധനമന്ത്രി മറുപടി പറയണം. കച്ചവടമില്ലങ്കിൽ ഓഹരി വില ഉയരില്ല. ഓഹരി വില കൂടിയാൽ ആസ്തി കൂടും. അപ്പോൾ ധനമന്ത്രി എന്താണ് ഉദ്ദേശിക്കുനത്. കച്ചവടം ഇല്ലാതെ മാരുതിയും ടാറ്റയും അടച്ച് പൂട്ടി ആസ്തി ഇടിഞ്ഞ് തകരണം. അങ്ങിനെ ഇന്ത്യയിലെ ബിസിനസ്റ്റ് രംഗം തകർന്ന് ദരിദ്രരാജ്യമായി മാറാനാണൊ ധനമന്ത്രി ആഗ്രഹിക്കുന്നതെന്നും ധനമന്ത്രിയുടെ പത്രസമ്മേളനത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ബി ഗോപാലകൃഷ്ണൻ പ്രതികരിച്ചു.
ഒരു കാര്യം ധനമന്ത്രി മനസ്സിലാക്കണം. അമേരിക്കയും ചെെനയും അടക്കമുള്ള വൻകിട രാജ്യങ്ങളെ പിൻതള്ളി 9.2 ശതമാനം ഇന്ത്യ വളർച്ച കൈവരിച്ചത് അഭിനന്ദനീയമല്ലെ ? ജിഡിപി വളർച്ചയല്ലെ ഒരു ബജറ്റിന്റെ ശക്തി. എന്ത് കൊണ്ട് ഈ കാര്യം ധനമന്ത്രി മിണ്ടുന്നില്ല. ബജറ്റിനെ രാഷ്ട്രീയ മാത്രം എതിർക്കരുത്. കേന്ദ്ര ബജറ്റിനെ എങ്ങിനെ കേരളത്തിന് ഉപയുക്തമാക്കാമെന്നാണ് ധനമന്ത്രി പറയേണ്ടത്. ആദ്യം ധനമന്ത്രി കേന്ദ്ര ബജറ്റിലെ യാഥാർത്ഥ്യം അറിയണം. ജിഡിപി വളർച്ച മാത്രമല്ല റവന്യു കമ്മിയും, ഫിസ്ക്കൽ ഡെഫിസിറ്റും നിശ്ചയിച്ചതിനേക്കാൾ കുറഞ്ഞു. അഞ്ച് സംസ്ഥാനങ്ങൾ പ്രത്യേകിച്ച് യുപി അടക്കം തിരഞ്ഞെടുപ്പ് നടക്കാൻ പോകുമ്പോഴും യാതൊരു പോപ്പുലിസ്റ്റ് പ്രഖ്യാപനങ്ങളും ബജറ്റിൽ കൊണ്ടുവന്നിട്ടില്ല. വളർച്ച മാത്രം ലക്ഷ്യം വെച്ചു കൊണ്ട് അടിസ്ഥാന വികസനം ഊന്നിയ ബജറ്റാണ് കേന്ദ്രം കൊണ്ടുവന്നിരിക്കുന്നത്. ഇത് കേരളം കണ്ട് പഠിക്കേണ്ടതാണ് ബി.ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
ഒരു ലക്ഷം കോടി രൂപ അടിസ്ഥാന മൂലധനമായി സംസ്ഥാനങ്ങൾക്ക് പലിശരഹിത ലോൺ അനുവദിച്ചിട്ടുള്ളത് കേരളത്തിന് ഉപയുക്തമാക്കാൻ കേരള സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാതെ കെ-റെയിലിന് പണം കിട്ടിയില്ലന്ന് പറഞ്ഞ് നിരാശപ്പെട്ട് വിതണ്ഡവാദങ്ങൾ ഉന്നയിച്ച് അവസരം കളഞ്ഞ് കുളിക്കരുതെന്നാണ് ബി.ജെ.പിയുടെ അഭിപ്രായമെന്നും ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.
Content Highlights:bjp leader b gopalakrishnan on kerala finance ministers words on union budget and krail















