
ഒമിക്രോൺ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വര്‍ധനവുണ്ടായതോടെ രാജ്യത്ത് കൊവിഡ് 19 മൂന്നാം തരംഗം ആരംഭിച്ചെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രണ്ടാം തരംഗത്തിൽ ഉള്‍പ്പെടെ കേരളത്തിൽ രോഗികളുടെ എണ്ണം വൈകി മാത്രം ഉയരുകയും മറ്റു സംസ്ഥാനങ്ങളിൽ കെട്ടടങ്ങിയതിനു ശേഷം മാത്രം കുറയുന്നതുമാണ് രീതി. എന്നാൽ ഒമിക്രോൺ വകഭേദം പടരുമ്പോൾ ഈ കാലതാമസത്തിനു സാധ്യത കുറവാണ്. അതിനാൽ അതിവേഗത്തിൽ തന്നെ രോഗനിയന്ത്രണത്തിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് സംസ്ഥാനം.
Also Read:
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഉണ്ടാകുന്ന ഏറ്റവുമുയര്‍ന്ന കൊവിഡ് കണക്കുകളായിരുന്നു ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ആശുപത്രികളിൽ നിലവിൽ കിടക്കകൾ ഭൂരിഭാഗവും കാലിയാണ്. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ വര്‍ധനവുണ്ട്. ഒമിക്രോൺ രോഗികളുടെ എണ്ണം കൂടുന്നതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് നേരിടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
Also Read:
ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇൻഡോര്‍ പരിപാടികൾക്ക് 75 പേര്‍ക്കും ഔട്ട്ഡോര്‍ പരിപാടികള്‍ക്ക് 150 പേര്‍ക്കുമാണ് അനുമതിയുള്ളത്. വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും ഇത് ബാധകമാണ്. പുതുവത്സരത്തോടു അനുബന്ധിച്ച് നടപ്പാക്കിയ രാത്രി കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾക്ക് ശേഷമാണ് പുതിയ നീക്കം. രോഗികളുടെ എണ്ണം കൂടിയാൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചേക്കും. ഇക്കാര്യത്തിലും ഇന്നത്തെ യോഗത്തിൽ ധാരണയാകും.
വീടുകളിൽ കഴിയുന്ന രോഗികൾക്കുള്ള ചികിത്സാ പ്രോട്ടോകോളും സംസ്ഥാന സര്‍ക്കാര്‍ ഉടൻ പുറത്തിറക്കും. വിദേശത്തു നിന്നെത്തുന്നവരെ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കുന്ന നടപടി ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.















