മഞ്ചേരി: സത്കാരത്തിന് സന്തോഷത്തോടെ ഭക്ഷണമൊരുക്കി കാത്തിരുന്ന വെള്ളിലയിലെ ബന്ധുവീട്ടിൽ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തവാർത്തയെത്തിയത്.
ചേപ്പൂരിൽനിന്ന് ഓട്ടോറിക്ഷയിൽ പുറപ്പെട്ട ബന്ധുക്കൾ മുഴുവൻ അപകടത്തിൽപ്പെട്ടൂവെന്ന് അറിഞ്ഞതോടെ കൂട്ടനിലവിളിയായിരുന്നു. മരിച്ച ഖൈറുന്നീസയുടെയും ഉസ്മാന്റെയും സഹോദരൻ അസീസിന്റെ ഭാര്യവീടാണ് വെള്ളിലയിലുള്ളത്. കഴിഞ്ഞ ഞായറാഴ്ച അസ്സീസിന്റെ മകളുടെ വിവാഹം നടന്നിരുന്നു. വധൂവരന്മാർക്കുള്ള ആദ്യ സത്കാരം ഉമ്മയുടെ വീട്ടിൽ നടക്കേണ്ടിയിരുന്ന സമയത്ത് അപ്രതീക്ഷിതമായി എത്തിയ സഹോദരങ്ങളുടെ വിയോഗവാർത്ത അസ്സീസിനും കുടുംബങ്ങൾക്കും താങ്ങാവുന്നതിലധികമായിരുന്നു.
ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ മുഹമ്മദിന്റെ മകൾ ഖൈറുന്നീസ (46), സഹോദരൻ ഉസ്മാൻ (36), ഭാര്യ കൂട്ടിലങ്ങാടി കൊഴിഞ്ഞിൽ സ്വദേശിനി ചുള്ളിയിൽ സുലൈഖ (33), ഓട്ടോ ഡ്രൈവർ ചേപ്പൂർ സ്വദേശി ചുണ്ടിയൻമൂച്ചി ഹസ്സൻകുട്ടി (52) എന്നിവരാണു അപകടത്തിൽ മരിച്ചത്. ഖൈറുന്നീസയുടെ മക്കളായ അഫ്നാസ് (ഒൻപത്), അബിൻഷാൻ (ഏഴ്), ഉസ്മാന്റെ മക്കളായ നിഷാദ് (11), നിഷാൽ (എട്ട്) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചേപ്പൂരിൽനിന്ന് പൂങ്കുടിമനയ്ക്ക് സമീപത്തേക്കുള്ള റോഡിലൂടെ വെള്ളിലയിലേക്കു പോകുമ്പോഴാണ് കുടുംബം അപകടത്തിൽപ്പെട്ടത്. മൂന്നുപേർ സംഭവസ്ഥലത്തു മരിച്ചു. ഓട്ടോഡ്രൈവർ ഹസ്സൻകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് അഞ്ചരയോടെ മരിച്ചു.
വള്ളിക്കാപ്പറ്റ ചേപ്പൂർ റോഡിൽ താഴ്ചയിലേക്കു മറിഞ്ഞ ഓട്ടോറിക്ഷ ടാർപോളിൻ ഷീറ്റുകൊണ്ട് മൂടിയിരിക്കുന്നു
നടുക്കം മാറാതെ ചേപ്പൂർ ഗ്രാമം
ആനക്കയം: സഹോദരങ്ങളുടെ ദാരുണാന്ത്യവും ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിൽക്കഴിയുന്ന പിഞ്ചോമനകളുടെ നിലവിളികളും സൃഷ്ടിച്ച നടുക്കവും ചേപ്പൂരിലെ നാട്ടുകാരുടെ ഉള്ളിൽനിന്ന് വിട്ടുമാറിയിട്ടില്ല. ആനക്കയം സിദ്ദിഖിയ റോഡിലെ ഇരുപതടി താഴ്ചയിൽ മറിഞ്ഞുവീണ് തകർന്നത് രണ്ട് കുടുംബത്തിന്റെ അത്താണികളായിരുന്നു. കുഞ്ഞുങ്ങളെ ഉടുപ്പണിയിച്ച് ഏറെ സന്തോഷത്തോടെയാണ് അവർ ഓട്ടോറിക്ഷയിൽ സത്കാരത്തിന് പുറപ്പെട്ടത്.
ചേപ്പൂരിൽനിന്ന് വെള്ളിലയിലേക്കുള്ള എളുപ്പവഴിയായ റോഡിൽ വിജനമായ വളവിലാണ് ഓട്ടോ കുത്തനെ മറിഞ്ഞത്. ശബ്ദവും കുട്ടികളുടെ നിലവിളിയുംകേട്ട് അതുവഴി വന്ന ലോറിക്കാരാണ് ആദ്യം അപകടംകണ്ടത്. ഉടനെ നാട്ടുകാരും അയൽവാസികളും രക്ഷാപ്രവർത്തനത്തിനിറങ്ങി. കമറുന്നീസയും സുലൈഖയും ഉസ്മാനും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.
കിട്ടുന്നവണ്ടികളിലായി എല്ലാവരെയും മിനിറ്റുകൾക്കകം മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചു. ഒരുമണിയോടെതന്നെ ആശുപത്രി മോർച്ചറിയിലേക്ക് നാട്ടുകാരും ബന്ധുക്കളും എത്തിക്കൊണ്ടിരുന്നു. മൂന്നുപേരുടെയും മൃതദേഹങ്ങൾ ഒൻപതോടെ ചേപ്പൂർ ജുമുഅത്തുപള്ളിയിൽ അടുത്തടുത്തായി ഖബറടക്കി.
കുത്തനെയുള്ള വളവ് അപകടത്തിന് ആക്കംകൂട്ടി
മങ്കട: ഓട്ടോറിക്ഷ അപകടത്തിൽപ്പെടാൻ കാരണം റോഡിലെ കുത്തനെയുള്ള ഇറക്കവും വളവും. ചേപ്പൂരിൽനിന്ന് വെള്ളിലയിലേക്കു സത്കാരത്തിനായി പുറപ്പെട്ട ഓട്ടോ പ്രധാന റോഡിലെത്താനായി എളുപ്പവഴി തിരഞ്ഞെടുത്തതാണ് വിനയായത്. ചെങ്കുത്തായ മലയിൽ കുറുക്കൻതൊടി ഭാഗത്ത് ടാറിങ് ചെയ്യാത്ത കുത്തനെയുള്ള ഇറക്കത്തിലെ കടുത്തവളവ് അപകടത്തിന് ആക്കംകൂട്ടി. മലയുടെ ഭാഗം വെട്ടിയുണ്ടാക്കിയ ഈ റോഡിൽ അപകടം പതിയിരിക്കുന്നുണ്ട്. ഒന്നു തെറ്റിയാൽ പതിക്കുന്നത് വലിയ താഴ്ചയിലേക്കാണ്. പ്രശസ്തമായ പൂങ്കുടിൽമനയുടെ തൊട്ടു മുകൾഭാഗത്താണ് അപകടം നടന്നത്. ഇവിടെ പൂങ്കുടിൽമനയുടെ ഉടമസ്ഥതയിലുള്ള കുന്നിൻപ്രദേശമാണ്.
അപകടത്തിൽപെട്ട ഓട്ടോറിക്ഷ | ചിത്രം: കെ.ബി. സതീഷ് കുമാർ
മലവെട്ടിയുണ്ടാക്കിയ റോഡിന്റെ വശങ്ങളിൽ സുരക്ഷാഭിത്തി ഇല്ലാത്തതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. റോഡ് ടാറിങ് ചെയ്യുകയും വശങ്ങളിൽ ശക്തമായ സുരക്ഷാ ഭിത്തിയൊരുക്കുകയും ചെയ്താലേ ഇതിലൂടെയുള്ള യാത്ര സുരക്ഷിതമാവൂ.
Content Highlights: Auto Rickshaw Accident in Cheppur















