തിരുവല്ല
‘‘എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറിയവനോട് ആർക്കാണ് ശത്രുതയുണ്ടാവുക. എന്റെ മകനെ ഇല്ലാതാക്കിയത് ആർഎസ്എസിന്റെ രാഷ്ട്രീയ വിരോധമല്ലാതെ മറ്റൊന്നുമല്ല’’ കൊല്ലപ്പെട്ട സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിന്റെ അച്ഛൻ ബാലൻ പറഞ്ഞു. ആര് എപ്പോൾ വിളിച്ചാലും രാഷ്ട്രീയമോ, കൊടിയുടെ നിറമോ നോക്കാതെ എന്ത് സഹായത്തിനും ഇറങ്ങിപ്പോകുന്നവനായിരുന്നു അവൻ.
കോൺഗ്രസുകാർക്ക് ഇവിടെ ഏറെ സ്വാധീനമുണ്ടായിരുന്നു. ബിജെപിയും അവരുടെ സ്വാധീനം കൂട്ടാൻ എല്ലാ ശ്രമവും നടത്തി. എന്നിട്ടും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഇരുപാർടികളിൽനിന്നും കൂടുതൽ ആളുകൾ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിച്ചു. 28 വർഷത്തിന് ശേഷം ഇടതുപക്ഷം ഇത്തവണ പഞ്ചായത്തിൽ അധികാരത്തിലെത്തി. അമ്പതോളം ബിജെപി കുടുംബങ്ങൾ സിപിഐ എമ്മിലേക്ക് വന്നതും അവരെ വല്ലാതെ വേവലാതിപ്പെടുത്തി. മുമ്പ് സന്ദീപ് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും നല്ല ഭൂരിപക്ഷത്തിലാണ്.
കോളേജിൽ പഠിക്കുമ്പോൾ മുതൽ സന്ദീപ് സജീവ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. എബിവിപിക്കാരുടെ കടുത്ത ഭീഷണിയെ തുടർന്നാണ് ബിരുദപഠനം ഇടയ്ക്ക് നിർത്തേണ്ടി വന്നത്. പിന്നീട് ഐടിഐയിൽ പഠിച്ചു. നാലഞ്ചുപേർക്കൊപ്പം കരാറുകൾ ഏറ്റെടുത്ത് ഇലക്ട്രീഷ്യൻ ജോലിചെയ്യുകയായിരുന്നു. ആ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം.
കർഷകത്തൊഴിലാളിയായ എനിക്ക് പ്രായാധിക്യത്താൽ ജോലിക്ക് പോകാനാകില്ല. തൊഴിലുറപ്പ് തൊഴിലാളിയാണ് സന്ദീപിന്റെ അമ്മ. എന്നാൽ കോവിഡിനെ തുടർന്നുണ്ടായ അസ്വസ്ഥത ഇതുവരെ മാറിയിട്ടില്ല. കാലിന് നീര് വന്നശേഷം ജോലിക്ക് പോയിട്ടില്ല. ഇടിഞ്ഞ്, വിള്ളൽ വീണ 80 വർഷത്തോളം പഴക്കമുള്ള ഈ കൊച്ചുവീട് മാത്രമാണ് അവശേഷിക്കുന്ന സമ്പാദ്യം. പറക്കമുറ്റാത്ത രണ്ട് പേരക്കുട്ടികൾക്കും കുടുംബത്തിനുമൊപ്പം പാർടിയുണ്ടാകുമെന്നതാണ് ഏക ആശ്വാസമെന്നും- ബാലൻ പറഞ്ഞു.















