കോയമ്പത്തൂർ: പാലക്കാട് കോയമ്പത്തൂർ തീവണ്ടി പാതയിൽ തീവണ്ടിതട്ടി മൂന്ന് കാട്ടാനകൾ ചരിഞ്ഞു. വാളയാറിനും എട്ടിമടയ്ക്കും ഇടയിലുള്ള തങ്കവേൽ കാട്ടുമൂല എന്ന സ്ഥലത്താണ് ആനകളെ തീവണ്ടി തട്ടിയത്. രാത്രി 9.05 ഓടെ എത്തിയ 12602 മംഗലാപുരം ചെന്നൈ മെയിൽ ആണ് അപകടത്തിനിടയാക്കിയത്. ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയും മറ്റ് രണ്ട് ചെറിയ പിടിയാനകളും ആണ് ട്രാക്ക് കടക്കാൻ നോക്കിയത്.
വാളയാർ ദേശീയ പാതയ്ക്ക് സമാന്തരമായി കടന്നുപോകുന്ന എ ലൈൻ ട്രാക്കിലാണ് അപകടം. സാധാരണ കാട്ടാനകൾ എ ലൈനിനും ബി ലൈനിനും ഇടയിൽ മുറിച്ച് കടക്കാറുള്ള മേഖലയാണ്. ഒരാന ട്രാക്കിലും മറ്റ് രണ്ടും ട്രാക്കിന് വശത്തും ആയാണ് വീണത്. സംഭവം സമയത്ത് തന്നെ ആനകൾ ചരിഞ്ഞിരുന്നു. സംഭവസ്ഥലത്തേക്ക് രാത്രിയോടെ മധുക്കര റേഞ്ചറും സംഘവും എത്തി.
തീവണ്ടി അപകടം നടന്നതിനെ തുടർന്ന് ചെന്നൈയിലേക്ക് പോകേണ്ട തീവണ്ടി സംഭവസ്ഥലത്തുതന്നെ പിടിച്ചിട്ടു. രാത്രിയോടെ ഫോറസ്റ്റ് അധികൃതർ എത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം ട്രാക്കിൽ ഉള്ള ആനയുടെ ജഡം മാറ്റിയശേഷം മാത്രമാണ് എ ലൈനിൽ കൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കുക. അതുവരെ ബി ലൈനിൽ കൂടി കോയമ്പത്തൂർ ഭാഗത്തേക്കുള്ള തീവണ്ടികൾ കടത്തിവിടുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് പോകുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് അതുവരെ പോത്തന്നൂർ സ്റ്റേഷനിൽ പിടിച്ചിടും.
Content Highlights: train ran over three elephants at coimbatore















