Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഭ്രാന്താണെന്ന് പലരും കളിയാക്കി; പക്ഷേ, ജസ്‍നിയ ജിംനാസ്റ്റിക്സ് തുടരുന്നു

by News Desk
November 26, 2021
in KERALA
0
ഭ്രാന്താണെന്ന്-പലരും-കളിയാക്കി;-പക്ഷേ,-ജസ്‍നിയ-ജിംനാസ്റ്റിക്സ്-തുടരുന്നു
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

By Sruthy CR

കോഴിക്കോട് കല്ലായിയിലെ പടന്നപ്പള്ളി പറമ്പ് സ്വദേശിനിയായ ജസ്‍നിയ പി.പി കഴിഞ്ഞ പത്ത് വര്‍ഷമായി കായിക ഇനമായ ജിംനാസ്റ്റിക്സില്‍ പരിശീലിക്കുകയാണ്.

2015ലെ ഏഷ്യന്‍ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ചു കൊണ്ട് മത്സരിച്ച ജസ്നിയ കണ്ണൂര്‍ യൂണിവേഴ്സ്റ്റിക്ക് വേണ്ടി ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മെഡലുകള്‍ നേടി.

കായികതാരങ്ങളെ ശ്രദ്ധിക്കുന്ന കേരളത്തില്‍ പക്ഷേ, ജിംനാസ്റ്റിക്സിനെക്കുറിച്ച് അറിയുന്നവര്‍ വളരെ കുറവാണ്. സാധ്യതകളുള്ള ഈ കായിക ഇനം തെരഞ്ഞെടുക്കുന്നവരും വളരെ ചുരുക്കം.

അസാമാന്യ മെയ് വഴക്കവും ബാലന്‍സും ചടുലതയും ചേര്‍ന്ന ജിംനാസ്റ്റിക്സ് ഒളിമ്പിക് മത്സരങ്ങളിലെ ഒരു ഗ്ലാമര്‍ ഇനം കൂടെയാണ്. ജസ്‍നിയെ സംസാരിക്കുന്നു.

എങ്ങനെയാണ് അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത ജിംനാസ്റ്റിക്സിലേക്കുള്ള കടന്നുവരവ്?
തുടക്കം അനിയൻ മുഹമ്മദ് അഫ്രിദിന് വേണ്ടിയായിരുന്നു. ഡൈവിങ് പഠിക്കാൻ വേണ്ടി ചേര്‍ത്തു. അതിന് ജിംനാസ്റ്റിക്സ് അറിയണമായിരുന്നു. പിന്നീട് നാട്ടില്‍ എവിടെയാണ് ജിംനാസ്റ്റിക്സ് പഠിപ്പിക്കുന്നത് എന്ന് ഉപ്പ മജീദ് അന്വേഷിച്ചു.

കല്ലായിയില്‍ തന്നെയുള്ള ഒരു ക്ലബ്ബില്‍ ജിംനാസ്റ്റിക്സ് പഠിപ്പിക്കുന്നുണ്ടെന്ന് അറിയാനിടയായി. അവിടെ ഇക്ബാല്‍ സാറിന്‍റെ കീഴില്‍ കുറച്ച് സീനിയര്‍ കുട്ടികളും പഠിപ്പിക്കുന്നുണ്ടായിരുന്നു. ഞാന്‍ അന്ന് ഏഴാം ക്ലാസിലായിരുന്നു പഠിച്ചിരുന്നത്. അനിയനെ ചേര്‍ത്തു കഴിഞ്ഞപ്പോള്‍ ഉപ്പ എന്നേയും അനിയത്തിയേയും അവിടെ തന്നെ ചേര്‍ത്തു. അന്നത്തെ ആദ്യ ബാച്ചായിരുന്നു ഞങ്ങളുടെത്.

അനിയന്‍ ഒരു വര്‍ഷം കൊണ്ട് തന്നെ ബേസിക് എല്ലാ പഠിച്ച് പൂനെയിലെ കിര്‍ക്കിയിലുള്ള ആര്‍മി ബോയ്സ് കമ്പനിയിലേക്ക് പോയി. അവന്‍ അവിടെ ഏഴാം ക്ലാസില്‍ ചേരുകയും ചെയ്തു. പക്ഷേ, പെണ്‍കുട്ടികള്‍ക്ക് വേണ്ടി അന്ന് അനിയന്‍ പോയതു പോലെയുള്ള സ്ഥലങ്ങള്‍ അധികം ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ അറിഞ്ഞിരുന്നില്ല. അതുകൊണ്ട് നാട്ടില്‍ തന്നെ ശ്രമിച്ചു.

ഉപ്പയ്ക്ക് അറിയുന്നത് പോലെ ബീച്ചില്‍ കൊണ്ടുപോയി റണ്ണിങ് ഒക്കെ ചെയ്യിപ്പിക്കുമായിരുന്നു. പക്ഷേ, ഉഷ സ്‌കൂളിൽ അഡ്മിഷന്‍ കിട്ടിയില്ല. പിന്നീട് ബാസ്‌കറ്റ് ബോളിലേക്ക് തിരിഞ്ഞു. റിലയന്‍സ് ഗ്രൂപ്പ് ഇതുപോലെ അഡ്മിഷന്‍ എടുക്കുന്നുണ്ടെന്ന് കേട്ടു. അവിടെ പോയി, കിട്ടിയില്ല.

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആര്‍ച്ചറി ചെയ്യുന്നത്. അങ്ങനെ ഇരിക്കുമ്പോഴാണ് സായി (സ്പോര്‍ട്‍സ് അതോറിറ്റി ഓഫ് ഇന്ത്യ) യിലേക്ക് നോക്കുന്നത്. അങ്ങനെ സായിയില്‍ അഡ്‍മിഷന്‍ കിട്ടി. പത്താം ക്ലാസില്‍ ചേരാനായി 2012 മെയ് 17നാണ് സായിയില്‍ ചേരുന്നത്. പത്താം ക്ലാസ് മുതല്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ വരെയും സായിയില്‍ ഉണ്ടായിരുന്നു. അക്കാലയളവില്‍ കൂടുതലായി ജിംനാസ്റ്റിക്സിലേക്ക് ശ്രദ്ധതിരിച്ചു. അവിടെ നിന്ന് തന്നെ ആദ്യ നാഷണല്‍സ് കളിച്ചു. ക്യാമ്പുകള്‍ക്ക് പോയി. അവിടെ നിന്നാണ് എന്‍റെ ജീവിതത്തിന്‍റെ വഴിത്തിരിവ് ഉണ്ടാകുന്നത്.

സായിയിലെ ജീവിതം?
ഞാന്‍ പഠനത്തില്‍ വളരെ പിന്നിലായിരുന്നു. തലശ്ശേരിയിലായിരുന്നു സായി. അവിടെ രാവിലെ അഞ്ചരയ്ക്ക് എഴുന്നേല്‍ക്കണം. ആറ് മണിക്ക് പ്രാക്ടീസ് തുടങ്ങും. അത് എട്ട് മണി വരെ നീളും. അതിനുശേഷം ബ്രേക്ക് ഫാസ്റ്റ് കഴിച്ച് സ്‌കൂളിലേക്ക് പോകും. 9.30 മുതല്‍ 4 മണി വരെ സ്‌കൂള്‍. അതുകഴിഞ്ഞ് 4.30 മുതല്‍ 7.30 വരെ വീണ്ടും പ്രാക്ടീസ്.

ഒരു ദിവസം രണ്ട് സെഷനുകളിലായാണ് പ്രാക്ടീസ് ഉണ്ടാവുക. അവിടെ നിന്ന് വന്ന് ഫ്രഷായി ഫുഡ് കഴിച്ചാല്‍ പഠിക്കാന്‍ ഇരിക്കണം. പഠിക്കാന്‍ സമയം കിട്ടിയിരുന്നു. പിന്നെ ഉറങ്ങി എഴുന്നേറ്റാല്‍ രാവിലെ വീണ്ടും ഇതേ പതിവ് തന്നെ.

കേരളത്തില്‍ എവിടെയൊക്കെയാണ് ജിംനാസ്റ്റിക്സ് പഠിപ്പിക്കുന്നത്?
കോഴിക്കോട് ഉണ്ട്. പിന്നെ തലശ്ശേരി സായിയില്‍, തിരുവനന്തപുരം കാര്യവട്ടത്തുള്ള ലക്ഷ്മിഭായി നാഷണല്‍ കോളേജ് ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍, ജിമ്മി ജോര്‍ജ് സ്റ്റേഡിയം ഇവിടങ്ങളില്‍ മാത്രമാണ് ജിംനാസ്റ്റിക്സ് പഠിപ്പിക്കുന്നത്.

ആര്‍ടിസ്റ്റിക് ജിംനാസ്റ്റിക്സും റിഥമിക് ജിംനാസ്റ്റിക്സും ഉണ്ടല്ലോ. എന്താണ് വ്യത്യാസം?

ആദ്യ രണ്ടുവര്‍ഷം ആര്‍ടിസ്റ്റിക് ജിംനാസ്റ്റിക്സ് തന്നെയായിരുന്നു ചെയ്തിരുന്നത്. സായിയില്‍ വന്നതിന് ശേഷം എന്‍റെ ബോഡി ഫ്ലെക്സിബിള്‍ ആണെന്ന് കണ്ട് പരിശീലകൻ തന്നെ റിഥമിക് ജിംനാസ്റ്റിക്സിലേക്ക് മാറ്റി.

കോഴിക്കോട് പഠിച്ചിരുന്നപ്പോഴാണ് ആര്‍ടിസ്റ്റിക്സ് ചെയ്തത്. സായിയില്‍ വന്ന് റിഥമിലേക്ക് കടന്നതില്‍ പിന്നെ അത് തന്നെ ചെയ്യാന്‍ തുടങ്ങി. ഇന്നും റിഥമിക് ആണ് ഫോക്കസ് ചെയ്യുന്നത്.

പിതാവ് കായികലോകത്തേക്ക് മക്കളെ കൊണ്ടുവരാൻ എന്തുകൊണ്ടാണ് വലിയ താൽപര്യം കാണിച്ചത്?

ഉപ്പ നന്നായി വായിക്കുന്ന കൂട്ടത്തിലുള്ള ഒരാളാണ്. പത്രം വായനയും ടി.വിയിലെ വാര്‍ത്തകള്‍ കാണുന്നതുമാണ് അദ്ദേഹത്തിന്‍റെ പ്രധാന പരിപാടി. പത്രത്തില്‍ കണ്ട സ്പോര്‍ട്സ് വാര്‍ത്തകളിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്പോര്‍ട്സ് മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് ഉപ്പായ്ക്ക് മനസിലാകുന്നത്.

പത്ര വാര്‍ത്തയിലും ടിവിയില്‍ കാണുന്ന വാര്‍ത്തകളിലും സ്പോര്‍ട്സ് മേഖലകളെ കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടാല്‍ ഉപ്പ ഞങ്ങള്‍ക്ക് വേണ്ടി അതിന് ചേരാന്‍ അപേക്ഷിക്കുമായിരുന്നു. അങ്ങനെയാണ് ആര്‍ച്ചറിയും ബാസ്‌കറ്റ് ബോളുമെല്ലാം ചെയ്യുന്നത്.

നമ്മുടെ ജീവിതം കരക്കെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയും ഇന്നത് ചെയ്താല്‍ ഇന്ന നിലയില്‍ എത്തിച്ചേരാമെന്ന ദീര്‍ഘ വീക്ഷണം കൂടി ഉപ്പക്ക് ഉണ്ടായിരുന്നു. അത് തന്നെയാണ് ഞങ്ങള്‍ മക്കളെ മൂന്ന് പേരെയും ഈ മേഖലയിലേക്ക് ഉപ്പ കൊണ്ടു വരുന്നതിന് കാരണമായതും.

യാഥാസ്ഥിതിക സാഹചര്യങ്ങളില്‍ നിന്നും വരുന്ന ഒരു പെണ്‍കുട്ടിക്കും ഉപ്പയ്ക്കും നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍?
തീര്‍ത്തും ഒരു പക്കാ മുസ്ലിം പെണ്‍കുട്ടിയായിരുന്നു ഞാന്‍. ഉപ്പ പുലര്‍ച്ചെ ഞങ്ങളെ ഓടുന്നതിനായി വിളിച്ച് എഴുന്നേല്‍പ്പിക്കുകയും ഞങ്ങള്‍ ഓടാന്‍ പോകുകയും ചെയ്യും. അന്നെല്ലാം ഉപ്പയുടെ ഈ പ്രവൃത്തിയെ നാട്ടുകാരും വീട്ടുകാരുമെല്ലാം കളിയാക്കി ചിരിച്ചിട്ടുണ്ട്. ഓന് പ്രാന്താണെന്ന് പറഞ്ഞ ആള്‍ക്കാര്‍ വരെയുണ്ട്.

മദ്രസയില്‍ ഞാന്‍ അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ് സ്പോര്‍ട്സിലേക്ക് വഴി മാറുന്നത്. രാവിലെ ഓടാന്‍ പോകുമ്പോള്‍ മദ്രസ പഠനം നിലച്ചു. രാവിലെ എഴുന്നേറ്റ് ഓടാന്‍ പോകുക എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് വളരെ കുറച്ചിലായിരുന്നു. തട്ടമെല്ലാം ഇട്ട് ഓടാനിറങ്ങണം. ഞങ്ങള്‍ മൂന്ന് പേരെയും ഉപ്പ രാവിലെ ഓടാന്‍ കൊണ്ട് പോകുന്നത് കണ്ട് നാട്ടുകാരും കുടുംബക്കാരുമെല്ലാം കളിയാക്കി ചിരിക്കും. പിന്നീട് ഞാന്‍ തട്ടമിടാതെ ആയപ്പോള്‍ അതിന്‍റെ പേരിലും കുറേ പഴി കേട്ടു.

എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്? എന്താണ് ഇതിന്‍റെ ഒക്കെ ഒരു ആവശ്യമെന്ന് പലരും ഉപ്പാനോട് ചോദിച്ചിട്ടുണ്ട്. അന്നേരം ഉപ്പ ഒന്നും അവരോട് മറുത്ത് പറഞ്ഞിരുന്നില്ല. എന്നോടൊന്നും അവരെല്ലാം ഇങ്ങനെയൊക്കെ പറയുന്നുണ്ട് എന്ന കാര്യം ഉപ്പ സംസാരിച്ചിരുന്നില്ല. ഉമ്മയോട് പറഞ്ഞിട്ടുണ്ട്. അതുപോലെ അടുത്തുള്ളവര്‍ നിനക്ക് താല്‍പര്യമില്ലെങ്കില്‍ പറഞ്ഞൂടേ വരുന്നില്ലെന്ന് ഉപദേശിക്കാറുണ്ടായിരുന്നു. ഉപ്പ ചെയ്യുന്നത് തെറ്റാണ് എന്നായിരുന്നു അവരുടെ വാദം.

ആദ്യമെല്ലാം എനിക്ക് ഭയങ്കരമായി സംശയങ്ങളുണ്ടായിരുന്നു. ആരുടെ ഭാഗത്ത് നില്‍ക്കും എന്നൊരു കണ്‍ഫ്യൂഷന്‍ ഉടലെടുത്തു. അതുപോലെ ഇത് ഇപ്പോ ചെയ്തിട്ട് എന്തിനാണ് എന്നുള്ള തോന്നലുകള്‍ വരാന്‍ തുടങ്ങി. അനിയനെ ചേര്‍ക്കാന്‍ പോയിട്ട് നമ്മള്‍ മൂന്ന് പേരെയും ചേര്‍ത്തു. എന്തിനാണിത്, അല്ലെങ്കില്‍ ഈ ജിംനാസ്റ്റിക്സ് എന്താണ് എന്നൊക്കെ ഉള്ള സംശയങ്ങള്‍ അന്നുണ്ടായിരുന്നു. സായിയില്‍ എത്തിയതിന് ശേഷം എനിക്കതെല്ലാം മാറി. എന്താണ് ജിംനാസ്റ്റിക്സ് എന്തിനാണ് ഉപ്പ ഞങ്ങളെ ഇതെല്ലാം ചെയ്യിച്ചത് എന്നൊക്കെ ഉള്ള ധാരണ വന്നു തുടങ്ങി. ഉപ്പയുടെ ഒരൊറ്റ നിര്‍ബന്ധ പ്രകാരമാണ് നമ്മള്‍ മൂന്ന് പേരും ഇതിന് ഇറങ്ങി തിരിച്ചത്. മൂന്ന് പേര്‍ക്കും ഓരോ മേഖലയില്‍ എത്തിച്ചേരാന്‍ സാധിച്ചതിന് പിന്നിലും ഉപ്പയുടെ കഠിന പരിശ്രമങ്ങള്‍ തന്നെയാണ്.

സര്‍ക്കാരിന്‍റെ കീഴില്‍ എങ്ങനെ പഠിപ്പിക്കാം ജോലി നേടിയെടുക്കാം എന്നൊക്കെ ഉപ്പ ചിന്തിച്ചിട്ടുണ്ട്. മൂന്ന് പേര്‍ക്കും ഇന്നോളം ഉയര്‍ച്ച തന്നെയാണ് ഉണ്ടായിട്ടുള്ളത്. ആ ഉയര്‍ച്ച സാധ്യമായതോടെ ഉപ്പ തന്നെയാണ് ശരി എന്ന് എനിക്ക് പൂര്‍ണ ബോധ്യം വന്നു. ഉപ്പ ശരിക്കും ഒരു ഒറ്റയാള്‍ പട്ടാളം തന്നെയായിരുന്നു. ചില സമയങ്ങളില്‍ ഉമ്മ പോലും ഉപ്പയുടെ തീരുമാനങ്ങള്‍ക്ക് എതിരായിരുന്നു. അനിയന്‍ ഏഴാം ക്ലാസില്‍ പൂനെയില്‍ ചെന്ന് ചേര്‍ന്നത് ഉമ്മക്ക് വലിയ സങ്കടമുള്ള കാര്യമായിരുന്നു.

ഇത്രയും ചെറിയ പ്രായത്തില്‍ നാടും വീടും വിട്ട് ഭാഷയറിയാതെ അന്യ ദേശത്തേക്ക് മകനെ പറഞ്ഞയച്ചതില്‍ ഉമ്മക്ക് വലിയ വിഷമമുണ്ടാക്കിയിരുന്നു. പക്ഷേ, അവനില്‍ നല്ല രീതിയില്‍ വളര്‍ച്ചയുണ്ടായി. സ്‌കൂള്‍ നാഷണല്‍സില്‍ അവന് ഗോള്‍ഡ് മെഡല്‍ നേടാന്‍ കഴിഞ്ഞു. അവന്‍റെ ഉയര്‍ച്ച കണ്ടതോടെ ഉമ്മക്ക് ഉണ്ടായിരുന്ന വിഷമവും പേടിയുമെല്ലാം പോയി. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി. നല്ല ഒരുപാട് ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സാധിച്ചു. ഉപ്പയായിരുന്നു ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ച നട്ടെല്ല്. ഉപ്പ ഇല്ലായിരുന്നുവെങ്കില്‍ ഇതൊന്നും സാധിക്കില്ലായിരുന്നു.

ജിംനാസ്റ്റിക്സ് വേഷം ഒരു സദാചാര പ്രശനമാണല്ലോ. അതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
പണ്ട് എനിക്ക് ഈ ഡ്രസ് ഇടാന്‍ വളരെ കുറച്ചിലായിരുന്നു. ശരീരം കാണിച്ച് നില്‍ക്കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ഷോര്‍ട്സ് പോലും ധരിക്കാന്‍ ഞാനന്ന് ഇഷ്ടപ്പെട്ടിരുന്നില്ല. പിന്നീട് ഗെയിമിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞ് വന്നപ്പോള്‍ ഇതൊരു പ്രശ്നമല്ലാതായി മാറി.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യമായി മത്സരത്തിന് പോകുന്നത്. 2010ലെ സ്റ്റേറ്റ് ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പായിരുന്നു അത്. അന്ന് ഫ്ലോര്‍ എക്സൈസില്‍ വെങ്കലമെഡല്‍ ലഭിച്ചു. അന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാട് പേരെ നേരിട്ട് കാണുന്നത്. അന്ന് മെഡല്‍ ലഭിച്ചപ്പോള്‍ വലിയ സന്തോഷമൊക്കെയായിരുന്നു. അന്ന് മറ്റ് പല സ്ഥലങ്ങളില്‍ നിന്നും വലിയ ആള്‍ക്കാര്‍ ജിംനാസ്റ്റിക്സ് കോസ്റ്റിയൂം എല്ലാം ഇട്ട് നില്‍ക്കുന്നത് കണ്ടപ്പോള്‍ ഇവര്‍ക്കൊന്നും നാണമില്ലേ എന്നൊക്കെ ചിന്തിച്ചിരുന്നു.

പിന്നീട് അതെല്ലാം മാറി. ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് നമ്മുടെ നാട്ടിലുള്ള പലര്‍ക്കും ജിംനാസ്റ്റിക്സിനെ കുറിച്ച് വലിയ ധാരണ ഇല്ലാത്തത് കൊണ്ട് കാര്യമായി അക്കാര്യത്തില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇല്ലെങ്കില്‍ ചിലപ്പോള്‍ കോസ്റ്റിയൂമിന്റെ കാര്യത്തെ കുറിച്ചായിരിക്കും പ്രധാന പ്രശ്നം വരിക.

ജിംനാസ്റ്റിക്സിനെക്കുറിച്ച് ആര്‍ക്കെങ്കിലും അറിയാമോ?
പലര്‍ക്കും തെറ്റായ ധാരണകളാണുള്ളത്. എല്ലാവരും വിചാരിച്ചിരിക്കുന്നത് ഞാന്‍ ചെയ്യുന്നത് മള്‍ട്ടി ജിം ആണെന്നാണ്. ഈ ജിംനാസ്റ്റിക്‌സിലെ ‘ജിം’ എന്ന പേര് തന്നെയാണ് ആള്‍ക്കാരെ അങ്ങനെ ചിന്തിപ്പിക്കാന്‍ കാരണമെന്ന് തോന്നുന്നു. പലരും എന്നോട് നീ എത്ര വെയിറ്റ് വരെ എടുക്കും എന്നൊക്കെ ചോദിച്ചിട്ടുണ്ട്.

സ്‌പോര്‍ട്‌സ് ആണ് എന്റെ മേഖലയെന്ന് അവര്‍ക്കറിയാം. പക്ഷേ ഈ ഗെയിമാണ് ഞാന്‍ കളിക്കുന്നതെന്ന് അവര്‍ക്കറിയില്ല. ഇനി ഇതിനെ കുറിച്ച് അവര്‍ അറിഞ്ഞാല്‍ തന്നെ അവര്‍ ഇപ്പോള്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുകയേ ഉള്ളൂ. ഈ ഗെയിമിന്റെ വേഷവിധാനത്തെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. നാഷണല്‍സിന് പോയപ്പോള്‍ നാട്ടിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കാര്‍ ഫ്‌ലക്‌സ് വെക്കട്ടേ എന്ന് ചോദിച്ചിരുന്നു.

എല്ലാവരും സ്‌പോര്‍ട്‌സ് കളിക്കുന്നവരുടെ ഫ്‌ലക്‌സ് വെക്കുമ്പോള്‍ അവരവര്‍ കളിക്കുന്ന സ്‌പോര്‍ട്‌സ് ഡ്രസിലാകുമല്ലോ ഫോട്ടോ വെക്കുക. പക്ഷേ അന്ന് അതുവെച്ചാല്‍ ഇനി പ്രശ്‌നമാകുമോ എന്നു കരുതിയിട്ടാണ് അറിയില്ല ഉപ്പ പറഞ്ഞത് മെഡല്‍ ഉണ്ടെങ്കില്‍ മാത്രം ഫ്‌ലക്‌സ് വെച്ചാല്‍ മതിയെന്നാണ്. പിന്നെ ഒരു കാരണം ഞാന്‍ തട്ടമിടാറില്ല. ആ ഫോട്ടോ നാട്ടില്‍ കണ്ടാല്‍ പിന്നേയും പഴയപോലെ പഴികള്‍ കേള്‍ക്കേണ്ടി വരുമോ എന്നുള്ള ഒരു കാര്യവും കൊണ്ടാകാം. ഉപ്പാക്ക് മക്കളെ വലിയ രീതിയില്‍ എത്തിക്കുകയും വേണം അതിന്റെ കൂടെ സമൂഹത്തെ മാനിക്കുകയും വേണം. അതുകൊണ്ടാണ് ഉപ്പ ഫ്ലക്സ് അടിക്കണ്ട എന്ന് പറഞ്ഞത്.

നാഷണല്‍ ഗെയിംസിസ് അനുഭവം?
2014 ഒക്ടോബറില്‍ ഞങ്ങള്‍ക്ക് തിരുവനന്തപുരം ക്യാമ്പിന് പോകണമെന്ന് പറഞ്ഞിരുന്നു. ഞാനന്ന് പ്ലസ് ടു പഠിക്കുകയാണ്. അവിടെ ഒരു മൂന്ന് മാസത്തെ ക്യാമ്പായിരുന്നു. മൂന്ന് നേരം പ്രാക്ടീസ് ഉണ്ടായിരുന്നു. ജനുവരി ആദ്യം മത്സരം ഉണ്ടായിരുന്നു.

അന്ന് ഞാന്‍ റിഥമിക് ജിംനാസ്റ്റിക്‌സിലേക്ക് കടന്ന് രണ്ട് വര്‍ഷമേ ആയിട്ടുള്ളൂ. എല്ലാം പഠിച്ച് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്റെ കൂടെ ഉണ്ടായിരുന്നവര്‍ എന്നേക്കാള്‍ സീനിയര്‍ ആയിരുന്നു. അവര്‍ക്ക് പരിചയം കൂടുതലായിരുന്നു. അവരുടെ ഒപ്പമെത്താനുള്ള പരിശ്രമത്തിലായിരുന്നു ഞാന്‍. അതുപോലെ എനിക്ക് ഡാന്‍സ് ഇഷ്ടമാണ്. അപ്പോ റിഥമിക് സ്വീകാര്യമാണെന്ന് എനിക്ക് തന്നെ തോന്നി തുടങ്ങി. ഒരു കോണ്‍ഫിഡന്‍സ് ഒക്കെ വന്നു. അങ്ങെനെയാണ് നാഷണല്‍സ് കളിക്കുന്നത്.

അന്ന് ഗെയിമിന്റെ വാര്‍ത്ത ഇന്ത്യ വിഷനിലൊക്കെ വന്നിരുന്നു. ഉമ്മാന്‍ ഉമ്മാക്ക് ഈ വാര്‍ത്ത ഒക്കെ കാണുമ്പോള്‍ അവര്‍ക്ക് വിഷമമായിരുന്നു. ഞങ്ങള്‍ ചെയ്യുന്നതിലല്ല മറിച്ച് ഇതെല്ലാം എല്ലാവരും കാണുമല്ലോ എന്നുള്ളതാണ്. നീ ചെയ്യുന്നതിന്റെ വീഡിയോ കയ്യിലുണ്ടെങ്കില്‍ ആരെങ്കിലും ചോദിച്ചാല്‍ ഇല്ലാന്ന് തന്നെ പറയാണം എന്നൊക്കെ ഉമ്മൂമ്മ പറഞ്ഞിരുന്നു. പേടി കൊണ്ടാണ്. ഉപ്പയും ഉമ്മയും അല്ലാതെ വേറെ ആരും ഗെയിം ചെയ്യുന്നതിന് പിന്തുണക്കാറില്ല. സ്‌പോര്‍ട്‌സ് ചെയ്യുന്നതിന് അവര്‍ക്കാര്‍ക്കും ഒരു തടസവുമില്ല. മറിച്ച് ജിംനാസ്റ്റിക്‌സ് ചെയ്യുന്നതിന് അവര്‍ക്ക് വലിയ പ്രശ്‌നമാണ്.

ജിംനാസ്റ്റിക്‌സിലെ ഏറ്റവും ശ്രമകരമായി തോന്നിയ മൂവ്‌മെന്‍റ് ഏതാണ്?
ജിംനാസ്റ്റിക്‌സില്‍ ദിപ കര്‍മാകര്‍ ഒക്കെ ചെയ്യുന്നത് പോലെ കോഡ് ഓഫ് എലമെന്‍റ് ഉണ്ട്. ഓരോന്ന് ചെയ്താലും അതിന് ഓരോ പോയിന്റ് ആണ് ലഭിക്കുക. ഇപ്പോള്‍ ഒരു റോള്‍ ചെയ്താല്‍ അതിന് 0.1 മാര്‍ക്കാണ് ലഭിക്കുക. അതാണ് ഏറ്റവും ബേസിക് മൂവ്‌മെന്റ്. അത് എ ക്ലാസ് എലമെന്റാണ്. അങ്ങനെ ജെ ക്ലാസ് വരെ മൂവ്‌മെന്റ്‌സ് വരുന്നുണ്ട്.

ആ ഓരോ ക്ലാസിലും ഓരോ പോയിന്റ് ഉണ്ട്. പത്ത് മാര്‍ക്ക് എക്‌സിക്യൂഷനാണ്. നമ്മള്‍ ചെയ്യുന്നതിന്റെ എലഗന്‍സ്, അപ്പിയറന്‍സ്, ഭാവങ്ങള്‍, മ്യൂസിക്കിന് അനുസരിച്ചാണോ ചെയ്യുന്നത്, ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി ഇതെല്ലാം തന്നെ എക്‌സിക്യൂഷന്‍ എന്ന ഭാഗത്ത് വരും. ബാക്കി വരുന്ന 10 ഡിഫിക്കല്‍റ്റി ആണ്.

വ്യക്തിഗത മത്സരത്തില്‍ നാല് തരത്തിലുള്ള ഉപകരണങ്ങള്‍ വെച്ചാണ് കളിക്കേണ്ടത്. അതിലൊന്ന് ഹൂപ്പ് ആണ് (വളയം), രണ്ടാമത്തേത് ബോള്‍, മൂന്നാമത്തേത് ക്ലബ്‌സ് (ദണ്ഡ്), അവസാനമായി റിബ്ബണ്‍. നമ്മള്‍ കളിക്കുമ്പോള്‍ ഈ നാല് ഉപകരണങ്ങളും ശ്രദ്ധാകേന്ദ്രമാകണം, ഒപ്പം നമ്മുടെ മൂവ്‌മെന്റ്‌സും. ജിംനാസ്റ്റിക്‌സില്‍ പോയിന്റ് കിട്ടുക അല്ലെങ്കില്‍ ജഡ്ജ് ചെയ്യുന്നത് ജമ്പ്‌സും ലീപ്‌സും നോക്കിയാണ്.

പെട്ടെന്നുണ്ടാകുന്ന കുതിച്ചു ചാട്ടങ്ങളെ അവര്‍ നന്നായി പരിഗണിക്കും. അതുപോലെ തന്നെ ഉപകരണങ്ങള്‍ മുകളിലേക്ക് എറിഞ്ഞു അത് തിരികെ പിടിക്കുന്നത്. മുകളിലേക്ക് എറിഞ്ഞ് താഴെ എത്തുന്ന നേരം കൊണ്ട് മൂവ്‌മെന്റ്‌സും നടത്തണം അതിനോടൊപ്പം തന്നെ കൃത്യമായി അവ തിരിച്ച് എത്തുമ്പോള്‍ പിടിക്കുകയും വേണം. അത് കഴിഞ്ഞാല്‍ പിന്നെ ബാലന്‍സിങ് ആണ്. എത്ര സമയം നമുക്ക് ബോഡിയെ ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ പറ്റുമെന്നുള്ളതും പരിഗണനയി വരും.

അടുത്തത് ടേണ്‍ ആണ്. റിബ്ബണ്‍ ഒക്കെ വെച്ച് ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് ഈ ടേണുകളാണ്. പിന്നെ നമ്മുടെ ഫ്‌ലെക്‌സിബിലിറ്റി. ശരീരം എത്ര കണ്ട് വഴങ്ങുന്നുണ്ട് എന്നത് വലിയൊരു ഫാക്ടര്‍ തന്നെയാണ്. ഇതിനേക്കാള്‍ വലുത് ശ്രമകരമായ മൂവ്‌മെന്റ്‌സ് എത്ര ചെയ്യുന്നോ അത്ര മാര്‍ക്ക് നമുക്ക് ലഭിക്കും എന്നതാണ്. ശരീരവും ഉപകരണങ്ങള്‍ കൊണ്ട് ശ്രമകരമായ മൂവ്‌മെന്റ്‌സ് നടത്തിയാല്‍ നമുക്ക് മാര്‍ക്ക് ലഭിക്കും. ഒറിജിനാലിറ്റിയും ആര്‍ടിസ്ര്ടിയും, യുക്തിയും, വ്യക്തിപരമായ സ്റ്റൈലും എല്ലാം പരിഗണിക്കാറുണ്ട്.

ഉപകരണങ്ങള്‍ മെയ് വഴക്കത്തോടെ ചെയ്യുന്നതില്‍ പിഴവ് സംഭവിച്ചാല്‍ മാര്‍ക്ക് നഷ്ടമാകും. ഏതെങ്കിലും ഉപകരണങ്ങള്‍ കയ്യില്‍ നിന്നും വീണുപോയാലോ അങ്ങനെ സംഭവിക്കാം. ബൗണ്ടറിക്ക് അപ്പുറത്തേക്ക് ഉപകരണങ്ങള്‍ കൈവിട്ട് പോയാലും നെഗറ്റീവ് മാര്‍ക്ക് വരാനുള്ള സാധ്യത കൂടുതലാണ്. ആകെ മൊത്തം 20 മാര്‍ക്കിലാണ് ഗെയിം നടക്കുക. പത്ത് മാര്‍ക്ക് എക്‌സിക്യൂഷനു വേണ്ടിയാണ്. പിന്നെയുള്ള പത്ത് മാര്‍ക്ക് എത്ര ഡിഫിക്കല്‍റ്റായ മൂവ്‌മെന്റ്‌സ് ചെയ്തു എന്നതിനെ ആശ്രയിച്ചിരിക്കും. മാക്‌സിമം ഡിഫിക്കല്‍റ്റി സ്‌കോര്‍ എന്നൊന്നില്ല. മാക്‌സിമം എക്‌സിക്യൂഷന്‍ മാര്‍ക്ക് പത്താണ്.

ഇനി സംഘമായി ചെയ്യുമ്പോള്‍ 5 ഹൂപ്‌സ് ചെയ്യണം. അതു കഴിഞ്ഞ് 3 ബോളും രണ്ട് റോപ്‌സും വെച്ചാണ് ചെയ്യേണ്ടത്. വ്യക്തിഗത ഇനമാണെങ്കില്‍ 90 സെക്കന്റ് അഥവാ ഒന്നര മിനിട്ടാണ് കളിക്കേണ്ടത്. ഗ്രൂപ്പാണെങ്കില്‍ 150 സെക്കന്റാണ് (2.30 മിനിട്ട്) കളിക്കേണ്ടത്. ഗ്രൂപ്പ് ചെയ്യുമ്പോള്‍ മാര്‍ക്ക് വരുന്നത് നമ്മളെങ്ങനെ ഈ ഉപകരണങ്ങള്‍ സഹകളിക്കാര്‍ക്ക് കൈമാറുന്നു എന്നതിനനുസരിച്ചാണ്. അതുപോലെ തന്നെ സഹകരണം വലിയൊരു ഘടകമാണ്. ഒത്തൊരുമയോടെ കൃത്യസമയത്ത് ഓരോ ചുവടുകളും വരുന്നതിനെയാണ് കൂടുതല്‍ ആകര്‍ഷിക്കുക. അത് തന്നെയാണ് മാര്‍ക്കിലും അവര്‍ ശ്രദ്ധിക്കുക.

സംഘമായി ചെയ്യുമ്പോള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും തെറ്റുകള്‍ ചെയ്യുന്നതില്‍ വന്നാല്‍ അത് സംഘത്തെ മൊത്തമായി ബാധിക്കും. ഈ സഹ കളിക്കാര്‍ തമ്മില്‍ ഐക്യം നന്നായി വേണം. അതുപോലെ വ്യക്തിഗത ഇനത്തില്‍ പറഞ്ഞ ശരീര മെയ് വഴക്കവും ഉപകരണങ്ങള്‍ വെച്ചുള്ള ഡിഫിക്കല്‍റ്റി മൂവ്‌മെന്റ്‌സും ഇവിടേയും വരുന്നുണ്ട്. വ്യക്തിഗത ഇനത്തിന് മാര്‍ക്ക് ഇടുന്ന അതേ പോലെ തന്നെയാണ് സംഘത്തിനും മാര്‍ക്ക് വരുന്നത്. എത്രത്തോളം ഡിഫിക്കല്‍റ്റി ചെയ്യാന്‍ പറ്റുമോ അത്രത്തോളം മാര്‍ക്ക് കിട്ടും.

ഇനി നമുക്ക് എന്തെങ്കിലും പുതിയതായി ചേര്‍ക്കാനുണ്ടെങ്കില്‍ അതും ചെയ്യാം. അങ്ങനെ ചെയ്യാനുണ്ടെങ്കില്‍ നമുക്ക് അത് അവതരിപ്പിക്കാനും പറ്റും. കോഡ് ഓഫ് പോയിന്റിലേക്ക് അത് ചേര്‍ക്കുന്നതിന് മുന്നോടിയായി അത് ചെയ്ത് കാണിച്ച് കൊടുക്കേണ്ടതായിട്ടുണ്ട്. ജെ ക്ലാസ് വരെ ശ്രമകരമായ മൂവ്‌മെന്റ്‌സ് ഉണ്ട്. എല്ലാ വ്യക്തികളും ഒരുപോലെ മെയ് വഴക്കം ഉള്ളവര്‍ ആകണമെന്നില്ല. അതുകൊണ്ട് ഈ ക്ലാസുകളില്‍ ഏത് വേണമെങ്കിലും അവരുടെ ശരീര വഴക്കത്തിന് അനുസരിച്ച് ചെയ്യാം. പുറകിലേക്ക് നല്ല ഫ്‌ലക്‌സിബിലിറ്റി ഉള്ളവര്‍ അതാണ് കൂടുതല്‍ ഫോക്കസ് ചെയ്യുക. കാലില്‍ ബാലന്‍സ് ചെയ്യാന്‍ പറ്റുന്നവര്‍ അത് കൂടുതലായി ചെയ്യും.

ഇഷ്ടപ്പെട്ട ജിംനാസ്റ്റിക്‌സ് താരം?
റഷ്യന്‍ ജിംനാസ്റ്റിക്‌സ് താരമായ മാമുന്‍ മര്‍ഗരീറ്റ എന്ന റിഥമിക് ജിംനാസ്റ്റിനെയാണ് കൂടുതല്‍ ഇഷ്ടം. എനിക്കൊരു റോള്‍ മോഡല്‍ എന്ന് പറയാന്‍ പറ്റുന്നത് അവരെയായിരുന്നു. കാരണം അവര്‍ ബംഗ്ലാദേശുകാരിയാണ്. അവിടെ നിന്ന് റഷ്യയിലേക്ക് പോകുകയും അവിടെ നിന്ന് ഉയര്‍ന്ന് വരികയും ചെയ്ത ഒരു വ്യക്തിയാണ്.

2016ല്‍ റിയോ ഒളിമ്പിക്‌സിലെ ഗോള്‍ഡ് മെഡല്‍ നേടിയ വ്യക്തി കൂടിയാണ്. ഇപ്പോള്‍ പ്രാക്ടീസും കാര്യങ്ങളുമായി മുന്നോട്ട് പോകുന്നു. എന്നെ നല്ല രീതിയില്‍ ആ വ്യക്തി സ്വാധീനിച്ചിട്ടുണ്ട്. അവര്‍ ചെയ്യുന്ന അവരുടേതായ രീതിയാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. എനിക്കും അങ്ങനെ ചെയ്യണം എന്ന് തോന്നിയിട്ടുള്ളത് അവരുടെ മൂവ്‌മെന്റ്‌സ് കണ്ടിട്ടാണ്.

ജിംനാസ്റ്റിക്‌സും കേരളവും?
നമുക്ക് കേരളത്തില്‍ ശരിക്കും റിഥമിക് ജിംനാസ്റ്റിക്‌സിന് ഒരു പ്രത്യേകം കോച്ച് ഒന്നുമില്ല. ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സിന്റെ കോച്ചുകളാണ് റിഥമിക് ജിംനാസ്റ്റിക്‌സിന് പഠിപ്പിക്കുന്നത്. ഇതൊരു വളരെ വലിയ പ്രശ്‌നം തന്നെയാണ്. നാഷണല്‍സൊക്കെ കളിക്കുമ്പോള്‍ ആര്‍ട്ടിസ്റ്റിക്‌സിന്റെ കോച്ചുകളായിരുന്നു റിഥമികിലെ കോച്ചാണെന്ന് പറഞ്ഞ് വന്നിരുന്നത്. അവര്‍ക്ക് പറഞ്ഞു തരാനുള്ള പരിമിതികള്‍ ഉണ്ട്.

ഏതൊരു നാഷണല്‍സിന് പോകുമ്പോഴും ആ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഒരു ജഡ്ജ് ഉണ്ടാകണം. നമ്മുടെ കേരളത്തിന് അതില്ല. ഞങ്ങള്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ കേരളത്തില്‍ നിന്നുള്ള ജഡ്ജ് ഒന്നും ഉണ്ടായിരുന്നില്ല. ഓരോ സംസ്ഥാനത്തിന്റേയും ജഡ്ജ്മാര്‍ ഉണ്ടെങ്കില്‍ അവിടെ ഇരിക്കുന്ന ജഡ്ജുമാര്‍ കൂടുതല്‍ ആ കളിക്കുന്ന കുട്ടികളെ നോക്കും. ഇല്ലെങ്കില്‍ ആ നോട്ടം കുറവായിരിക്കും. ഇതുവരെയും കേരളത്തിന് അത്തരത്തിലൊരു ജഡജ് ഉണ്ടായിട്ടില്ല. കേരളത്തില്‍ ഇപ്പോഴും ഈ ഗെയിമിനെ കുറിച്ച് ജനങ്ങള്‍ക്ക് ധാരണ വന്നിട്ടില്ല എന്നതാണ് പരമാര്‍ത്ഥം. അതുണ്ടായാല്‍ ഇതെല്ലാം മാറും.

ദീപ കര്‍മാകര്‍ പോലുള്ള ജിംനാസ്റ്റിക്‌സുകള്‍ക്ക് മെഡലുകള്‍ ലഭിച്ചതിന് ശേഷമാണ് കുറച്ചെങ്കിലും ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നാണ് എനിക്ക് തോന്നുന്നത്. അതിന് മുന്നേ ഒരാള്‍ക്കും ഇതിനെ കുറിച്ച് ഒന്നും അറിയുന്നില്ലായിരുന്നു. 2016ല്‍ ദീപ ഒളിമ്പിക്‌സിലേക്ക് ക്വാളിഫൈ ചെയ്തതിന് ശേഷമാണ് കുറച്ചെങ്കിലും ആള്‍ക്കാര്‍ ഈ ഗെയിമിനെ കുറിച്ച് അറിയാന്‍ തുടങ്ങിയത്. ഈ ഗെയിം പഠിച്ചാല്‍ മറ്റേത് സ്‌പോര്‍ട്‌സ് ഇനവും അനായാസം ചെയ്യാന്‍ കഴിയും എന്നതാണ് ഇതിന്റെ വലിയ മേന്‍മ. പോള്‍വോട്ട് ചെയ്യുന്ന ഏതൊരാള്‍ക്കും തന്റെ മേഖലയില്‍ ശ്രദ്ധ പതിപ്പിക്കണമെങ്കില്‍ ജിംനാസ്റ്റിക്‌സ് പഠിച്ചാല്‍ മതി.

കേരളത്തിലെ സാധ്യതകള്‍?
ഇപ്പോള്‍ കുറച്ച് കൂടുതല്‍ സെന്റ്‌റുകള്‍ കേരളത്തില്‍ വരാന്‍ തുടങ്ങിയിട്ടുണ്ട്. റിക്രിയേഷന്‍ ജിംനാസ്റ്റിക്‌സിന് ഇപ്പോള്‍ വലിയ സാധ്യതകളാണുള്ളത്. ചെറിയ കുട്ടികളെ അവര്‍ക്ക് സ്‌പോര്‍ട്‌സ് മേഖലയിലേക്ക് കടക്കുന്നതിന് മുന്നോടിയായി റിക്രിയേഷന്‍ ജിംനാസ്റ്റിക്‌സിലേക്ക് ചേര്‍ക്കും. അതൊരു തരത്തില്‍ നല്ലതാണ്. കോഴിക്കോട് ഇതിന്റെ കേന്ദ്രം ഉണ്ട്. എറണാകുളത്ത് തുടങ്ങാന്‍ പോകുന്നു. ബാംഗളൂരൂവില്‍ ഇഷ്ടം പോലെയാണ് ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പതിയെ കണ്ട് നമ്മുടെ കേരളത്തിലും ഇതുപോലെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മലയാളി ജിംനാസ്റ്റിക്‌സുകളോട് മറ്റ് സംസ്ഥാനങ്ങളുടെ നിലപാടുകള്‍?
ഡിഗ്രി ഫൈനല്‍ ഇയര്‍ ആയപ്പോഴേക്കും ഞങ്ങളെ മറ്റ് സംസ്ഥാനക്കാരും കൂടുതല്‍ അറിയാന്‍ തുടങ്ങി. പഞ്ചാബ് അങ്ങനെ ഞങ്ങളോട് വന്ന് ചോദിച്ചിരുന്നു. അവരുടെ സംസ്ഥാനത്തിന് വേണ്ടി കളിക്കാന്‍ കഴിയുമോ എന്ന്. അവര് മെഡലും സ്റ്റൈപന്റും ഉറപ്പാണെന്ന് പറഞ്ഞു. അവര്‍ക്ക് വേണ്ടി മാത്രം കളിച്ചാല്‍ മതിയെന്ന് പറഞ്ഞ് ഓഫറുമായി വന്നിരുന്നു.

ഞങ്ങള്‍ നാല് പേര് സംഘത്തിലുണ്ടായിരുന്നു. ഞങ്ങള്‍ ആ ഓഫര്‍ സ്വീകരിക്കാന്‍ തന്നെ ഇരിക്കുകയായിരുന്നു. പിന്നീട് ഉപ്പ അതിന് സമ്മതിച്ചില്ല. ഞാന്‍ വലുതായി എന്ന തോന്നല്‍ ഉപ്പക്ക് നല്ലതുപോലെ വന്നിരുന്നു. നാട്ടില്‍ തന്നെ നിന്നാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പോയില്ല. പിന്നെ എനിക്കന്ന് കുറച്ച് ടീനേജ് പ്രോബ്ലംസ് ഉണ്ടായിരുന്നു. അന്ന് ഗെയിം എനിക്ക് കൊണ്ടുപോകാന്‍ താല്‍പര്യം കുറഞ്ഞുവന്ന സാഹചര്യങ്ങളൊക്കെ ഉണ്ടായിരുന്നു. ഗെയിം മടുത്തു എന്നൊക്കെ ഞാന്‍ പറഞ്ഞിരുന്നു. ചെറിയ സമയത്തേക്കാണെങ്കിലും എനിക്കത്തരത്തിലൊരു ചിന്ത കയറി കൂടിയിരുന്നു. ആ സമയത്ത് ഉപ്പയും വിചാരിച്ച് കാണണം എനിക്ക് ഗെയിമിന് താല്‍പര്യം ഇല്ലാത്തത് കൊണ്ടായിരിക്കും എന്ന്. പക്ഷേ, ഞങ്ങളുടെ കൂട്ടത്തിലൊരു കുട്ടി പഞ്ചാബില്‍ ചെന്ന് ചേര്‍ന്നു. യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് മെഡലെല്ലാം കരസ്ഥമാക്കി.

കേരളം അത്തരത്തിലൊരു കാര്യങ്ങളും ചെയ്തിരുന്നില്ല. അതുപോലെ ഈ ഗെയിം കളിച്ചവര്‍ക്ക് സര്‍ക്കാരിന്റെ കീഴില്‍ ജോലിയും ലഭിച്ചിരുന്നില്ല. ഇതൊക്കെ കൊണ്ട് മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിച്ചിരുന്നു. സ്വാതിഷ് എന്നു പറഞ്ഞ കുട്ടിയുണ്ട്. അവനും പഞ്ചാബ് യൂണിവേഴ്സ്റ്റിക്ക് വേണ്ടി കളിച്ച് ഗോള്‍ഡ് മെഡല്‍ നേടിയിരുന്നു. ബാസ്‌ക്റ്റ് ബോളിലോ അത്‌ലറ്റിക്‌സിലോ മറ്റേത് സ്‌പോര്‍ട്‌സ് ഇനമായാലും അവര്‍ക്ക് ക്വാട്ടയുണ്ട്. പക്ഷേ ഈ ഗെയിമില്‍ കളിച്ചവര്‍ക്കാര്‍ക്കും ക്വാട്ടയില്ല. എപ്പോഴെങ്കിലും വിളിക്കുന്ന സെക്രട്ടറിയേറ്റ് ജോലി മാത്രമാണുള്ളത്. നാഷണല്‍ മെഡല്‍ വന്നിട്ടുണ്ടെങ്കില്‍ മാത്രം അതിന് അപേക്ഷിക്കാന്‍ പറ്റുകയുള്ളൂ.

ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമേ അത് കിട്ടിയിട്ടുള്ളൂ. ഈ ഗെയിം കളിച്ചിരുന്ന കുറച്ച് തിരുവനന്തപുരത്തുള്ള ചേട്ടന്മാര്‍ക്ക് സതേണ്‍ റെയില്‍വേയില്‍ ജോലി ലഭിച്ചിരുന്നു. അതല്ലാതെ പെണ്‍കുട്ടികള്‍ക്ക് ഒരു അവസരവും ലഭിക്കുന്നില്ല. ജിംനാസ്റ്റിക്‌സ് ചെയ്തിരുന്ന ഒരുവിധം പെണ്‍കുട്ടികളെല്ലാം ഡിഗ്രി കഴിഞ്ഞ് കുറച്ച് കാലം വീട്ടില്‍ ഇരിക്കുകയാണ്. ഇപ്പോഴാണ് പലരും റിക്രിയേഷന്‍ ജിംനാസ്റ്റിക്‌സ് പഠിപ്പിക്കാന്‍ വരുന്നത്. കോച്ചായി നില്‍ക്കുക എന്ന ഒരു ജോലി സാധ്യത മാത്രമേ നിലവില്‍ ഈ മേഖലയില്‍ ഉള്ളൂ. കെഎസ്ഇബിയിലേക്കോ പോലീസിലേക്കോ ഇപ്പോള്‍ ജിംനാസ്റ്റിക്‌സ് താരങ്ങളെ വിളിക്കുന്നേ ഇല്ല. റെയില്‍വേയില്‍ പണ്ട് വിളിച്ച് അവര്‍ കയറിയതാണ്. അതിനു ശേഷം പിന്നെ അവിടേക്കും വിളിച്ചിട്ടില്ല. കഴിവുള്ളവര്‍ പോലും കൂലിപ്പണി ചെയ്ത് ജീവിക്കുന്ന അവസ്ഥയാണുള്ളത്.

മെഡല്‍ നേട്ടങ്ങള്‍?
തലശ്ശേരിയി നടന്ന 39-ാമത് സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയിരുന്നു. 53ാമത് നാഷമല്‍ ജൂനിയര്‍ ജിംനാസ്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ടീമിന് വെങ്കല മെഡല്‍ കിട്ടി. 31ാമത് സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിലും ടീമിന് വെങ്കലം ലഭിച്ചിരുന്നു. 32, 33 സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡലും സില്‍വറും ലഭിക്കുകയുണ്ടായി. 34ാമത് സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും വെങ്കലവും ലഭിച്ചു.

ഹൈദരാബാദ് വെച്ച് നടന്ന റിതമിക് നാഷണല്‍സില്‍ ടീമിന് വെങ്കല മെഡല്‍ നേടാന്‍ സാധിച്ചു. ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റിയല്‍ ടീമിന് ഫോര്‍ത്ത് വന്നിരുന്നു. ഫൈനല്‍സിലും കളിച്ചു. 2018ല്‍ ചണ്ഡീഗഡില്‍ നടന്ന 24ാമത് സീനിയര്‍ റിതമിക് ജിംനാസ്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും വെങ്കലമെഡല്‍ കരസ്ഥമാക്കി. തിരുവനന്തപുരത്ത് ആ വര്‍ഷം നടന്ന 35ാമത് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ ലഭിച്ചു.
2020ല്‍ 37ാമത് കേരളത സ്‌റ്റേറ്റ് ജിംനാസ്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും വെങ്കലവും ലഭിച്ചു.

അപകടം പിടിച്ച ഒരു കായിക ഇനം കൂടിയല്ലേ ജിംനാസ്റ്റിക്സ്?
രണ്ട് മൂന്ന് തവണ ഉണ്ടായിട്ടുണ്ട്. 2010ല്‍ മത്സരത്തിന് പോയപ്പോള്‍ ഉപകരണങ്ങള്‍ വെച്ച് ചെയ്യുമ്പോള്‍ ബാലന്‍സ് തെറ്റി വീണു. അന്ന് ഇടത് കാലിന്റെ മൂന്ന് വിരലുകളുടെ എല്ല് പൊട്ടി. അന്ന് രണ്ട് രണ്ടര മാസം റെസ്റ്റിലായിരുന്നു. അന്ന് ആര്‍ടിസ്റ്റിക് ജിംനാസ്‌റ്‌റിക്‌സായിരുന്നു ചെയ്തിരുന്നത്. പിന്നീട് റിഥമികിലേക്ക് വരുമ്പോള്‍ കൂടുതലും അപകടം പറ്റുന്നത് ആങ്കിളിനായിരിക്കും. കണങ്കാല്‍ ഉളുക്കുന്നത് പതിവാകും.

എല്ലായ്‌പ്പോഴും തള്ളവിരല്‍ നിന്ന് കൊണ്ട് അഭ്യസിക്കേണ്ടതായി വരും. പലപ്പോഴും പാദം മറിയുന്ന അവസ്ഥ ഒക്കെ ഉണ്ടായിട്ടുണ്ട്. ഉപകരണങ്ങള്‍ മുകളിലേക്ക് എറിഞ്ഞ് താഴെ നിന്ന് പിടിക്കുമ്പോള്‍ ചില സമയത്ത് ദേഹത്ത് വന്ന് വീഴാന്‍ ഇടയുണ്ട്. ഞങ്ങളുടെ ഇടയിലുള്ള ഒരു ചേച്ചിക്ക് ഇതുപോലെ ഉപകരണം മുകളിലേക്ക് എറിഞ്ഞ് പിടിക്കാന്‍ നേരം തലയില്‍ വന്ന് വീണ് മുറിവുണ്ടായി. നാലഞ്ച് സ്റ്റിച്ചുകളെല്ലാം ഉണ്ടായിരുന്നു. വായുവിലേക്ക് എറിയുമ്പോള്‍ മൂന്ന് നാല് പേരുടെ ഉയരത്തിലാകും എറിയുക. അത് തിരികെ പിടിക്കാന്‍ പറ്റിയില്ലെങ്കില്‍ ഇതുപോലുള്ള അപകടങ്ങള്‍ നടക്കാന്‍ സാധ്യത കൂടുതലാണ്. കണ്ണിലേക്കോ തലയിലേക്കോ വീഴാം. അപകട സാധ്യത കൂടുതലാണ്.

ശരീരവും ജിംനാസ്റ്റിക്‌സും?
കുറച്ച് കൂടുതല്‍ ഉയരമുള്ളവര്‍ക്ക് ഉയരമെന്നത് നല്ലൊരു അഡ്വാന്‍റേജ് തന്നെയാണ്. പിന്നെ ഓരോ വ്യക്തിയുടേയും ശക്തി എത്രയാണ് എന്നത് നോക്കും. റിഥമിക്കിലേക്ക് വരുമ്പോള്‍ ഫ്‌ലെക്‌സിബിലിറ്റിയും സ്‌ട്രെങ്തുമാണ് നോക്കുക. ഒരു കുട്ടി ആദ്യം പഠിക്കുക ആര്‍ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ആയിരിക്കും.

അത് പഠിച്ച് കഴിഞ്ഞ് ആ കുട്ടിയുടെ ഫ്‌ലെക്‌സിബിലിറ്റിയും ശക്തിയും എല്ലാം നോക്കിയാണ് ആ കുട്ടി ഇനി ഏത് മേഖലയിലേക്കാണ് പോകേണ്ടത് എന്ന് തീരുമാനിക്കുക. എത്ര കാലം ഈ ഘടകങ്ങള്‍ ഒരു വ്യക്തിക്ക് കൊണ്ടുപോകാമോ അത്രയും കാലം ഈ മേഖലയില്‍ തുടരാന്‍ കഴിയും. കുറച്ച് കാലം മാത്രമേ ഈ താരങ്ങള്‍ക്ക് ശോഭിക്കാന്‍ കഴിയൂ എന്നൊന്നില്ല.

പിന്നെ നമുക്ക് ആര്‍ത്തവംപോലെയുള്ള കാര്യങ്ങള്‍ ഉണ്ട്. മത്സരത്തിനിറങ്ങുമ്പോഴാണ് വരുന്നതെങ്കില്‍ അപ്പോള്‍ മാറി നില്‍ക്കാന്‍ പറ്റില്ല. കളിക്കുക തന്നെ വേണം. ഒരിക്കല്‍ ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റിക്ക് കളിച്ചപ്പോള്‍ പിരീഡ്‌സായിരുന്നു. അന്ന് കോസ്റ്റിയൂമിട്ട് കളിച്ചു. വേറെ ഓപ്ഷനുകളൊന്നുമില്ല. ഫൈനല്‍സാണ് കളിച്ചേ പറ്റൂ. അങ്ങനെ ചെയ്യേണ്ടി വരും. ചെയ്തിട്ടുമുണ്ട്.

ബോഡി ഷേമിങ് ഉണ്ടായിട്ടുണ്ടോ?
ഇതുവരെയും ഉണ്ടായിട്ടില്ല. പലരും ഞാന്‍ ഫ്‌ലെക്‌സിബിളായതു കൊണ്ട് റബ്ബറ് പാലാണോ കുടിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട്. അതിനെ എനിക്ക് ബോഡി ഷേമിങ് ആയി തോന്നിയിട്ടില്ല.

കേരള ജിംനാസ്റ്റിക്‌സുകളെ ഇതര സംസ്ഥാന കായിക താരങ്ങള്‍ നോക്കി കാണുന്നത്?
ഗെയിം തുടങ്ങുന്ന സമയത്ത് കേരളത്തിന് വേണ്ടി കളിക്കാന്‍ നാഷണല്‍സില്‍ പോകുമ്പോള്‍ അത്ര വലിയ പരിഗണന ഒന്നും ആദ്യം ലഭിച്ചിരുന്നില്ല. അന്നും ഇന്നും മഹാരാഷ്ട്ര കളിക്കാരെ എല്ലാവരും ആരാധനയോടെയാണ് നോക്കി കണ്ടിരുന്നത്. അതുപോലെ ഉള്ള നോട്ടമോ കാര്യങ്ങളോ ഒന്നും ആദ്യം ലഭിച്ചിരുന്നില്ല. പക്ഷേ, പിന്നീട് നമുക്ക് പെര്‍ഫോമന്‍സ് ഒക്കെ ആയപ്പോള്‍ പലരും എവിടെ നിന്നാണ് എന്നൊക്കെ ചോദിച്ചു വന്നിട്ടുണ്ട്. ഇപ്പോ ഒരുപാട് നല്ല കളിക്കാര്‍ വരുന്നുണ്ട്. ശ്രദ്ധയാകര്‍ഷിക്കുന്നുമുണ്ട്. പണ്ട് അതില്ലായിരുന്നു.

ഭാവി പരിപാടി?
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ ചേര്‍ന്ന് ഡിപ്ലോമ എടുക്കണമെന്ന് ആഗ്രഹമുണ്ട്. അത് പഠിച്ച് ഇറങ്ങിയാല്‍ കോച്ചായി കേറാന്‍ കഴിയും. അതുപോലെ കുറച്ച് കൂടുതല്‍ ഈ ഗെയിമിനെ കുറിച്ച് അറിയണമെന്ന് ആഗ്രഹമുണ്ട്. ഞാന്‍ കുട്ടികളെ പഠിപ്പിക്കാന്‍ പോകുമ്പോള്‍ എനിക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ അറിവ് അവരിലേക്ക് എത്തണമെന്നാണ് കരുതുന്നത്. ഇപ്പോള്‍ കര്‍ണാടകക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. ഒരു കോച്ചാകേണ്ട കാര്യങ്ങളെല്ലാം പഠിച്ച് കഴിഞ്ഞ് നാട്ടില്‍ വന്ന് ഒരു സെന്റര്‍ തുടങ്ങണമെന്നാണ് ആഗ്രഹം. എന്നെ കൊണ്ട് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്യണമെന്നുണ്ട്.

****

(Note: അഭിമുഖത്തിന്‍റെ ദൈര്‍ഘ്യവും സംഭാഷണത്തിന്‍റെ വ്യക്തതയും പരിഗണിച്ച് ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്‍തിട്ടുണ്ട്.)

Previous Post

Nirmal NR 252 lottery result: 70 ലക്ഷം നേടിയത് ഈ ഭാഗ്യവാൻ, നിര്‍മല്‍ ലോട്ടറി ഫലം

Next Post

അധോലോക ഗുണ്ടയുടെ കൂട്ടാളി നപ്പട്ട റഫീഖിനെതിരെ ഇന്റര്‍പ്പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അധോലോക-ഗുണ്ടയുടെ-കൂട്ടാളി-നപ്പട്ട-റഫീഖിനെതിരെ-ഇന്റര്‍പ്പോളിന്റെ-റെഡ്-കോര്‍ണര്‍-നോട്ടീസ്

അധോലോക ഗുണ്ടയുടെ കൂട്ടാളി നപ്പട്ട റഫീഖിനെതിരെ ഇന്റര്‍പ്പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.