
ഐഎൻഎല്ലിൻ്റെ കൈവശമുണ്ടായിരുന്ന ന്യൂനപക്ഷ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് എമ്മിന് നൽകാൻ തീരുമാനിച്ചതോടെയാണ് ഐഎൻഎല്ലിൽ നിന്നും എതിർപ്പുണ്ടായത്. ന്യൂനപക്ഷങ്ങൾക്കുള്ള സാമ്പത്തിക സഹായങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിൻ്റെ ചുമതല നഷ്ടമായതാണ് ഐഎൻഎല്ലിൻ്റെ ശക്തമായ എതിർപ്പിന് കാരണമായത്. എന്നാൽ, മുഹമ്മദ് ഇഖ്ബാലിന് ഈ ചുമതല നൽകുന്നതോടെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് കേരളാ കോൺഗ്രസ് (എം).
ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ പദവി കേരളാ കോൺഗ്രസ് എമ്മിന് നൽകിയതിന് പിന്നാലെ എതിർപ്പുമായി ഐഎൻഎൽ രംഗത്തുവന്നിരുന്നു. ഐഎൻഎൽ നേതാക്കൾ സിപിഎമ്മിനെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പരസ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്നും ഐഎൻഎൽ വിട്ടു നിൽക്കുകയും ചെയ്തു. ഐഎൻഎല്ലിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രശ്നങ്ങളും തർക്കങ്ങളുമാണ് പദവി നഷ്ടമാകാൻ കാരണമെന്നാണ് വിലയിരുത്തൽ.
മുസ്ലീം സമുദായ അംഗങ്ങളായിരുന്നു ന്യൂനപക്ഷ വികസന ധകാര്യ കോർപ്പറേഷൻ പദവി കൈകാര്യം ചെയ്തിരുന്നത്. ഒന്നാം പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് ഐഎൻഎല്ലിനായിരുന്നു പദവി. ഐഎൻഎൽ എ പി അബ്ദുൾ വഹാബായിരുന്നു ചെയർമാൻ സ്ഥാനത്തുണ്ടായിരുന്നത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ ഇടതുമുന്നണിയിലാണ് തീരുമാനമുണ്ടായത്.
മുന്നണിയിലെത്തിയതിന് പിന്നാലെ മികച്ച പ്രകടനം കാഴ്ചവെച്ച കേരളാ കോൺഗ്രസ് എമ്മിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഉൾപ്പെടെ ആറ് സ്ഥാനങ്ങളാണ് ലഭിച്ചതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് ആറ് മാസം പിന്നിടുമ്പോഴാണ് ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം പൂര്‍ത്തിയാകുന്നതെന്നതും ശ്രദ്ധേയമാണ്.














