സെക്കന്റിൽ 3175 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2300 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നിയന്ത്രിതമായി വെള്ളം തുറന്നുവിട്ടാൽ താഴ്ന്ന പ്രദേശങ്ങളിലെ ജലനിരപ്പ് കുറച്ചു മാത്രമേ ഉയരൂ എന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. റവന്യൂ വകുപ്പും ജലവിഭവ വകുപ്പും തമിഴ്നാടുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
അണക്കെട്ട് തുറക്കുമ്പോൾ 2018 ലെ അത്ര ഗുരുതര സാഹചര്യം ഇല്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അടിയന്തര സാഹചര്യം നേരിടാൻ റവന്യൂ, പോലീസ്, ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ സജ്ജമാണ്. തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് മന്ത്രി കെ രാജൻ അഭ്യർത്ഥിച്ചു.
അണക്കെട്ടിൽ നിന്നും ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കണക്കിലെടുത്താണ് ഒഴിപ്പിക്കൽ നടപടി നടക്കുന്നത്. നിലവിൽ ക്യാമ്പുകളും വാഹനങ്ങളും സജ്ജമാണ്.
അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ കോടതിക്കു പുറത്ത് ചർച്ചയാകാമെന്ന തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിലപാട് ആശാവഹമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പുതിയ ഡാമെന്ന കേരളത്തിന്റെ ആഗ്രഹം നിറവേറ്റാൻ വഴിതെളിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതി നിർദ്ദേശത്തെ പോസിറ്റീവായാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. റൂൾ കർവിലെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്താൻ സമയം ലഭിക്കും. ഡാം തുറക്കുമ്പോൾ പെരിയാർ തീരദേശവാസികളുടെയടക്കം സുരക്ഷയ്ക്കായി മതിയായ മുൻകരുതലുകൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.