
തമിഴ്നാടും കേരളവും തമ്മിലുള്ള കരാര്‍ റദ്ദാക്കണമെന്ന് ഉള്‍പ്പെടെ ആവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കുന്നത് ജസ്റ്റിസ് എ എം ഖാൻവിൽക്കര്‍ അധ്യക്ഷനായ ബെഞ്ചാണ്. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം വീണ്ടും ശക്തമാകുന്നതിനിടയിലാണ് സുപ്രീം കോടതി ഹര്‍ജികള്‍ പരിഗണിക്കുന്നത്. നിലവിൽ 137 അടിയാണ് ഡാമിലെ ജലനിരപ്പ്.
Also Read:
അതേസമയം, ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഇടുക്കി ജില്ലാ കളക്ടര്‍ വ്യക്തമാക്കിയത്. ജലനിരപ്പ് 138 അടി കടക്കുമ്പോഴാണ് ഡാമിൽ രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കുന്നത്. ഡാം തുറക്കുന്ന സാഹചര്യമുണ്ടായാൽ പെരിയാര്‍ തീരത്തു നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. റവന്യൂ വകുപ്പ് സംഘവും ദേശീയ ദുരന്ത നിവാരണസേനയും മുല്ലപ്പെരിയാര്‍ ഡാമിനു സമീപപ്രദേശങ്ങളിലെത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ആവശ്യമായ ബോധവത്കരണ പരിപാടികളും നടത്തുന്നുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. അതേസമയം, മുൻദിവസങ്ങളെ അപേക്ഷിച്ച് ഡാമിൽ നീരൊഴുക്ക് കുറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്നാട് കൂടുതൽ ജലം എടുക്കുകയും ചെയ്യുന്നുണ്ട്.
വരുംദിവസങ്ങളിൽ കേരളത്തിൽ മഴയുടെ അളവ് കുറഞ്ഞാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. 142 അടിയാണ് ഡാമിലെ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയര്‍ന്നാലും ആശങ്കപ്പെടേണ്ടെന്നും 2018ലെ സാഹചര്യം നിലവിലില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഡാം തുറക്കേണ്ടി വന്നാലും വളരെ കുറച്ചു പേരെ മാത്രമേ മാറ്റിപ്പാര്‍പ്പിക്കേണ്ടതായി വരൂ എന്നാണ് റവന്യൂ വകുപ്പിൻ്റെ നിഗമം. ഇതിനായി ദുരിതാശ്വാസ ക്യാംപുകളും വാഹനങ്ങളും കണ്ടെത്തി സജ്ജീകരിച്ചിട്ടുണ്ട്. നടപടികള്‍ ഏകോപിപ്പിക്കനായി ആര്‍ഡിഓ, രണ്ട് സബ്കളക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Also Read:
എന്നാൽ മുല്ലപ്പെരിയാറ്റിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ 142 അടി വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും ഇതിനായി കൂടുതൽ ജലം മുല്ലപ്പെരിയാറ്റിൽ നിന്ന് വൈഗ അണക്കെട്ടിലേയ്ക്ക് ഒഴുക്കണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ ഡാം തുറക്കുന്നതിനു 24 മണിക്കൂര്‍ മുൻപ് കേരളത്തെ അറിയിക്കണമെന്നും കേരള സര്‍ക്കാര്‍ തമിഴ്നാടിനോടു ആവശ്യപ്പെട്ടു.















