തിരുവനന്തപുരം> സ്ത്രീകള്ക്കെതിരായ അതിക്രമങ്ങള് വര്ധിച്ച സാഹചര്യത്തില് ത്രിതല പഞ്ചായത്തുകളുടെ ഭാഗമായുള്ള ജാഗ്രതാ സമിതികള് ശക്തമാക്കുമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. വനിതാ കമ്മിഷന് അധ്യക്ഷയായി ചുമതലയേറ്റശേഷം മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു സതീദേവി.
സര്ക്കാര് ജീവനക്കാര് ഉള്പ്പെടെ സ്ത്രീധനത്തിനുവേണ്ടി സ്ത്രീകളെ പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന പ്രവണത കൂടിവരികയാണ്. സ്ത്രീധനത്തിനെതിരായ കാംപെയ്ന് വനിതാ കമ്മിഷന്, വനിതാ ശിശു വികസന വകുപ്പ്, സാംസ്കാരിക വകുപ്പ് ഉള്പ്പെടെ സംഘടിപ്പിക്കുന്നുണ്ട്. . പെണ്കുട്ടികളെ ‘കെട്ടിച്ചയക്കുന്നു’ എന്ന രീതിയില് വിവാഹപ്പന്തതിലേക്ക് തള്ളിവിടുകയല്ല വേണ്ടത്. അവള്ക്ക് പരമാവധി ഉന്നത വിദ്യാഭ്യാസം നൽകി ജീവിതത്തെ നേരിടാൻ ഒരുക്കുകയാണ് രക്ഷിതാക്കള് ചെയ്യേണ്ടത്.
ലിംഗപരമായ അസമത്വം പൂര്ണമായും അവസാനിച്ചിട്ടില്ല. തൊഴിലിടങ്ങളില് തുല്യജോലിക്ക് തുല്യവേതനം സ്ത്രീകള്ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ട്. അവകാശ പരിരക്ഷ ഉറപ്പുവരുത്താന് കമ്മിഷന് ആക്ട് ഭേദഗതി വരുത്തുന്നതിന് നിയമവിദഗ്ധരുമായി ചര്ച്ച ചെയ്യുമെന്നും സതീദേവി പറഞ്ഞു.
രാവിലെ കമ്മിഷന് ആസ്ഥാനത്തെത്തിയ സതീദേവിയെ മെമ്പര് സെക്രട്ടറി പി ഉഷാറാണി, കമ്മിഷന് അംഗങ്ങളായ അഡ്വ.എം എസ് താര, അഡ്വ. ഷിജി ശിവജി. ഷാഹിദാ കമാല് , ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.















