ആലപ്പുഴ
നഗരത്തിൽ കല്ലുപാലത്തിന് സമീപം പഴയകെട്ടിടം പൊളിക്കുന്നതിനിടെ കണ്ടെത്തിയ മനുഷ്യാസ്ഥികൂടങ്ങൾ വൈദ്യപഠനത്തിന് ഉപയോഗിച്ചതാണെന്ന് ശാസ്ത്രീയ പരിശോധനഫലം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് സർജൻ രഞ്ജുവിന്റെ നേതൃത്വത്തിൽ നടത്തിയ വിശദ പരിശോധനയിലാണ് കണ്ടെത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ അസ്ഥികൂടത്തിന്റെ കാലപ്പഴക്കം അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് സർജനും മെഡിക്കൽകോളേജ് ഫോറൻസിക് വിഭാഗവും ചേർന്നാണ് അസ്ഥികൂട പരിശോധന പൂർത്തിയാക്കിയത്. പൊലീസിന് കൈമാറിയ റിപ്പോർട്ടിലാണ് ഇവ വൈദ്യപഠനത്തിന് ഉപയോഗിച്ച കാര്യം സൂചിപ്പിക്കുന്നത്. മെഡിക്കൽ വിദ്യാർഥികൾ പഠിക്കുന്നതിന് പല മൃതദേഹങ്ങളിൽനിന്ന് ശേഖരിച്ച അസ്ഥികളാണിതെന്നാണ് നിഗമനം. ഇവ ഉപയോഗിച്ചത് ആരെന്ന് കണ്ടെത്തും. ഇതിനായി ഇവിടെ വാടകയ്ക്ക് താമസിച്ച ഡോക്ടർമാർ, മെഡിക്കൽ വിദ്യാർഥികൾ അടക്കമുള്ളവരുടെ മൊഴിയെടുക്കും.
പഴയകെട്ടിടം പൊളിക്കുന്നതിനിടെ രണ്ട് തലയോട്ടികൾ, കൈകൾ, വാരിയെല്ലുകൾ എന്നിവയുടെ ഭാഗങ്ങളാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു അസ്ഥികൂടങ്ങൾ.















