കുർബാനയിലെ രീതികൾ ഏകീകരിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശം നടപ്പിലാക്കണമെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോ പോൾ ദോ ജിറേലി വ്യക്തമാക്കിയിരുന്നു. എന്നാൽ അമ്പത് വർഷമായി തുടരുന്ന രീതികൾ തുടർന്നും പിന്തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വൈദികർ മാർപാപ്പയ്ക്ക് കത്തയച്ചിരുന്നു. മാർപാപ്പയുടെ തീരുമാനത്തെ എതിർത്തും അനുകൂലിച്ചുമുള്ള വാദം ശക്തമായതോടെയാണ് സൂനഹദോസിൽ ചർച്ചകൾ സജീവമായത്.
കുർബാനയിലെ രീതികൾ ഏകീകരിക്കണമെന്ന നിർദേശത്തിൽ എതിർപ്പ് വ്യക്തമാക്കി മാർപാപ്പയ്ക്ക് കത്ത് എഴുതിയതിത്
എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികരാണെന്നാണ് റിപ്പോർട്ട്. മാർപാപ്പയ്ക്ക് കഴിഞ്ഞ ആഴ്ച അയച്ച കത്തിൽ അതിരൂപതയിൽപ്പെട്ട 466 വൈദികർ ഒപ്പിട്ടു. ഇന്ത്യയിലെ പൗരസ്ത്യ സഭയുടെയും അപ്പോസ്തോലിക് നൂൺസിയോയുടെയും പ്രിഫെക്റ്റിനും മെമ്മോറാണ്ടം അയച്ചിട്ടുണ്ട്. കത്തിനോട് മാർപാപ്പ പ്രതികരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. ഏകീകരണ രീതി നിർബന്ധിച്ച് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ സഭയുടെ ഐക്യത്തെ ബാധിക്കുമെന്ന് വൈദികർ വിലയിരുത്തുന്നുണ്ട്.
സീറോ മലബാർ സഭയുടെ കുർബാന ആചരണത്തിൽ വിവിധ സ്ഥലങ്ങളിൽ പല രീതിയിലുള്ള രീതികളാണ് പിന്തുടരുന്നത്. വിശ്വാസികളെ അഭിമുഖീകരിച്ചും ബലിപീഠത്തെ അഭിമുഖീകരിച്ചുമാണ് കുർബാനയിലെ ഭാഗങ്ങൾ ചൊല്ലുന്നത്. എന്നാൽ, കുർബാനയുടെ ആദ്യഭാഗം ജനങ്ങൾ അഭിമുഖമായും പ്രധാന ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും നടത്തണമെന്നാണ് വത്തിക്കാൻ നൽകിയിരിക്കുന്ന നിർദേശം. മാർപാപ്പ നൽകിയിരിക്കുന്ന ഈ നിർദേശത്തിനെതിരെയാണ് ഒരു വിഭാഗം വൈദികർ രംഗത്തുവന്നിരിക്കുന്നത്. എറണാകുളം – അങ്കമാലി അതിരൂപതയടക്കം ആറ് അതിരൂപതകളിൽ ജനാഭിമുഖമായിട്ടാണ് കുർബാന നടത്തുന്നത്.
സിനഡ് ഇപ്പോൾ ചർച്ച ചെയ്യേണ്ടത് കുർബാനയുടെ ഏകീകരണമല്ലെന്നും വിവാദ ഭൂമി ഇടപാടിലെ അഴിമതിയാണെന്നും എറണാകുളം അങ്കമാലി രൂപതയുടെ മുഖപത്രം സത്യദീപം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചിലർ നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാട് കാരണം ആദായ നികുതി വകുപ്പിന് പിഴയായി നൽകേണ്ടി വന്നത് 5.84 കോടി രൂപയാണെന്നും സത്യദീപം കുറ്റപ്പെടുത്തിയിരുന്നു.