ആലപ്പുഴ > ഇല്ലിക്കൽ കുഞ്ഞുമോനെ കോൺഗ്രസിൽ നിന്ന് ഒരുവർഷത്തേയ്ക്ക് സസ്പെൻഡ് ചെയ്തു. ആലപ്പുഴ ഡിസിസി പ്രസിഡന്റായിരുന്ന എം ലിജുവിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കെപിസിസി കുഞ്ഞുമോനെ സസ്പെൻഡ് ചെയ്തത്. നേരത്തെ നഗരസഭ പാർലമെന്ററി പാർടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ലിജുവിനെ തോൽപ്പിക്കാൻ ഫ്ലക്സ് ബോർഡടക്കം സ്ഥാപിച്ച് കുഞ്ഞുമോൻ സമാന്തര പ്രവർത്തനം നടത്തിയെന്ന് കാട്ടി ഡിസിസി സെക്രട്ടറി സഞ്ജീവ് ഭട്ട് അടക്കം നിരവധി പേർ കെപിസിസിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഇല്ലിക്കൽ കുഞ്ഞുമോനോട് വിശദീകരണം ആവശ്യപ്പെട്ടു. കുഞ്ഞുമോൻ നൽകിയ വിശദീകരണം തള്ളിയാണ് ഒരു വർഷത്തേയ്ക്ക് സസ്പെൻഡ് ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് അയച്ച കത്തിൽ പറയുന്നു . അതേസമയം അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കുഞ്ഞുമോൻ പറഞ്ഞു.
മതന്യൂനപക്ഷങ്ങൾക്ക് കോൺഗ്രസിൽ വിശ്വാസം നഷ്ടപ്പെട്ടതാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടതെന്ന് കുഞ്ഞുമോൻ നൽകിയ വിശദീകരണത്തിൽ പറയുന്നു. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രചാരണമാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിനു ഗുണമായത്. ന്യൂനപക്ഷങ്ങൾക്ക് വിശ്വാസമുള്ള ഒരു നേതാവ് പോലും ഇന്ന് കോൺഗ്രസിലില്ല. കേരളം മുഴുവൻ ന്യൂനപക്ഷങ്ങൾ യുഡിഎഫിന് എതിരായിരുന്നു. അതിന്റെ ഭാഗമായാണ് അമ്പലപ്പുഴ മണ്ഡലത്തിലെ പരാജയവും.
അമ്പലപ്പുഴയിൽ ലിജു മത്സരിച്ചത് ഒരു മുന്നൊരുക്കവും ഇല്ലാതെയാണ്. ജി സുധാകരൻ മത്സരിക്കുന്നില്ലെന്ന് കേട്ടതോടെ ലിജു ചാടിപ്പുറപ്പെടുകയായിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിൽ നഗരസഭയിലും അഞ്ചു പഞ്ചായത്തിലും കോൺഗ്രസ് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ചില വാർഡുകളിൽ യുഡിഎഫിന് കെട്ടിവച്ച കാശുപോലും കിട്ടിയിരുന്നില്ലെന്ന് കുഞ്ഞുമോൻ നൽകിയ വിശദീകരണ കത്തിൽ പറയുന്നു.