തിരുവനന്തപുരം: രാജ്യം എഴുപത്തിയഞ്ചാം സ്വാന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഇത്തവണ ചരിത്രം തിരുത്തിയത് സി.പി.എം ആയിരുന്നു. ഇതുവരെ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തയ്യാറാവാതിരുന്ന സി.പി.എം ഇത്തവണ പാർട്ടി ഓഫീസുകളിൽ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിന പ്രസംഗങ്ങൾ നടത്തി. അങ്ങനെ 1948-ലെ രണ്ടാംപാർട്ടി കോൺഗ്രസിന്റെ നയങ്ങളിൽ മാറ്റം വരുത്തി സി.പി.എം രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യത്തെ അംഗീകരിച്ചു.
സി.പി.എമ്മിന്റെ നയം മാറ്റത്തെ കോൺഗ്രസും ബിജെപിയും അതി രൂക്ഷമായി വിമർശിക്കുമ്പോഴും ഒരു വർഷം നീണ്ട് നിൽക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷവുമായി മുന്നോട്ടുപോവാനുളള തീരുമാനമാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ പതാക ഉയർത്തൽ വിവാദങ്ങൾക്കും വഴിവെച്ചു.
എ.കെ.ജി സെന്ററിൽ ഇന്ന് സി.പി.എം ഉയർത്തിയ പതാകയാണ് ആദ്യം വിവാദങ്ങൾക്ക് വഴിവെച്ചത്. ദേശീയ പതാകയോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ ലംഘനമാണ് എ.കെ.ജി സെന്ററിൽ നടന്നതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. സി.പി.എം ദേശീയ പതാകയെ ആക്ഷേപിച്ചുവെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മുൻ എം.എൽ.എ ശബരീനാഥനും രംഗത്ത് വന്നതോടെ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു.
സി.പി.എം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയും ഇന്ന് കെ.സുധാകരനും എം.ടി രമേശും രംഗത്തു വന്നിരുന്നു. സ്വാതന്ത്ര്യ ദിനം ആഘോഷിക്കുക എന്നത് സി.പി.എമ്മിന് വൈകി വന്ന വിവേകമാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആക്ഷേപം. ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ വന്ന സർക്കാരിനെ സായുധ വിപ്ലവത്തിലൂടെ പരാജയപ്പെടുത്തണമെന്ന് നിലപാടെടുത്ത കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇപ്പോൾ വന്ന വെളിപാട് ഒറ്റപെടുമെന്ന് തോന്നിയത് കൊണ്ടാണ് എന്നതായിരുന്നു രമേശ് ചെന്നിത്തലയുടെ ആക്ഷേപം.
ഓഗസ്റ്റ് 15 ആപത്ത് 15 എന്ന് പ്രചരിപ്പിച്ചവരാണ് ഇപ്പോൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ചൂണ്ടിക്കാട്ടി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ലെന്നവർ പാർട്ടി പ്രവർത്തകരെ പറഞ്ഞ് പഠിപ്പിച്ചു. കോൺഗ്രസ് 75-ാംസ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ സി.പി.എം ആദ്യത്തെ സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണ്. സമസ്താപരാധങ്ങളും ക്ഷമിക്കണമേയെന്ന് ഇന്ത്യക്കാരുടെ മുമ്പിൽ കുമ്പിട്ട് പറയുന്നതിന് തുല്യമാണ് ഇതെന്നും കെ.സുധാകരൻ തിരുവനന്തപുരത്ത് പറഞ്ഞു. കെപിസിസി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടിയിൽ സംസാരിക്കുകുകയായിരുന്നു കെ.സുധാകരൻ.
സ്വാതന്ത്ര്യ ദിനത്തിൽ സി.പി.എമ്മിനെതിരേ വിമർശനവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശും രംഗത്തെത്തി.
സ്വാതന്ത്ര്യബോധത്തെ ഇതു വരെ ഉൾകൊള്ളാൻ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. രാജ്യം സി.പി.എമ്മിനെ തിരസ്കരിച്ചപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് ഈ ആഘോഷമെന്ന് എം.ടി രമേശ് കോഴിക്കോട് പറഞ്ഞു. ദേശീയതയെ അപമാനിച്ചത് തെറ്റായെന്ന് ജനങ്ങളോട് ഏറ്റു പറഞ്ഞാണ് സി.പി.എം ഈ ദിനം ആഘോഷിക്കേണ്ടതെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി.
ഇതിനിടെ ദേശീയ പതാക തലകീഴായി ഉയർത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും വിവാദത്തിൽ പെട്ടു. സംസ്ഥാന കമ്മിറ്റി ഓഫീസിൽ പാതക ഉയർത്തുന്നതിനിടെയാണ് സുരേന്ദ്രന് തെറ്റ് പറ്റിയത്. പതാക തലതിരിച്ച് ഒരു മീറ്ററോളം ഉയർത്തി പാർട്ടി പ്രവർത്തകരൊടൊപ്പം ഭാരത് മാതാക്കി ജയ് വിളിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് തെറ്റ് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് താഴ്ത്തുകയും വീണ്ടും ശരിയായി ഉയർത്തുകയുമായിരുന്നു.
ദേശീയ പതാക ഉയർത്തുന്നതിൽ മാത്രമായി ആഘോഷം അവസാനിപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം.1947 ഓഗസ്റ്റ് 15-ന് സംസ്ഥാന ഓഫീസിന് മുൻപിൽ ദേശീയ പതാക അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പി.കൃഷ്ണപിള്ള ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനായി ഇടതുപക്ഷം ത്യാഗപൂർണമായ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ത്യാഗോജ്ജ്വലമായ സ്വാതന്ത്ര്യസമരത്തിന്റെ ഉല്പന്നമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങളെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ബ്രിട്ടീഷുകാരുടെയും അവരുടെ കൂട്ടാളികളുടെയും അതിരൂക്ഷമായ അടിച്ചമർത്തൽ നേരിട്ടു കൊണ്ടാണ് കമ്യൂണിസ്റ്റുകാരും മറ്റ് ദേശീയ പ്രസ്ഥാനങ്ങൾക്കൊപ്പം പോരാടിയതെന്ന് അദ്ദേഹം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.