
ശക്തമായ നടപടിയിലൂടെ കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. സ്ത്രീകൾക്കെതിരെ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവർ കടുത്ത സമൂഹ വിരുദ്ധരാണ്. അവർക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റും. മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും വിഘാതമാകുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകൾ സമൂഹത്തിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാൻ കൂടുതൽ കർശനമായ ഇടപെടലുകൾ ഉണ്ടാകും. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചു പൊറുപ്പിക്കാനാകില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കോട്ടയം ചങ്ങനാശേരി വാകത്താനം സ്വദേശിനിയായ വീട്ടമയുടെ മൊബൈൽ ഫോൺ നമ്പരാണ് ചിലർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. പൊതുശുചിമുറികളിലടക്കം നമ്പർ എഴുതിവച്ചതോടെ ഫോണിലൂടെ നിരന്തര ശല്യമാണ് ഉണ്ടാകുന്നതെന്ന് ഇവർ പറഞ്ഞു. പോലീസിൽ പരാതി നൽകിയെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഫോൺ നമ്പർ മാറ്റാണ് പോലീസ് നിർദേശിച്ചതെന്നും വീട്ടമ്മ വ്യക്തമാക്കി.















