തിരുവനന്തപുരം: വാക്സിനേഷൻ യജ്ഞം ഇന്ന് തുടങ്ങാനിരിക്കെ സംസ്ഥാനത്ത് വാക്സിൻ ക്ഷാമം വെല്ലുവിളിയാകുന്നു. രണ്ടേകാൽ ലക്ഷം ഡോസ് വാക്സിൻ മാത്രമാണ് സംസ്ഥാനത്ത് നിലവിൽ അവശേഷിക്കുന്നത്. വാക്സിൻ ക്ഷാമം കാരണം തിരുവനന്തപുരം ജില്ലയിൽ കുത്തിവെപ്പ് യജ്ഞം തുടങ്ങാനായില്ല. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ആകെ അവശേഷിക്കുന്നത് അഞ്ഞൂറിൽ പരം ഡോസ് വാക്സിൻ മാത്രമാണ്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പോലും ഇന്ന് വാക്സിനേഷൻ ഇല്ല
വിദ്യാലയങ്ങളിൽ അധ്യയനം ആരംഭിക്കുന്നത് ലക്ഷ്യമിട്ട് അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളുടെയും എൽ.പി, യു. പി സ്കൂൾ അധ്യാപകരുടെയും കുത്തിവയ്പ് പൂർത്തീകരിക്കാനാണ് വാക്സിനേഷൻ യജ്ഞത്തിന് പദ്ധതിയിട്ടത്. എന്നാൽ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ആവശ്യത്തിന് വാക്സിൻ സ്റ്റോക്കില്ല എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.
ബുധനാഴ്ചയേ അടുത്ത സ്റ്റോക്ക് എത്തൂ എന്നാണ് കേന്ദ്രത്തിൽ നിന്നുള്ള നിലവിലെ അറിയിപ്പ്. അതിനാൽ വാക്സിനേഷൻ യജ്ഞവും സാധാരണ ഗതിയിലുള്ള കുത്തിവെപ്പും അന്നുവരെ പ്രതിസന്ധിയിലാകും. ഈയാഴ്ച പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട മുതിർന്ന പൗരൻമാരുടെ
ആദ്യ ഡോസ് കുത്തിവയ്പ്പും ഇതേകാരണത്താൽ ഉദ്ദേശിച്ച രീതിയിൽ പൂർത്തിയാക്കാനാകില്ല.
തിരുവനന്തപുരം, കോഴിക്കോട് മേഖലാ സ്റ്റോറുകളിലും വാക്സീൻ സ്റ്റോക്ക് തീർന്നു. ഇന്ന് തന്നെ കൂടുതൽ വാക്സിൻ എത്തിയാലേ കുത്തിവെപ്പ് യഞ്ജം മുന്നോട്ട് കൊണ്ട് പോകാനാവു. പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്രം അടിയന്തരമായി വാക്സിൻ നൽകിയാലെ കുത്തിവെയ്പ്പ് ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടുപോകു. കേന്ദ്രത്തിൽ നിന്ന് അതിനാൽ വാക്സിനേഷൻ യജ്ഞം ഉദ്ദേശിച്ചപോലെ നടക്കില്ല. കേന്ദ്രത്തിൽ നിന്ന് നേരത്തെ വാക്സിൻ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.
ഇന്നലെ 2.21 ലക്ഷം പേർക്കാണ് വാക്സിൻ നൽകിയത്. ഇതുവരെ ആകെ ഒരു കോടി 54 ലക്ഷം പേർക്ക് ആദ്യഡോസും 63 ലക്ഷം പേർക്ക് രണ്ടാം ഡോസും നൽകി. 45 കഴിഞ്ഞ 75 ശതമാനം പേർക്ക് ആദ്യ ഡോസ് ലഭിച്ചു. എന്നാൽ 45ന് താഴെയുള്ളവരിൽ 29 ശതമാനത്തിന് മാത്രമാണ് ആദ്യ ഡോസ് നൽകിയത്.
Content Highlights: Covid 19 Vaccine- Kerala faces shortage of Covid 19 Vaccine